Labels

17 October 2020

സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി കൂടെനിൽക്കും - ടി.എൻ. പ്രതാപൻ

 സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി കൂടെനിൽക്കും - ടി.എൻ. പ്രതാപൻ



മലപ്പുറം: യു.പി. പോലീസ് കരിനിയമങ്ങൾ ചുമത്തി അന്യായമായി തുറങ്കിലടച്ച മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി ഏതുഘട്ടം വരെയും കൂടെയുണ്ടാകുമെന്ന് ടി.എൻ. പ്രതാപൻ എം.പി. സിദ്ദീഖ് കാപ്പന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്ത് നടത്തിയ ഓപ്പൺഫോറം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.


കേരളസർക്കാരിന്റെ സജീവ ഇടപെടൽ അടിയന്തരമായി വിഷയത്തിലുണ്ടാകണം. പത്രസ്വാതന്ത്ര്യവും പൗരാവകാശങ്ങളും തല്ലിക്കെടുത്തി രാജ്യത്തെ ഇരുണ്ടയുഗത്തിലേക്കാണ് ബി.ജെ.പി. നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


കെ.പി.സി.സി. സെക്രട്ടറി കെ.പി. നൗഷാദ് അലി അധ്യക്ഷതവഹിച്ചു.


മാധ്യമപ്രവർത്തകൻ എൻ.പി. ചെക്കുട്ടി, വി.ആർ. അനൂപ്, അഡ്വ. കെ.സി. അഷ്‌റഫ്, അനീസ് കക്കാട്ട്, നൗഫൽ ബാബു, എം.കെ. മുഹസിൻ, മുജീബ് ആനക്കയം, പി.പി.എ. ബാവ തുടങ്ങിയവർ പ്രസംഗിച്ചു. സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്തും മക്കളായ മുസമ്മിൽ, മുഹമ്മദ് സിദാൻ, സഹോദരൻ കാപ്പൻ ഹംസ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

യുഎഇയിലേക്കുള്ള യാത്രക്കാര്‍ക്ക് അറിയിപ്പുമായി എയര്‍ ഇന്ത്

 യുഎഇയിലേക്കുള്ള യാത്രക്കാര്‍ക്ക് അറിയിപ്പുമായി എയര്‍ ഇന്ത്യ 



അബുദാബി : ഷാര്‍ജ അന്തരാഷ്‍ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് സുപ്രധാന അറിയിപ്പുകളുമായി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും.

അബുദാബിയില്‍ താമസിക്കുന്നവര്‍ ഷാര്‍ജ വിമാനത്താവളത്തിലേക്കാണ് യാത്ര ചെയ്യുന്നതെങ്കില്‍ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ അനുമതി വാങ്ങണമെന്നാണ് നിര്‍ദേശം.

പുതിയ നിര്‍ദേശം ഉടനടി പ്രാബല്യത്തില്‍ വന്നതായും എയര്‍ ഇന്ത്യ എക്സ്പ്രസ് തങ്ങളുടെ ഫേസ്‍ബുക്ക് പേജിലൂടെ നല്‍കിയ അറിയിപ്പില്‍ പറയുന്നു.

അല്‍ഐനിലും അബുദാബിയിലും ഇഷ്യൂ ചെയ‍്ത താമസ വിസയുള്ളവര്‍ ഷാര്‍ജയിലേക്കാണ് വരുന്നതെങ്കില്‍ ഐ.സി.എ അനുമതി വാങ്ങിയിരിക്കണമെന്നാണ് നിര്‍ദേശം.

അതേസമയം അബുദാബി, അല്‍ ഐന്‍ വിസയുള്ളവര്‍ ഷാര്‍ജയിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്ബ് https://uaeentry.ica.gov.ae/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ സ്ഥിതി പരിശോധിക്കണമെന്നാണ് ഷാര്‍ജയുടെ ഔദ്യോഗിക വിമാനക്കമ്ബനിയായ എയര്‍ അറേബ്യ അറിയിച്ചിരിക്കുന്നത്.

തൊടാതെ, തലോടാതെ എന്ത് പരിചരണം...; കൈകൂപ്പിത്തൊഴണം ഈ പാലിയേറ്റീവ് പ്രവർത്തകരെ

തൊടാതെ, തലോടാതെ എന്ത് പരിചരണം...; കൈകൂപ്പിത്തൊഴണം ഈ പാലിയേറ്റീവ് പ്രവർത്തകരെ



എല്ലാ മേഖലയിലും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുമ്പോഴും ഇതൊന്നും കാര്യമായി ബാധിക്കാത്ത ഒരു മേഖലയുണ്ട്. ഒരു പക്ഷേ ഒരേയൊരു മേഖല, അതാണ് പാലിയേറ്റീവ് കെയർ.

അവരോട് അടുത്തുപോകരുത്, തൊടരുത്, പിടിക്കരുത് എന്നൊന്നും പറയാനാവില്ല.


അവർ സാമൂഹിക അകലം പാലിച്ചാൽ വലയുന്നത് കിടന്നുപോയ ആയിരങ്ങളാണ്. കോവിഡ് കാലത്ത് ഡോക്ടർമാർപോലും ടെലിമെഡിസിൻ മേഖലയിലേക്ക് തിരിഞ്ഞപ്പോൾ അന്നും ഇന്നും ഒരേരീതിയിൽ പ്രവർത്തിക്കുന്നവരാണ് ഈ കാരുണ്യപ്രവർത്തകർ.


ജില്ലയിൽ നിരന്തരപരിചരണം ആവശ്യമുള്ള പതിനാലായിരത്തിലേറെ കിടപ്പുരോഗികളുണ്ടെന്നാണ് കണക്ക്. പലരേയും ശാസ്ത്രീയമായി പരിചരിക്കാൻ വീട്ടുകാർക്ക് കഴിയില്ല. ആ സാഹചര്യത്തിലാണ് മലപ്പുറം ഇനീഷ്യേറ്റീവ് പാലിയേറ്റീവ് വൊളന്റിയർമാർ ആശ്വാസമാകുന്നത്.

രാജ്യത്തുതന്നെ വേറെയെവിടെയും കാണാത്ത ഒരു പാലിയേറ്റീവ് ശൃംഖലയാണ് മലപ്പുറത്തുള്ളത്. രണ്ട് ജില്ലാ സമിതികളിലായി 90 പാലിയേറ്റീവ് ക്ലിനിക്കുകളുണ്ടിവിടെ. ഓരോ ക്ലിനിക്കിലും സജീവമായി പ്രവർത്തിക്കുന്ന അമ്പത് വൊളന്റിയർമാരെങ്കിലും ഉണ്ട്. ഈസ്റ്റ് സമിതിയുടെ കേന്ദ്രം മഞ്ചേരിയും വെസ്റ്റിന്റേത് തിരൂരുമാണ്. രണ്ടിനെയും നിയന്ത്രിക്കുന്ന ഒരു കേന്ദ്രസമിതിയുമുണ്ട്. സ്വന്തമായി ഡോക്ടർമാരും പരിശീലനം സിദ്ധിച്ച നഴ്‌സുമാരുമുണ്ട്.


കോവിഡ് ഭീഷണി തുടങ്ങിയ കാലം മുതൽ ഇന്നുവരെ ഇവർ ഒരു ദിവസംപോലും വീട്ടിലിരുന്നിട്ടില്ല. ഒരു രോഗിക്കുപോലും ഇവരുടെ പരിചരണം നഷ്ടപ്പെട്ടിട്ടില്ല. ഏത് കൺടെയ്ൻമെന്റ് മേഖലയായാലും അവർ എത്തും.


കുളിപ്പിക്കൽ, മുറിവ് കഴുകൽ, മൂത്രംപോകാനുള്ള ട്യൂബിടൽ, മലം ടാപ്പ് ചെയ്ത് എടുക്കൽ, നീരുകുത്തിയെടുക്കൽ തുടങ്ങി പലരും ചെയ്യാൻമടിക്കുന്ന പ്രവൃത്തികളാണ് ഈ വൊളന്റിയർമാർ ചെയ്യുന്നത്. വെറും പരിചരണം മാത്രമല്ല, മറിച്ച് അവരുടെ പ്രശ്‌നങ്ങൾ തുറന്നുപറയാൻ പറ്റിയ കൂട്ടുകാരായും ചിലപ്പോൾ വീട്ടുകാരായും ഈ വൊളന്റിയർമാർ കൂടെയുണ്ടാവും. കുടുംബങ്ങളിലെ മറ്റു പ്രശ്‌നങ്ങളും പരിഹരിക്കാൻ ഇവർ മുൻകൈയെടുക്കും. പുതിയ സാഹചര്യത്തിൽ എല്ലാ സുരക്ഷാ തയ്യാറെടുപ്പുകളും സ്വീകരിച്ചാണ് പരിചരണം.



മാസ്ക്, സാനിറ്റൈസർ, അത്യാവശ്യഘട്ടങ്ങളിൽ പി.പി വസ്ത്രങ്ങൾ എന്നിവയെല്ലാം ഉപയോഗിക്കുന്നുണ്ട്. കോവിഡ് കാലത്തെ ഓരോ ചെറിയ സേവനങ്ങളും ആഘോഷിക്കപ്പെടുമ്പോൾ നിശ്ശബ്ദമായി ആരുമറിയാതെ ഇവർ സേവനംതുടരുകയാണ്.

16 October 2020

ഇരിങ്ങാളത്തൂർ കനാലിന്റെ പണി തുടങ്ങി

 ഇരിങ്ങാളത്തൂർ കനാലിന്റെ പണി തുടങ്ങി



കണ്ണമംഗലം: കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തിലെ ഇരിങ്ങാളത്തൂർ പാടത്ത് കനാലിന്റെ പണി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ഇരിങ്ങാളത്തൂർ പാടത്ത് 25 ലക്ഷം രൂപ ചിലവഴിച്ച് കനാൽ നിർമിക്കുന്നത്.ജില്ലാപഞ്ചായത്തംഗം സലീം കുരുവമ്പലം അധ്യക്ഷതവഹിച്ചു. വേങ്ങര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ചാകീരി അബ്ദുൽ ഹഖ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബേബി ചാലിൽ, നെടുമ്പള്ളി സൈതു, പി.പി. സോഫിയ,അലുങ്ങൽ മൊയ്ദീൻ ഹാജി,പുള്ളാട്ട് അഷ്‌റഫ്, ശിഹാബ് കാപ്പൻ,എം.ദേവദാസൻ, എന്നിവർ പ്രസംഗിച്ചു.

വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി നൽകണം; അഡ്വ. കെ. എൻ. എ ഖാദർ എം. എൽ. എ

 വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി നൽകണം; അഡ്വ. കെ. എൻ. എ ഖാദർ എം. എൽ. എ



വേങ്ങര: വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് പ്രവർത്തനമാരംഭിച്ച അന്ന് മുതൽ വാടകകെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഉപജില്ലകളിലൊന്നായ വേങ്ങര ഉപജില്ലയിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ സുഗമമായ പ്രവർത്തനത്തിന് സ്വന്തമായ കെട്ടിടം ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകൾ നേരിട്ടു വരികയാണ്. ഇതോടൊപ്പം വാടകകെട്ടിടത്തിന്റെ ഉടമ നൽകിയ കേസും നടന്നു വരികയാണ്. ഒരു മാതൃകാ ഓഫീസായി വേങ്ങര ഉപജില്ലാവിദ്യാഭ്യാസ ഓഫീസിനെ മാറ്റിയെടുക്കുന്നതിന് നിലവിലുള്ള പ്രധാന തടസ്സം സ്വന്തമായ കെട്ടിട സൗകര്യങ്ങൾ ഇല്ലാത്തതാണ്. 

ഇപ്പോൾ ഊരകം ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിലുള്ള ഊരകം കീഴ്മുറി ജി. എൽ. പി സ്കൂളിന്റെ സ്ഥലത്ത് സ്കൂൾ പ്രവർത്തനങ്ങളെ ബാധിക്കാത്ത തരത്തിൽ വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് കെട്ടിടം നിർമിക്കുന്നതിനാവശ്യമായ സ്ഥലം അനുവദിക്കണമെന്ന് പഞ്ചായത്ത് ഭരണ സമിതി തയ്യാറാക്കിയിരിക്കുകയാണ്. ഇത്തരത്തിലുള്ള പഞ്ചായത്ത് തീരുമാനം എടുത്തിട്ടുള്ളതായി പഞ്ചായത്ത് സെക്രട്ടറിയും സ്കൂളിന്റെ സ്ഥലത്ത് ഇപ്രകാരം ഓഫീസ് തുടങ്ങുന്നതിന് സമ്മതമാണെന്ന സ്കൂൾ പ്രധാനധ്യാപകന്റെയും പി. ടി. എ യുടെയും സ്റ്റാഫ് കൗൺസിലിന്റെയും തീരുമാനങ്ങൾ തുടർനടപടിക്കായി വേങ്ങര ഉപജില്ലാവിദ്യാഭ്യാസ ഓഫീസിൽ നിന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അറിയിച്ചിട്ടുണ്ട്. ആയതിനാൽ അങ്ങ് ഈ കത്ത് പരിഗണിച്ച് വേങ്ങര നിയോജകമണ്ഡലത്തിലെ ഊരകം ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിലുള്ള ഊരകം കീഴ്മുറി ജി. എൽ. പി സ്കൂളിന്റെ സ്ഥലത്ത് വേങ്ങര ഉപജില്ലാവിദ്യാഭ്യാസ ഓഫീസിന് കെട്ടിടം നിർമിക്കുന്നതിനുള്ള അനുമതി നൽകി എത്രയും വേഗം കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വേണ്ട നിർദ്ദേശം നൽകാൻ  സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ. രവീന്ദ്രനാഥിന് അഡ്വ. കെ. എൻ എ ഖാദർ എം. എൽ.എ കത്ത് നൽകി ആവശ്യപ്പെട്ടു.

വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസിക്കാം; നിര്‍ണായക വിധിയുമായി സുപ്രീംകോടതി

 വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസിക്കാം; നിര്‍ണായക വിധിയുമായി സുപ്രീംകോടതി



വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസിക്കാമെന്ന നിര്‍ണായക വിധിയുമായി സുപ്രീംകോടതി. കോടതികളുടെ മറിച്ചുള്ള വിധികള്‍ക്ക് മുകളിലാണ് സുപ്രീംകോടതിയുടെ ഈ വിധി.ജസ്റ്റിസ് അശോക് ഭൂഷന്‍, ആര്‍ സുഭാഷ് റെഡ്ഡി, എംആര്‍ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.


വിവാഹ മോചനം നേടിയ സ്ത്രീയ ഭര്‍ത്താവിനോ അവരുടെ കുടുംബത്തിനോ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ സാധിക്കില്ലെന്നും ആ വീട്ടില്‍ തന്നെ താമസം തുടരാന്‍ സ്ത്രീക്ക് അവകാശമുണ്ടെന്നും സുപ്രീംകോടതി വിധിച്ചു. വെള്ളിയാഴ്ചയാണ് സുപ്രീംകോടതിയുടെ ഈ നിര്‍ണായക വിധി ഉണ്ടായത്.

2019 ലെ ഡെല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സതീഷ് ചന്ദര്‍ അഹൂജ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. സതീഷിന്റെ മരുമകള്‍ സ്നേഹ അഹൂജയ്ക്ക് ഈ വീട്ടില്‍ താമസിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു ഡെല്‍ഹി ഹൈക്കോടതി വിധി. ഭര്‍ത്താവ് രവീണ്‍ അഹൂജയില്‍ നിന്ന് വിവാഹ മോചനം നേടാനുള്ള നിയമനടപടികളുമായി സ്നേഹ മുമ്പോട്ട് പോകവേയായിരുന്നു ഹൈക്കോടതി വിധി.


എന്നാല്‍ തന്റെ സ്വന്തം അധ്വാനത്താല്‍ പണികഴിപ്പിച്ച വീട്ടില്‍ മകന്‍ രവീണ്‍ അഹൂജയ്ക്ക് അവകാശമില്ലെന്നും പിന്നെങ്ങനെ ഭാര്യ സ്നേഹയ്ക്ക് അവകാശമുണ്ടാകുമെന്നും കാണിച്ച് കൊണ്ട് സതീഷ് ഫയല്‍ ചെയ്ത ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.

15 October 2020

ഇഅ്ലാനെ സുറൂർ മീലാദ് വിളംബര പ്രോഗ്രാം സംഘടിപ്പിച്ചു

 ഇഅ്ലാനെ സുറൂർ മീലാദ് വിളംബര പ്രോഗ്രാം സംഘടിപ്പിച്ചു



പാലാണി: പാലാണി യൂണിറ്റ് മഴവിൽ സംഘത്തിന്റെ മീലാദ് വിളംബരം ഇഅ്ലാനെ സുറൂർ പ്രൗഢമായി സമാപിച്ചു. പരിപാടിയിൽ മഴവിൽ സംഘം സെക്രട്ടറി ഷഹബാസ് അഹ്‌മദ്‌ സ്വാഗതം പറഞ്ഞു. എസ് എസ് എഫ് യൂണിറ്റ് പ്രസിഡന്റ്‌ ആഷിഖ് മുസ്‌ലിയാർ. എ.കെ യുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി 

കേരളാ മുസ്ലിം ജമാഅത്ത്

വേങ്ങര സോൺ ഉപാധ്യക്ഷൻ ഒ.കെ കുഞ്ഞാപ്പു ഖാസിമി ഉദ്ഘാടനം ചെയ്തു.മഴവിൽ സംഘം മീലാദ് സമ്മേളനം വുലിദൽ ഹബീബ് SSF നാഷണൽ ജനറൽ സെക്രട്ടറി ഡോ: പി.എ മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി കൊല്ലം പ്രഖ്യാപിച്ചു. SSF വേങ്ങര ഡിവിഷൻ  സെക്രട്ടറി സുഹൈൽ സഖാഫി വിഷയാവതരണം നടത്തി.മഴവിൽ സംഘം യൂണിറ്റ് പ്രസിഡന്റ്‌ മുസ്വദിഖ്. ഒ.കെ മഴവിൽ ഗാനം ആലപിച്ചു. 

പരിപാടിയിൽ  മഴവിൽ സംഘം വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.SSF യൂണിറ്റ് ജനറൽ സെക്രട്ടറി ഇർഫാൻ എ.പി പരിപാടിക്ക് നന്ദിയും പറഞ്ഞു.

ഇഅ്ലാനെ സുറൂർ മീലാദ് വിളംബര പ്രോഗ്രാം സംഘടിപ്പിച്ചു

ഇഅ്ലാനെ സുറൂർ മീലാദ് വിളംബര പ്രോഗ്രാം സംഘടിപ്പിച്ചു



വേങ്ങര: കോട്ടപ്പറമ്പ് യൂണിറ്റ് മഴവിൽ സംഘത്തിന്റെ കീഴിൽ സംഘടിപ്പിച്ച മീലാദ് വിളംബരം 'ഇഅ്ലാനെ സുറൂർ' പ്രൗഢമായി സമാപിച്ചു.  

കേരളാ മുസ്ലിം ജമാഅത്ത്സെ ക്രട്ടറി എ കെ അബ്ദുറഹിമാൻ സഖാഫി പരിപാടി ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ മഴവിൽ സെക്രട്ടി ലബീബ് പി സി എച്ച് സ്വാഗതം പറഞ്ഞു.യൂണിറ്റ് പ്രസിഡന്റ് സി പി സഈദ് മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു.മഴവിൽ സംഘം മീലാദ് സമ്മേളനം വുലിദൽ ഹബീബ് എസ് എസ് എഫ് ഇന്ത്യ സെക്രട്ടറി ഡോ: ഫാറൂഖ് നഈമി കൊല്ലം പ്രഖ്യാപിച്ചു. വേങ്ങര ഡിവിഷൻ  സെക്രട്ടറി അനസ് നുസ്വ്രി വിഷയാവതരണം നടത്തി.

പരിപാടിയിൽ  മഴവിൽ സംഘം വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.ജനറൽ സെക്രട്ടറി ഇ കെ അർഷദ് നന്ദിയും പറഞ്ഞു.

കോവിഡ് - 19 ന്റെ പേരിലുള്ള അശാസ്ത്രീയമായ കട അടപ്പ് അവസാനിപ്പിക്കുക;

കോവിഡ് - 19 ന്റെ പേരിലുള്ള അശാസ്ത്രീയമായ കട അടപ്പ് അവസാനിപ്പിക്കുക;



തെരുവ് കച്ചവടക്കാർക്ക് സൗകര്യം ചെയ്യുന്ന രീതിയിലുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര മണ്ഡലം കമ്മിറ്റി സെക്രട്ടറിയേറ്റ് യോഗം പ്രതിഷേധം അറിയിച്ചു

വേങ്ങര: ഗവണ്‍മെന്റ് പറയുന്ന എല്ലാ ലൈസന്‍സും എടുത്തു കൊണ്ടും എല്ലാവിധ ടാക്സും അടച്ചു കൊണ്ടും കച്ചവടം ചെയ്യുന്ന കച്ചവടക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര മണ്ഡലം കമ്മിറ്റി സെക്രട്ടറിയേറ്റ് യോഗം പ്രതിഷേധം അറിയിച്ചു.യോഗത്തിൽ പ്രസിഡന്റ് കെ കെ എച്ച് തങ്ങൾ എ ആർ നഗർ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി എംകെ സൈനുദ്ദീൻ ഹാജി സ്വാഗതം പറഞ്ഞു.പുള്ളിശേരി ഗഫൂർ കൊളപുറം,മജീദ് അച്ചനമ്പലം,കുഞ്ഞിമുഹമ്മദ് കുന്നുംപുറം എന്നിവർ പ്രസംഗിച്ചു.കെ കെ അഷ്റഫ് തങ്ങൾ വി കെ പടി നന്ദിയും പറഞ്ഞു.

രേഖകൾ കൈയിലുണ്ട്; : പരിവാഹനിലില്ല

 രേഖകൾ കൈയിലുണ്ട്; : പരിവാഹനിലില്ല



കോട്ടയ്ക്കൽ: മോട്ടോർ വാഹനവകുപ്പ് പരിശോധന ഡിജിറ്റലാക്കിയതോടെ വാഹനരേഖകൾ കൈയിലുണ്ടായിട്ടും പിഴ അടയ്ക്കേണ്ടി വരുന്നതായി വാഹന ഉടമകൾ. ഇൻഷുറൻസ് അടച്ചതിന്റെ രേഖ വാഹന പരിശോധനയ്ക്കിടെ കാണിച്ചിട്ടും മഞ്ചേരി സ്വദേശിയോട് പിഴ അടയ്ക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടൂവെന്നാണ് പരാതി. എം. പരിവാഹൻ വെബ് സൈറ്റിൽ ഇൻഷുറൻസ് അടച്ചതായി കാണിക്കാതിരുന്നതിനാൽ കൈയിലുള്ള പോളിസി വ്യാജമാണെന്ന് പറഞ്ഞാണ് പിഴ


അടപ്പിച്ചത്. കുടുംബമായി യാത്രചെയ്ത മഞ്ചേരി സ്വദേശിയെ ഒരു മണിക്കൂറിനുശേഷം 200 രൂപ പിഴ അടച്ചതോടെയാണ് പോകാൻ അനുവദിച്ചത്. കോട്ടയ്ക്കലിലും സമാന സംഭവം ഉണ്ടായി. ഇൻഷുറൻസ് അടച്ചതായി വെബ് സൈറ്റിൽ കാണിക്കാതിരുന്നതിനാൽ 2,000 രൂപ കോട്ടയ്ക്കൽ സ്വദേശിക്കും പിഴയിട്ടു.


വിവരങ്ങൾ പുതുക്കുന്നില്ല



ഇൻഷുറൻസ് കമ്പനികൾ പോളിസി വിവരങ്ങൾ വെബ് സൈറ്റിൽ നൽകുമ്പോൾ ചില പോളിസികൾ അപ്‌ഡേറ്റ് ആവാത്തതാണ് പ്രശ്നം. പരിവാഹനിൽ വാഹനത്തിന്റെ വിവരങ്ങൾ കിട്ടുന്നില്ലെങ്കിൽ വാഹമുടമയുടെ കൈയിലുള്ള രേഖകൾ പരിശോധിക്കണമെന്ന് വെബ്‌സൈറ്റിൽത്തന്നെ പറയുന്നുണ്ട്. എന്നാൽ ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ചിട്ടും വ്യാജമാണെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും എട്ട് മാസം മുൻപുള്ള ചില പോളിസികളാണ് സൈറ്റിൽ അപ്‌ഡേറ്റ് ആവാത്തതെന്നും ഇൻഷുറൻസ് ഏജന്റുമാർ പറയുന്നു. രണ്ട്‌ ദിവസത്തിനുള്ളിൽ പോളിസി സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കുമെന്ന് ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനി പി.ആർ.ഒ. പറഞ്ഞു.


അപ്പീൽ നൽകാം


വാഹനപരിശോധനയും പിഴയും ഡിജിറ്റലായതോടെ റോഡ് നിയമം തെറ്റിക്കുന്ന വാഹനത്തിന്റെ ചിത്രം എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരുടെ മൊബൈലിലെ ആപ്പിൽ പതിഞ്ഞാൽ പിഴ വാഹൻ സോഫ്റ്റ് വെയറാണ്‌ നിശ്ചയിക്കുക. പിഴ ഓൺലൈനായി അടയ്ക്കാം. മൂന്ന് ദിവസം കഴിഞ്ഞും അടച്ചില്ലെങ്കിൽ വീണ്ടും സന്ദേശമെത്തും. നിശ്ചിത സമയത്തിന് ശേഷവും പിഴ അടച്ചില്ലെങ്കിൽ ഇ- കോടതിയിലേക്കു വിവരങ്ങൾ കൈമാറും. 90 ദിവസത്തിനകം പിഴയടച്ചില്ലെങ്കിൽ വാഹനത്തെ കരിമ്പട്ടികയിൽപ്പെടുത്തും. വാഹനക്കൈമാറ്റവും ഇൻഷുറൻസ് പുതുക്കലുമൊന്നും പിന്നെ സാധിക്കില്ല. വാഹനത്തിന്‌ പിഴ ചുമത്തി സന്ദേശം വന്നാൽ ഉടമയ്ക്ക് ആർ.ടി.ഒയ്ക്ക് അപ്പീൽ നൽകാം. എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥൻ രേഖകൾ പരിശോധിച്ച് നിയമപ്രകാരമല്ല പിഴ എങ്കിൽ ശിക്ഷയിളവ് നൽകാം.

14 October 2020

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം ഉൾപ്പെടെ ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

 ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം ഉൾപ്പെടെ ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്



സംസ്ഥാനത്ത് മഴ ഇന്നും തുടരും. വടക്കൻ ജില്ലകളിലാകും ശക്തമായ മഴ ലഭിക്കുക. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.


വെള്ളിയാഴ്ച രാത്രി 11.30 വരെ പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 2.5 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു.


കേരള- കർണാടക തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു


തെലങ്കാനയ്ക്ക് മുകളിലുള്ള തീവ്രന്യൂനമർദം ഇന്ന് കൂടുതൽ ദുർബലമാകുമെന്നാണ് അറിയിപ്പ്. വൈകിട്ടോടെ മുംബൈ തീരം വഴി ന്യൂനമർദം അറബിക്കടലിൽ പ്രവേശിക്കും.

കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന മഴയ്ക്ക് ഇതോടെ നേരിയ ശമനമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. വടക്കൻ ജില്ലകളിലാണ് ജാഗ്രതാ മുന്നറിയിപ്പെങ്കിലും തിരുവനന്തപുരം അടക്കമുള്ള തെക്കൻ ജില്ലകളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്.

കരിപ്പൂർ വിമാനാപകടം: രണ്ടുമാസമായിട്ടും പ്രാഥമിക നിഗമനംപോലുമായില്ല

 കരിപ്പൂർ വിമാനാപകടം: രണ്ടുമാസമായിട്ടും പ്രാഥമിക നിഗമനംപോലുമായില്ല



കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം അപകടത്തിൽപ്പെട്ട് രണ്ടുമാസം കഴിഞ്ഞിട്ടും അപകടത്തിന്റെ പ്രാഥമിക നിഗമനംപോലും പുറത്തുവിടാതെ അന്വേഷണസംഘം. രാജ്യത്തെ വിമാനാപകടങ്ങൾ അന്വേഷിക്കുന്നതിൽനിന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡി.ജി.സി.എ.) മാറ്റി എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക്‌ ചുമതല നൽകിയതാണ് കാരണമെന്നാണറിയുന്നത്.


2012-ലാണ് രാജ്യത്ത് വിമാനാപകടങ്ങളെക്കുറിച്ച്‌ അന്വേഷിക്കാൻ പ്രത്യേക ഏജൻസി രൂപംകൊണ്ടത്. അതുവരെയുള്ള വിമാനാപകടങ്ങളിൽ ഡി.ജി.സി.എ. ആയിരുന്നു അന്വേഷണ ഏജൻസി. പത്തുദിവസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു അന്നത്തെ നിയമം.


2010-ൽ നടന്ന മംഗലാപുരം വിമാനാപകടത്തിൽ ചുരുങ്ങിയ സമയംകൊണ്ടുതന്നെ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ ഇവർക്കായിരുന്നു. പുതിയ അന്വേഷണ ഏജൻസി നിലവിൽവന്നതോടെ 10 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് എന്നനിയമത്തിൽ മാറ്റംവരുത്തി.


ഡി.ജി.സി.എയ്ക്ക് ആവശ്യമായ സാങ്കേതിവിദഗ്‌ധരും അന്വേഷണ വിദഗ്‌ധരുമുണ്ട്. ഒരപകടമുണ്ടായാൽ കുറഞ്ഞ സമയത്തിനകംതന്നെ കാരണം കണ്ടെത്താൻ ഇതിനാൽ ഇവർക്കാകും. എന്നാൽ എ.എ.ഐ.ബിക്ക് സാങ്കേതികവിദഗ്‌ധരെയും മറ്റും കണ്ടെത്തി അന്വേഷണം ഏൽപ്പിക്കണം. വിദേശങ്ങളിൽനിന്നുള്ള സാങ്കേതിക വിദഗ്‌ധരെയാണ് പലപ്പോഴും ഇവർ സമീപിക്കുന്നത്. കരിപ്പൂരിൽ ഏഴ് വിദേശ ഏജൻസികളാണ് അന്വേഷണം നടത്തുന്നത്. ഇവരുടെയെല്ലാം റിപ്പോർട്ടുകൾ ലഭ്യമായാൽ മാത്രമേ അന്തിമ റിപ്പോർട്ട് തയ്യാറാക്കാനാകൂ. ഇതിന് മാസങ്ങളെടുക്കും.



സാധാരണഗതിയിൽ ഫ്ലൈറ്റ് ഡേറ്റ റെക്കോർഡർ (ബ്ലാക്ക് ബോക്സ്) പരിശോധിക്കുന്നതോടെതന്നെ അപകടത്തിന്റെ 99 ശതമാനം കാര്യങ്ങളും വ്യക്തമാകുമെന്ന് വിദഗ്‌ധർ പറയുന്നു. കരിപ്പൂരിൽ ഫ്ലൈറ്റ് ഡേറ്റ റെക്കോർഡർ പരിശോധന പൂർത്തിയായിട്ടുണ്ട്.

എന്നാൽ മറ്റു ഏജൻസികളുടെ റിപ്പോർട്ടുകൾകൂടി ലഭ്യമായാൽ മാത്രമേ നിഗമനത്തിലെത്താനാകൂ എന്നാണ് എ.എ.ഐ.ബിയുടെ നിലപാട്

കിളിനക്കോട് മിനി റോഡ് പുനരുദ്ധാരണ പ്രവൃത്തിക്ക് 10 ലക്ഷം രൂപ ഭരണാനുമതി ലഭിച്ചു. അഡ്വ.കെ എൻ എ ഖാദർ എം എൽ എ

 കിളിനക്കോട് മിനി റോഡ്  പുനരുദ്ധാരണ പ്രവൃത്തിക്ക് 10 ലക്ഷം രൂപ ഭരണാനുമതി ലഭിച്ചു;അഡ്വ.കെ എൻ എ ഖാദർ എം എൽ എ



വേങ്ങര: കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ കിളിനക്കോട് മിനി റോഡ് കഴിഞ്ഞ കാലവർഷ കെടുതിയിൽ ഗതാഗത യോഗ്യമല്ലാതായതിനാൽ പുനരുദ്ധാരണ പ്രവൃത്തി നടത്തണമെന്നും, കുവപ്പറമ്പ് കാപ്പിലകുളം റോഡ് കോൺഗ്രീറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മുസ്‌ലിംലീഗ് കമ്മിറ്റി ആവയിൽ ഉമ്മർ ഹാജി,യു എൻ അബ്ദുൽ മജീദ്, ഇ ലത്തീഫ് മിനികാപ്പിൽ, മുസ്തഫ കുഞ്ഞോട്ട്, യു പി, അലവി കുട്ടി ഹാജി, യു എൻ അബ്ദുൽ അസീസ്,അയ്യൂബ് കുഞ്ഞോട്ട്,സുൽഫീക്കർ യു കെ, അബ്ദുൽ കരീം കുഞ്ഞോട്ട്, യു കെ അബു ഹാജി, പാലേരി മൻസൂർ, പൂക്കത്ത് ഷംസീർ, ഫിറോസ് മിനി കാപ്പിൽ, ജാസിം കുഞ്ഞോട്ട്, അനൂഫ് യു എൻ എന്നിവർ ചേർന്ന് വേങ്ങര എം എൽ എ അഡ്വ. കെ. എൻ. എ ഖാദർ സാഹിബിന് നൽകിയ നിവേദനത്തെ തുടർന്ന് കിളിനക്കോട് മിനി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിക്ക് ഫ്ലഡ് വർക്കിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ഭരണാനുമതി ലഭിച്ചതായും കുറുവപ്പറമ്പ് കാപ്പിലകുളം റോഡ് കോൺഗ്രീറ്റിന്  എം എൽ എയുടെ പ്രത്യേക വികസന പദ്ധതിയിൽ നിന്നും 2 ലക്ഷം രൂപ അനുവദിച്ചതായും എം എൽ എ  ഓഫീസിൽ നിന്നും അറിയിച്ചു.

13 October 2020

കോവിഡ് ഡിസ്ചാർജ് പ്രോട്ടോക്കോളിൽ മാറ്റം വരുത്തി; രോഗമുക്തി നിരക്ക് ഉയരാൻ സാധ്യത

 കോവിഡ് ഡിസ്ചാർജ് പ്രോട്ടോക്കോളിൽ മാറ്റം വരുത്തി; രോഗമുക്തി നിരക്ക് ഉയരാൻ സാധ്യത



സംസ്ഥാനത്ത് കൊവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിനുള്ള പ്രോട്ടോക്കോളിൽ മാറ്റം വരുത്തി ആരോഗ്യവകുപ്പ്. ഇതോടെ സംസ്ഥാന കൊവിഡ് രോഗമുക്തി നിരക്ക് കാര്യമായി വർധിച്ചേക്കും. 


കാറ്റഗറി ബിയിൽ ഉൾപ്പെട്ട കൊവിഡ് രോഗികൾക്ക് ഇനി രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിൽ പത്താം ദിവസം തന്നെ ആൻ്റിജൻ പരിശോധന നടത്തും. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അതു മാറിയാൽ പിറ്റേദിവസം പരിശോധന നടത്തും ഫലം നെഗറ്റീവായാൽ അന്നു തന്നെ രോഗിയെ ഡിസ്ചാർജ് ചെയ്യും.  


കാറ്റഗറി സിയിൽ ഉൾപ്പെട്ട കൊവിഡ് രോഗികൾക്ക് പതിനാലാം ദിവസമായിരിക്കും ആന്റിജൻ പരിശോധന. മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിൽ കൊവിഡ് പരിശോധന ഫലം നെഗറ്റീവായുടൻ ഇവരേയും ഡിസ്‌ചാർജ് ചെയ്യും. കൊവിഡ് രോഗമുക്തി കണക്കിൽ ദേശീയ ശരാശരിയേക്കാളും ഏറെ താഴെയാണ് കേരളം.

നവകേരള സംസ്കാരിക വേദി ഗ്രന്ഥശാലയ്ക്ക് വേങ്ങര ബ്ലോക്ക് പഞ്ചായത്തിൻറെ ആദരം

 നവകേരള സംസ്കാരിക വേദി ഗ്രന്ഥശാലയ്ക്ക് വേങ്ങര ബ്ലോക്ക് പഞ്ചായത്തിൻറെ ആദരം



എ ആർ നഗർ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ അവാർഡും കഴിഞ്ഞവർഷത്തെ നെഹ്റു യുവകേന്ദ്രയുടെ സംസ്ഥാന അവാർഡും നേടിയ കൊളപ്പുറം നവകേരള സാംസ്കാരികവേദി ഗ്രന്ഥശാലയെ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽ ഹഖ് മെമന്റോ നൽകി ആദരിച്ചു.

വേങ്ങര ബ്ലോക്കിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസി.ബുഷറ മജീദ് മെമ്പർമാരായ സുലെഖ മജീദ്, പി കെ അസ് ലു , റംല ,നഫീസ , റംല ,ഷരീഫ, നാസർ മാസ്റ്റർ ,ഹസൻ ,വേലായുധൻ ,എച്ച് സി ഒ അഖിലേഷ് ,വി ഡി ഒ ഹൈദ്രോസ് എന്നിവർ പങ്കെടുത്തു.

നവകേരള പ്രവർത്തകരായ നാസർ മലയിൽ ,പി രവികുമാർ ,ഷറഫുദ്ധീൻചോലക്കൻ ,അഷറഫ് ബാലത്തിൽ ഫിറോസ് ടി എന്നിവർ ചേർന്ന് മൊമെന്റോ ഏറ്റുവാങ്ങി .

ഒതുക്കുങ്ങൽ ജി എച്ച് എസ് സ്കൂളിൽ മൂന്ന് കോടി ചെലവിൽ പുതിയ കെട്ടിടം അതിവേഗം പൂർത്തിയാക്കും: അഡ്വ.കെ എൻ എ ഖാദർ എംഎൽഎ

 ഒതുക്കുങ്ങൽ ജി എച്ച് എസ് സ്കൂളിൽ മൂന്ന് കോടി ചെലവിൽ പുതിയ കെട്ടിടം അതിവേഗം പൂർത്തിയാക്കും: അഡ്വ.കെ എൻ എ ഖാദർ എംഎൽഎ



ഒതുക്കുങ്ങൽ: ഒതുക്കുങ്ങൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി മൂന്നു കോടി രൂപ ചിലവിൽ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി പ്രവർത്തി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ പൂർത്തീകരണം അതിവേഗത്തിൽ നടക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന്  അഡ്വക്കറ്റ് കെ എൻ എ കാദർ എംഎൽഎ പറഞ്ഞു. 

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി അനുവദിച്ചിട്ടുള്ള കെട്ടിടത്തിന് ആവശ്യമായ ക്ലാസ് റൂമുകൾ,  ഓഡിറ്റോറിയം,പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ബാത്റൂം കോംപ്ലക്സ് ഉൾപ്പെടുത്തി  മൂന്ന് നിലകളിലായിട്ടാണ് കെട്ടിടം പണിയുന്നത്. പ്രവർത്തിയുടെ പുരോഗതി എംഎൽഎ നേരിട്ട് സന്ദർശിച്ചു വിലയിരുത്തി. 

ജില്ലാ പഞ്ചായത്ത് അംഗം പുല്ലാണി സൈദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അലി മേലേതിൽ, എ ഇ ഒ ബാലഗംഗാധരൻ. പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുൽ അസീസ്,  പ്രിൻസിപ്പൽ സുമംഗലി തുടങ്ങിയവർ സംബന്ധിച്ചു.

12 October 2020

എസ്.എസ്.എഫ്. വെസ്റ്റ് ജില്ലാ സാഹിത്യോത്സവ്: വേങ്ങര ഡിവിഷൻ ജേതാക്കൾ

 എസ്.എസ്.എഫ്. വെസ്റ്റ് ജില്ലാ സാഹിത്യോത്സവ്: വേങ്ങര ഡിവിഷൻ ജേതാക്കൾ



കോട്ടയ്ക്കൽ: എസ്.എസ്.എഫ്. മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് സമാപിച്ചു.288 പോയിന്റ് നേടി വേങ്ങര ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി. 270 പോയിന്റോടെ തിരൂരങ്ങാടി ഡിവിഷൻ റണ്ണേഴ്‌സ് അപ്പും 213 പോയിന്റോടെ കോട്ടയ്ക്കൽ ഡിവിഷൻ മൂന്നാംസ്ഥാനവും നേ‌ടി.


കാമ്പസ് വിഭാഗത്തിൽ പി.എം.എസ്.ടി. കോളേജ് കുണ്ടൂർ ഓവറോൾ ചാമ്പ്യന്മാരായി. കോട്ടയ്ക്കൽ വി.പി.എസ്.വി. ആയുർവേദ കോളേജ് രണ്ടാം സ്ഥാനവും തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് മൂന്നാംസ്ഥാനവും നേടി.


സമാപനസമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽസെക്രട്ടറി ബദറുസ്സാദാത്ത് സയ്യിദ് ഇബ്രാഹീം ഖലീൽ അൽ ബുഖാരി ഉദ്ഘാടനംചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം അബൂഹനീഫൽ ഫൈസി തെന്നല പ്രാർഥന നിർവഹിച്ചു.എസ്.എസ്.എഫ്. സംസ്ഥാനസെക്രട്ടറി സി.എൻ. ജാഫർ സാദിഖ് അനുമോദനപ്രഭാഷണം നടത്തി. ജലീൽ സഖാഫി ചെറുശോല, അലി ബാഖവി ആറ്റുപുറം എന്നിവർ അവാർഡ് വിതരണം നടത്തി. മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി പി.ടി. ശുക്കൂർ അബ്ദുള്ള, കെ.പി. ഇല്യാസ് നിസാമി, എൻ. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.

ആരോഗ്യ സംരക്ഷണ സന്ദേശവുമായി സൈക്കിൾ യാത്ര നടത്തി സാഗർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് മിനിബസാർ പ്രവർത്തകർ

 ആരോഗ്യ സംരക്ഷണ സന്ദേശവുമായി സൈക്കിൾ യാത്ര നടത്തി സാഗർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് മിനിബസാർ പ്രവർത്തകർ



ഊരകം: കോവിഡിനെ തടയാൻ ആരോഗ്യം സംരക്ഷിക്കണം എന്ന സന്ദേശവുമായി സാഗർ ആർട് ആൻഡ് സ്പോർട്സ് ക്ലബ്ബിലെ ജൂനിയർ ടീം വേങ്ങരയിൽ നിന്നും ചാലിയം വരെ സൈക്കിളിൽ ആരോഗ്യ സംരക്ഷണ സന്ദേശയാത്ര നടത്തി. 

വേങ്ങര മിനിബസാർ ഡോ.ബിസിർ സിൻസാറുൽഹക്ക് ഉദ്ഘാടനം നിർവഹിച്ചു.ക്ലബ്ബ് പ്രസിഡന്റ്‌ വലീദ്, സെക്രട്ടറി അഫ്സൽ,ജോയിൻ സെക്രട്ടറി ഹനീഫ എന്നിവർ നേതൃത്വം നൽകി,അൻഷാദ്  കെ.കെ,ബുശൈർ,അജ്മൽ കെ,റിൻഷാദ് സി,സഫ്‌വാൻ സി.കെ,ഫളലുറഹ്‌മാൻ കെ.കെ എന്നിവരാണ് സന്ദേശവുമായി യാത്ര ചെയ്ത ക്ലബ്ബ്‌ മെമ്പർമാർ.

വേങ്ങര മണ്ഡലത്തിലെ മുഴുവൻ പൊതു വിദ്യാലയങ്ങളും ഹൈടെക് സംവിധാനമായി; അഡ്വ. കെ എൻ എ ഖാദർ എം എൽ എ

 വേങ്ങര മണ്ഡലത്തിലെ മുഴുവൻ പൊതു വിദ്യാലയങ്ങളും ഹൈടെക് സംവിധാനമായി; അഡ്വ. കെ എൻ എ ഖാദർ എം എൽ എ



വേങ്ങര: വേങ്ങര നിയോജക മണ്ഡലത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ വൻ കുതിപ്പു നൽകിക്കൊണ്ട് മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് മുറികളുള്ള ആദ്യ നിയോജക മണ്ഡലമായി വേങ്ങര മാറിയിരിക്കുന്നു.നൂതനമായ പഠന സംവിധാനങ്ങൾ ഉപയോഗിച്ച് പഠിച്ചു വളരാനുള്ള സൗകര്യം ഇതോടെ വേങ്ങരമണ്ഡലത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാകുന്ന സ്ഥിതിവിശേഷം സംജാതമായി. അഭിമാനകരമായ ഒരു നേട്ടമാണിത്.വിദ്യാഭ്യാസം എല്ലാ വിഭാഗം ആളുകൾക്കും ഏറ്റവും മികച്ച രീതിയിൽ ലഭ്യമാക്കുക എന്നത് നമ്മുടെ ഉറച്ച തീരുമാനമായിരുന്നു.പ്രളയങ്ങളും മഹാമാരിയുമടക്കം നിരവധി വെല്ലുവിളികൾ ഉയർന്നു വന്നിട്ടും ദൃഢനിശ്ചയത്തോടെ ആ ലക്ഷ്യം നമുക്ക് പൂർത്തീകരിക്കാനായി. നമുക്കൊത്തൊരുമിച്ച് കൂടുതൽ മികവിലേക്ക് വരും കാലങ്ങളിൽ നമ്മുടെ വിദ്യാലയങ്ങളെ കൈ പിടിച്ചുയർത്താം.അഡ്വക്കേറ്റ് കെ എൻ എ കാദർ എംഎൽഎ അഭിപ്രായപ്പെട്ടു. വേങ്ങര നിയോജക മണ്ഡലം ഫലപ്രഖ്യാപനം. ഒതുക്കുങ്ങൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് എംഎൽഎ നിർവഹിച്ചു. ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീഫാത്തിമ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പുല്ലാണി സൈദ്,ബ്ലോക്ക്‌ പഞ്ചായത്ത് അംഗം അലി മേലേതിൽ,വേങ്ങര എ. ഇ. ഒ. ശ്രീ ബാല ഗംഗാധരൻ, സ്കൂൾ പി. ടി. എ വൈസ് പ്രസിഡന്റ്‌ അബ്ദുൽ അസീസ്, മുഹമ്മദ്‌ റാഫി,മാസ്റ്റർ ട്രൈനെർ കൈറ്റ് ശ്രീമതി സുമംഗല്യ പ്രിൻസിപ്പൾ  ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഒതുക്കുങ്ങൽ, ശ്രീമതി പ്രസീദ എച്. എം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഒതുക്കുങ്ങൽ എന്നിവർ പ്രസംഗിച്ചു.

11 October 2020

വിദ്യാഭ്യാസത്തിൽ കേരളം ആദ്യ ഡിജിറ്റൽ സംസ്ഥാനം; പ്രഖ്യാപനം ഇന്ന്

 വിദ്യാഭ്യാസത്തിൽ കേരളം ആദ്യ ഡിജിറ്റൽ സംസ്ഥാനം; പ്രഖ്യാപനം ഇന്ന്


തിരുവനന്തപുരം: മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌റൂമുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുന്നു. ഹൈടെക് സ്‌കൂൾ, ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം തിങ്കളാഴ്ച രാവിലെ 11-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയാകും. മന്ത്രി ഡോ. ടി.എം.തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും.



16,027 സ്‌കൂളുകളിലായി 3,74,274 ഡിജിറ്റൽ ഉപകരണങ്ങളാണ് സ്മാർട് ക്ലാസ്‌റൂം പദ്ധതിക്കായി വിതരണം ചെയ്തത്. 4752 ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികൾ ഒന്നാംഘട്ടത്തിൽ സജ്ജമാക്കി. പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിൽ 11,275 സ്‌കൂളുകളിൽ ഹൈടെക് ലാബും തയ്യാറാക്കി. കൈറ്റിന്റെ നേതൃത്വത്തിൽ കിഫ്ബിയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.

ഓടിക്കാന്‍ കാശില്ല; റൂട്ട് പെര്‍മിറ്റ് നിലനിര്‍ത്തി, ബസുകള്‍ വിറ്റ് ഒഴിവാക്കി ബസുടമകള്

 ഓടിക്കാന്‍ കാശില്ല; റൂട്ട് പെര്‍മിറ്റ് നിലനിര്‍ത്തി, ബസുകള്‍ വിറ്റ് ഒഴിവാക്കി ബസുടമകൾ 



പൊതുഗതാഗതം തുടങ്ങി ആഴ്ചകൾ പിന്നിട്ടിട്ടും വരുമാനത്തിൽ ലാഭമില്ലാത്ത ബസുകൾ വിറ്റ് ഉടമകൾ. കോവിഡ് വ്യാപനത്തെ തുടർന്ന് വരവില്ലാതെ കഷ്ടപ്പെട്ട ബസ് ജീവനക്കാരും ഉടമകളും വലിയ പ്രതീക്ഷയോടെയാണ് ബസുകൾ നിരത്തിലിറക്കിയത്. എന്നാൽ, പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെയും അധികച്ചെലവും കൂടി ആയതോടെ മിക്കവരും ബസ് ഓടിക്കേണ്ട എന്ന തീരുമാനത്തിലെത്തുകയായിരുന്നു.

ഈ തീരുമാനത്തിന്റെ തുടർച്ചയായിട്ടാണ് ബസുകൾ വിൽക്കാനുള്ള ആലോചനയിലേക്ക് ഉടമകൾ എത്തിയത്. പിൽക്കാലത്ത് മേഖലയിൽ ഉണർവുണ്ടാകുമെന്ന പ്രതീക്ഷ കൈവിടാത്ത ഉടമകൾ പെർമിറ്റില്ലാതെ ബസ് മാത്രമായിട്ടാണ് വില്പന നടത്തുന്നത്. ഐ.ടി. സ്ഥാപനങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവിടങ്ങളിലേക്കാണ് ഇത്തരത്തിൽ ബസുകൾ കൊടുത്തത്.

എന്നാൽ പെർമിറ്റ് ഉൾപ്പെടെയല്ലാതെയുള്ള വില്പനയിൽ പെർമിറ്റ് ലാപ്സാകുകയും ചെയ്യും. ഈ നിയമം അറിയാത്തവരിൽ ചിലരാണ് ബസുകൾ വിറ്റിട്ടുള്ളത്. കോവിഡിന്റെ ഈ സാഹചര്യത്തിൽ ഈ നിയമത്തിൽ ഭേദഗതി വരുത്തി പെർമിറ്റ് നിലനിർത്തി ബസുകൾ വിൽക്കാനുള്ള അനുമതി ലഭ്യമാക്കണമെന്ന് സർക്കാരിനോട് ബസുടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്.


പെർമിറ്റിന്റെ കാലാവധിയായ അഞ്ചു വർഷത്തിനിടയ്ക്ക് പുതിയ ബസ് വാങ്ങാമെന്ന് വിചാരിച്ചാണ് അങ്ങനെ ചെയ്യുന്നത്. പെർമിറ്റ് ഉൾപ്പെടെയുള്ള ബസ് വാങ്ങിയാൽ മാത്രമേ അതിന് വിലയുള്ളു. അല്ലെങ്കിൽ ബസിന്റെ മോഡലിനുള്ള ചെറിയൊരു തുക മാത്രമെ ലഭിക്കുകയുള്ളു. ഇൻസ്റ്റിറ്റിയൂഷണൽ ആവശ്യത്തിനാണ് ഇത്തരത്തിൽ വണ്ടികൾ പോയിരുന്നത്. എന്നാലിപ്പോൾ അതിലും കുറവു വന്നിട്ടുണ്ടെന്ന് ആൾ കേരള പ്രവറ്റ് ബസ് മെമ്പേഴ്സ് സെക്രട്ടറിയും  മുഹബ്ബത്ത് ബസ് ഓണറുമായ ആഷിഖ് മച്ചിഞ്ചേരി വേങ്ങര പറഞ്ഞു.


20 ശതമാനം സ്വകാര്യ ബസുകൾ മാത്രമാണിപ്പോൾ സർവീസ് നടത്തുന്നത്. ഡീസൽ ചെലവും ജീവനക്കാർക്കുള്ള ശമ്പളവും കൊടുക്കാനുള്ള വരുമാനം സർവീസിൽനിന്ന് ലഭിക്കാതെ വന്നതോടെയാണ് മിക്ക ബസുകളും സർവീസ് നിർത്തിയത്. നിലവിൽ 400 മുതൽ 700 രൂപ വരെയാണ് പ്രതിദിനം ഒരു ബസിൽനിന്ന് ലഭിക്കുന്നത്. അതിനാൽ ജീവനക്കാരും തങ്ങളുടെ വേതനത്തിന്റെ പകുതിയിലാണ് ജീവിക്കുന്നത്.

വണ്ടിയെടുത്തപ്പോൾമുതലുള്ള ബാധ്യതകൾ പലർക്കും നിലനിൽപ്പുണ്ട്, ദിവസവും കൊടുക്കുന്ന രീതിയിലാണ് പലരും ഈ തുക ക്രമീകരിച്ചിരിക്കുന്നത്. പക്ഷേ, ഇപ്പോൾ അതുപോലും അടച്ചുതീർക്കാൻ കഴിയാത്ത സാഹചര്യമാണ്. റോഡിൽ യാത്രക്കാരുണ്ടെങ്കിലും ബസിലേക്ക് ആളുകൾ കയറുന്നത് കുറവാണ്, രാവിലെയും വൈകീട്ടും മാത്രമാണ് ബസിൽ പേരിനെങ്കിലും യാത്രക്കാരുള്ളതെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് എം.പി. സത്യൻ.


റോഡ് ടാക്സ് അടയ്ക്കാനുള്ള ദിവസം അടുത്തിരിക്കുകയാണ്, എന്നാൽ, നിരത്തിലോടുന്ന ബസുകളിൽനിന്ന് വരുമാനം ലഭിക്കാത്തതിനാൽ അത് എങ്ങനെ അടയ്ക്കുമെന്ന ടെൻഷനിലാണ് ഉടമകൾ. ഇത്തവണത്തെ ടാക്സ് ഒഴിവാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ടെന്നും സത്യൻ പറഞ്ഞു.


വണ്ടി വിറ്റ് പിന്മാറുന്നവർ കുറവാണ്, കാരണം വണ്ടി വാങ്ങാനും ആളുകുറവാണെന്ന് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജന. സെക്രട്ടറി അനിൽ വർഗീസ്. സർവീസ് ഇനി വേണ്ട എന്നു വയ്ക്കുന്ന ചുരുക്കം ചിലർ പെർമിറ്റ് നിലനിർത്തി വണ്ടി വിൽക്കുന്നുണ്ട്.


പെർമിറ്റിന്റെ കാലാവധിയായ അഞ്ചു വർഷത്തിനിടയ്ക്ക് പുതിയ ബസ് വാങ്ങാമെന്ന് വിചാരിച്ചാണ് അങ്ങനെ ചെയ്യുന്നത്. പെർമിറ്റ് ഉൾപ്പെടെയുള്ള ബസ് വാങ്ങിയാൽ മാത്രമേ അതിന് വിലയുള്ളു. അല്ലെങ്കിൽ ബസിന്റെ മോഡലിനുള്ള ചെറിയൊരു തുക മാത്രമെ ലഭിക്കുകയുള്ളു. ഇൻസ്റ്റിറ്റിയൂഷണൽ ആവശ്യത്തിനാണ് ഇത്തരത്തിൽ വണ്ടികൾ പോയിരുന്നത്. എന്നാലിപ്പോൾ അതിലും കുറവു വന്നിട്ടുണ്ടെന്ന് അനിൽ വർഗീസ് പറഞ്ഞു.

ചൊവ്വ തിളങ്ങും ഈ ചൊവ്വാഴ്ച

 ചൊവ്വ തിളങ്ങും ഈ ചൊവ്വാഴ്ച


വേങ്ങര: ചൊവ്വയെ ഇനി ഇത്രയും തിളക്കത്തോടെ കാണണമെങ്കിൽ പതിനഞ്ച് വർഷമെടുക്കും. വരുന്ന ചൊവ്വാഴ്ച (ഒക്ടോബർ 13-ന് ) രാത്രി ചൊവ്വാഗ്രഹത്തെ അത്യപൂർമായ ശോഭയോടെ കാണാം. ഓപ്പസിഷൻ എന്ന പ്രതിഭാസം സംഭവിക്കുന്നതുകൊണ്ടാണിത്.



ഭൂമി മധ്യത്തിലും സൂര്യനും ഏതെങ്കിലും ഒരു ഗ്രഹവും എതിർദിശകളിലും നേർരേഖയിൽ വരുന്നതാണ് ഓപ്പസിഷൻ. ഈ ദിവസം ഓപ്പസിഷൻ സംഭവിക്കുന്ന ഗ്രഹം സൂര്യാസ്തമയത്തോടെ കിഴക്കുദിക്കും. പാതിരാത്രിയോടെ ഉച്ചിയിലെത്തും. പിറ്റേന്ന് പുലർച്ചെ സൂര്യോദയസമയത്ത് പടിഞ്ഞാറ്്‌ അസ്തമിക്കുകയും ചെയ്യും. അതിനാൽ രാത്രി മുഴുവൻ അതിനെ കാണാം.


ഓപ്പസിഷനിൽ വരുന്നതിനാൽ 13-ന് രാത്രി മുഴുവൻ അത്യധിക ശോഭയിൽ ചൊവ്വയെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകുമെന്ന് അധ്യാപകനും വാനനിരീക്ഷകനായ ഇല്യാസ് പെരിമ്പലം പറഞ്ഞു.


സൂര്യാസ്തമയത്തോടെ കിഴക്ക് ഉദിക്കുമെങ്കിലും ചക്രവാളശോഭ മായുകയും ചൊവ്വ അൽപ്പം ഉയരുകയും ചെയ്താലേ നഗ്നനേത്രങ്ങൾകൊണ്ട് ഇത് കാണാനാകൂ. ഒരു മണിക്കൂറിൽ ഏകദേശം 15 ഡിഗ്രി വീതം ഉയരുന്ന ചൊവ്വ, രാത്രി 12 മണിയോടെ ഉച്ചിയിലെത്തും. അന്ന് രാത്രി ചൊവ്വയോളം തിളക്കമുള്ള ഒരു വസ്തു ആകാശത്തുണ്ടാവില്ല. ചൊവ്വയുടെ ചോരനിറവും വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കും.



ഗോളാകൃതിയുള്ള ഗ്രഹങ്ങളുടെ ഒരു പകുതിയിൽ എല്ലായ്പോഴും സൂര്യപ്രകാശം വീഴും. എന്നാൽ സൂര്യപ്രകാശംവീഴുന്ന ഭാഗം എല്ലായ്പോഴും പൂർണമായും ഭൂമിക്ക് അഭിമുഖമാവണമെന്നില്ല. ഓപ്പസിഷൻ ദിനങ്ങളിൽ ഗ്രഹങ്ങളുടെ സൂര്യപ്രകാശം ഏൽക്കുന്നഭാഗം പൂർണമായും ഭൂമിക്കഭിമുഖമായി വരുന്നു.


അതുകൊണ്ടാണ് അവയെ അന്ന് കൂടിയതിളക്കത്തിൽ കാണുന്നത്. ഓപ്പസിഷനോടടുത്തുള്ള ദിവസങ്ങളിലും സാമാന്യം നല്ലശോഭയിലാണ് ഗ്രഹങ്ങളെ കാണുക. അതിനാൽ ഒക്ടോബർ രണ്ട്, മൂന്ന് ആഴ്ചകൾ മുഴുവൻ ചൊവ്വയെ നല്ല തിളക്കത്തിൽ കാണാം.


1.88 വർഷംകൊണ്ടാണ് ചൊവ്വ സൂര്യനെ ചുറ്റുന്നത്. അതിനാൽ ചൊവ്വയുടെ ഓപ്പസിഷൻ ഒരു അത്യപൂർവ പ്രതിഭാസമല്ല. എന്നാൽ ചൊവ്വ സൂര്യനെ ചുറ്റുന്ന തലവും ഭൂമി സൂര്യനെ ചുറ്റുന്ന തലവും തമ്മിലുള്ള ചരിവുകാരണം കൃത്യമായ ഓപ്പസിഷൻ വിരളമായേ വരൂ. അതിനാൽ ഇത്രയും തിളക്കമേറിയ ചൊവ്വയെ ഇനി 2035 -ലേ കാണാനൊക്കൂ.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������