ചെമ്മാട്ട് മൂന്നുമാസത്തിനകം പുതിയ ബസ്‌സ്റ്റാൻണ്ട്
തിരൂരങ്ങാടി: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ചെമ്മാട്ട് തിരൂരങ്ങാടി നഗരസഭയുടെ അനുമതിയോടെ പുതിയബസ്‌സ്റ്റാൻഡ് യാഥാർഥ്യമാകുന്നു. ചെമ്മാട് ബ്ലോക്ക് റോഡിലാണ് പൂർണമായും സ്വകാര്യപങ്കാളിത്തത്തോടെ ബസ്‌സ്റ്റാൻഡ് നിർമിക്കുന്നത്.പ്രാരംഭ നിർമാണപ്രവർത്തനങ്ങൾ ഇതിനകം തുടങ്ങിയിട്ടുണ്ട്. ചെമ്മാട്ട് നിലവിലുള്ള ബസ്‌സ്റ്റാൻഡിൽ സ്ഥലസൗകര്യം കുറവുള്ളതിനാൽ മിനിബസുകൾ മാത്രമാണ് സ്റ്റാൻഡിൽ കയറാറുള്ളത്.വലിയ ബസുകൾ റോഡരികിൽ നിർത്തിയിടുകയാണ് പതിവ്. ഇത് ഗതാഗതക്കുരുക്കിനും ഇടയാക്കാറുണ്ട്. വീതികുറഞ്ഞപ്രധാന റോഡരികിലുള്ള ബസ്‌സ്റ്റാൻഡിൽനിന്ന് ബസുകൾ റോഡിലേക്ക് ഇറങ്ങുന്നതും കയറുന്നതും ഗതാഗതക്കുരുക്കുകൾക്ക് കാരണമാകാറുണ്ട്. നിലവിലെ ബസ്‌സ്റ്റാൻഡുമായുള്ള കരാർ അവസാനിച്ചിരുന്നെങ്കിലും നഗരസഭ പുതുക്കിയിരുന്നില്ല. ബ്ലോക്ക് റോഡിലെ സ്ഥലത്ത് ബസ്‌സ്റ്റാൻഡ് നിർമിക്കുന്നതിന് സ്വകാര്യവ്യക്തിയുമായി നഗരസഭാ കരാർ ഉണ്ടാക്കിയിട്ടുണ്ട്. ജില്ലാ ആർ.ടി.എയും ബസ്‌സ്റ്റാൻഡ് നിർമിക്കുന്നതിനുള്ള അനുമതി നൽകിയിട്ടുണ്ട്.നഗരസഭ നിർദേശിച്ച രൂപരേഖപ്രകാരം നിർമാണം പൂർത്തിയാകുന്നതോടെ ബസ്‌സ്റ്റാൻഡ് നടത്തുന്നതിനുള്ള അനുമതി നഗരസഭ നൽകും.പുതിയ ബസ്‌സ്റ്റാൻഡിൽ പത്ത് വലിയബസുകൾ ഒരേസമയം നിർത്തുന്നതിനുള്ള സൗകര്യങ്ങളുണ്ടാകും. ബസുകൾ സ്റ്റാൻഡിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും പത്തുമീറ്റർ വീതിയിലുള്ള രണ്ടുവഴികളും നിർമിക്കുന്നുണ്ട്. യാത്രക്കാർക്ക് ബസ് കാത്തിരിക്കുന്നതിനുള്ള സൗകര്യങ്ങളും ശൗചാലയങ്ങളും സജ്ജീകരിക്കും.
ബസ്‌സ്റ്റാൻഡ് പ്രവർത്തനം ആരംഭിക്കുന്നതോടെ ഗതാഗതം സുഗമമാക്കുന്നതിന് റോഡിൽ ക്രമീകരണങ്ങൾ നടത്തും. പരപ്പനങ്ങാടി ഭാഗത്തുനിന്നും വരുന്ന ബസുകൾ താലൂക്ക് ആശുപത്രിക്ക് മുന്നിലൂടെ കൊടിഞ്ഞി റോഡിൽ കയറി ബ്ലോക്ക് റോഡിലൂടെ ബസ്‌സ്റ്റാൻഡിൽ പ്രവേശിക്കും. മലപ്പുറം ഭാഗത്തുനിന്നുവരുന്നവർ മമ്പുറം ബൈപ്പാസിൽനിന്നും ബ്ലോക്ക് റോഡിൽ കയറിയും ബസ്‌സ്റ്റാൻഡിൽ പ്രവേശിക്കും. ബസ്‌സ്റ്റാൻഡിൽനിന്നും പുറത്തിറങ്ങുമ്പോൾ എല്ലാബസുകളും ദർശനയ്ക്ക് സമീപം ബ്ലോക്ക് റോഡ് ജങ്ഷനിൽനിന്ന് പ്രധാനറോഡിലേക്കും പ്രവേശിക്കും.

















































