രേഖകൾ കൈയിലുണ്ട്; : പരിവാഹനിലില്ല
കോട്ടയ്ക്കൽ: മോട്ടോർ വാഹനവകുപ്പ് പരിശോധന ഡിജിറ്റലാക്കിയതോടെ വാഹനരേഖകൾ കൈയിലുണ്ടായിട്ടും പിഴ അടയ്ക്കേണ്ടി വരുന്നതായി വാഹന ഉടമകൾ. ഇൻഷുറൻസ് അടച്ചതിന്റെ രേഖ വാഹന പരിശോധനയ്ക്കിടെ കാണിച്ചിട്ടും മഞ്ചേരി സ്വദേശിയോട് പിഴ അടയ്ക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടൂവെന്നാണ് പരാതി. എം. പരിവാഹൻ വെബ് സൈറ്റിൽ ഇൻഷുറൻസ് അടച്ചതായി കാണിക്കാതിരുന്നതിനാൽ കൈയിലുള്ള പോളിസി വ്യാജമാണെന്ന് പറഞ്ഞാണ് പിഴ
അടപ്പിച്ചത്. കുടുംബമായി യാത്രചെയ്ത മഞ്ചേരി സ്വദേശിയെ ഒരു മണിക്കൂറിനുശേഷം 200 രൂപ പിഴ അടച്ചതോടെയാണ് പോകാൻ അനുവദിച്ചത്. കോട്ടയ്ക്കലിലും സമാന സംഭവം ഉണ്ടായി. ഇൻഷുറൻസ് അടച്ചതായി വെബ് സൈറ്റിൽ കാണിക്കാതിരുന്നതിനാൽ 2,000 രൂപ കോട്ടയ്ക്കൽ സ്വദേശിക്കും പിഴയിട്ടു.
വിവരങ്ങൾ പുതുക്കുന്നില്ല
ഇൻഷുറൻസ് കമ്പനികൾ പോളിസി വിവരങ്ങൾ വെബ് സൈറ്റിൽ നൽകുമ്പോൾ ചില പോളിസികൾ അപ്‌ഡേറ്റ് ആവാത്തതാണ് പ്രശ്നം. പരിവാഹനിൽ വാഹനത്തിന്റെ വിവരങ്ങൾ കിട്ടുന്നില്ലെങ്കിൽ വാഹമുടമയുടെ കൈയിലുള്ള രേഖകൾ പരിശോധിക്കണമെന്ന് വെബ്‌സൈറ്റിൽത്തന്നെ പറയുന്നുണ്ട്. എന്നാൽ ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ചിട്ടും വ്യാജമാണെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും എട്ട് മാസം മുൻപുള്ള ചില പോളിസികളാണ് സൈറ്റിൽ അപ്‌ഡേറ്റ് ആവാത്തതെന്നും ഇൻഷുറൻസ് ഏജന്റുമാർ പറയുന്നു. രണ്ട് ദിവസത്തിനുള്ളിൽ പോളിസി സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കുമെന്ന് ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനി പി.ആർ.ഒ. പറഞ്ഞു.
അപ്പീൽ നൽകാം
വാഹനപരിശോധനയും പിഴയും ഡിജിറ്റലായതോടെ റോഡ് നിയമം തെറ്റിക്കുന്ന വാഹനത്തിന്റെ ചിത്രം എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരുടെ മൊബൈലിലെ ആപ്പിൽ പതിഞ്ഞാൽ പിഴ വാഹൻ സോഫ്റ്റ് വെയറാണ് നിശ്ചയിക്കുക. പിഴ ഓൺലൈനായി അടയ്ക്കാം. മൂന്ന് ദിവസം കഴിഞ്ഞും അടച്ചില്ലെങ്കിൽ വീണ്ടും സന്ദേശമെത്തും. നിശ്ചിത സമയത്തിന് ശേഷവും പിഴ അടച്ചില്ലെങ്കിൽ ഇ- കോടതിയിലേക്കു വിവരങ്ങൾ കൈമാറും. 90 ദിവസത്തിനകം പിഴയടച്ചില്ലെങ്കിൽ വാഹനത്തെ കരിമ്പട്ടികയിൽപ്പെടുത്തും. വാഹനക്കൈമാറ്റവും ഇൻഷുറൻസ് പുതുക്കലുമൊന്നും പിന്നെ സാധിക്കില്ല. വാഹനത്തിന് പിഴ ചുമത്തി സന്ദേശം വന്നാൽ ഉടമയ്ക്ക് ആർ.ടി.ഒയ്ക്ക് അപ്പീൽ നൽകാം. എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥൻ രേഖകൾ പരിശോധിച്ച് നിയമപ്രകാരമല്ല പിഴ എങ്കിൽ ശിക്ഷയിളവ് നൽകാം.
No comments:
Post a Comment