കേക്കുണ്ടാക്കിക്കോളൂ,രജിസ്‌ട്രേഷൻ എടുക്കാൻ മറക്കേണ്ട
വേങ്ങര: ലോക്ഡൗൺ കാലത്ത് രുചിയൂറും കേക്കുകളും പലഹാരങ്ങളുമായി വീട്ടമ്മമാർ അടുക്കളകളിൽ സജീവമായിരുന്നു. യുട്യൂബിന്റെ സഹായത്തോടെ കേക്ക് നിർമാണം പഠിച്ചെടുത്ത പലരും ആവശ്യക്കാർക്കനുസരിച്ച് കേക്കുണ്ടാക്കി നൽകാൻ തുടങ്ങി.
വാർഷികവിറ്റുവരവ് 12 ലക്ഷത്തിൽ താഴെയാണെങ്കിൽ രജിസ്‌ട്രേഷൻ എടുത്താൽ മതിയെന്നാണ് ഭക്ഷ്യസുരക്ഷാവിഭാഗം പറയുന്നത്. 100 രൂപ മാത്രമാണ് ഇതിന്റെ ചെലവ്. അക്ഷയ കേന്ദ്രങ്ങൾ വഴി അതത് സ്ഥലത്തെ ഭക്ഷ്യസുരക്ഷാ ഓഫീസർക്ക് അപേക്ഷ സമർപ്പിച്ചാൽ മതിയാവും.
ലോക്ഡൗണിൽ വരുമാനം നിലച്ച പല കുടുംബങ്ങൾക്കും അതൊരു ഉപജീവനമാർഗം കൂടിയായിരുന്നു. എന്നാൽ ഇത്തരത്തിൽ കേക്ക്, അച്ചാർ, ബിരിയാണി തുടങ്ങിയവ വീടുകളിൽ ഉണ്ടാക്കി വിൽപ്പന നടത്തുന്നതിന് രജിസ്‌ട്രേഷനോ ലൈസൻസോ എടുക്കണമെന്ന് പലർക്കും അറിയില്ല.
രജിസ്‌ട്രേഷനില്ലാതെ ഇത്തരത്തിൽ വിൽപ്പന നടത്തുന്നത് ശിക്ഷാർഹമാണ്. വഴിയോരങ്ങളിൽ വീട്ടിലുണ്ടാക്കിയ പൊതിച്ചോറുകളും ബിരിയാണികളും വിൽപ്പന നടത്തുന്നവർക്കും ഈ രജിസ്‌ട്രേഷൻ മതിയാവും.
ഉപജീവനമാർഗമായി വീട്ടമ്മമാർ ചെയ്യുന്ന ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ശ്രമിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ജി. ജയശ്രീ പറഞ്ഞു.
വീട്ടമ്മമാരുണ്ടാക്കുന്ന ഗുണനിലവാരമുള്ള ഭക്ഷണം മായംചേർക്കാതെ രുചിയോടെ കിട്ടുമെന്നതിനാൽ ഇതിനുള്ള ആവശ്യക്കാരും കൂടുതലാണ്. താരതമ്യേന വില കുറവാണെന്നതും ആകർഷണീയമാണ്