ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം ഉൾപ്പെടെ ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് മഴ ഇന്നും തുടരും. വടക്കൻ ജില്ലകളിലാകും ശക്തമായ മഴ ലഭിക്കുക. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
വെള്ളിയാഴ്ച രാത്രി 11.30 വരെ പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 2.5 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു.
കേരള- കർണാടക തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു
തെലങ്കാനയ്ക്ക് മുകളിലുള്ള തീവ്രന്യൂനമർദം ഇന്ന് കൂടുതൽ ദുർബലമാകുമെന്നാണ് അറിയിപ്പ്. വൈകിട്ടോടെ മുംബൈ തീരം വഴി ന്യൂനമർദം അറബിക്കടലിൽ പ്രവേശിക്കും.
കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന മഴയ്ക്ക് ഇതോടെ നേരിയ ശമനമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. വടക്കൻ ജില്ലകളിലാണ് ജാഗ്രതാ മുന്നറിയിപ്പെങ്കിലും തിരുവനന്തപുരം അടക്കമുള്ള തെക്കൻ ജില്ലകളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്.
No comments:
Post a Comment