കക്കാട് സ്‌കൂൾ പറയുന്നു : നാട്ടുനന്മയിൽ ഒരുങ്ങിയനേട്ടങ്ങൾ
കക്കാട്: ദേശീയപാതയോരത്തെ ബഹളത്തിനിടയിലായിരുന്നു ഏറെക്കാലം കക്കാട് ഗവ. യു.പി. സ്‌കൂൾ. കക്കാട്ടെ എട്ടുവീട്ടിൽ മൂസക്കുട്ടിയുടെ കുടുംബം സൗജന്യമായി നൽകിയ 55-സെന്റ് സ്ഥലത്ത് പുതിയകെട്ടിടം പണിതാണ് 2013-ൽ വിദ്യാലയം ശാന്തമായൊരു അന്തരീക്ഷത്തിലേക്കെത്തിയത്.
ദേശീയപാതയോരത്തുനിന്നും അല്പം മാറിയാണ് ഈ വിദ്യാലയം ഇപ്പോൾ പ്രവർത്തിക്കുന്നത്. 670-വിദ്യാർഥികൾക്കായുള്ള 23-ക്ലാസ് മുറികളിൽ യു.പി. വിഭാഗത്തിനായുള്ള പത്ത് ക്ലാസ് മുറികളും അന്താരാഷ്ട്ര നിലവാരത്തിലുള്ള സൂപ്പർടെക് സംവിധാനങ്ങളുമുണ്ട്.
പി.കെ. അബ്ദുറബ്ബ് എം.എൽ.എയും പൂർവവിദ്യാർഥികളും അനുവദിച്ച രണ്ട് ബസുകൾ സ്‌കൂളിനായുണ്ട്. വീതികുറഞ്ഞ റോഡിലൂടെ ബസുകൾ വരുന്നതിന് പ്രയാസമനുഭവപ്പെട്ടതോടെ കക്കാട്ടുകാർ ജനകീയമായി അതിന് പരിഹാരം കണ്ടു. റോഡരികിലെ സ്ഥലം വിട്ടുനൽകി പ്രദേശവാസികളും ക്ഷേത്രക്കമ്മിറ്റിയും വിദ്യാലയത്തിന്റെ ആവശ്യത്തിനൊപ്പംനിന്നാണ് ഗതാഗതം സുഗമമാക്കിയത്.
വിദ്യാർഥികളുടെ അക്കാദമിക് നിലവാരം ഉയർത്തുന്നതിനായുള്ള ആസൂത്രണങ്ങളും വിജയിച്ചതോടെ ഈ സർക്കാർ വിദ്യാലയത്തിലേക്ക് സമീപപ്രദേശങ്ങളിൽനിന്നെല്ലാം വിദ്യാർഥികൾ പ്രവേശനം നേടുന്നുണ്ട്. വിദ്യാർഥി അഭിമാനരേഖ പുറത്തിറക്കി ഓരോ വിദ്യാർഥിയുടെയും പ്രകടനങ്ങൾ നിരന്തരം വിലയിരുത്തുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നതിന് പ്രത്യേകസംവിധാനമാണുള്ളത്.
വിദ്യാലയവും പരിസരവും മാലിന്യമുക്തമാക്കുന്ന പ്രവർത്തനം വിജയിച്ചതോടെ നഗരസഭയിലെ സമ്പൂർണ ശുചിത്വവിദ്യാലയമായും കക്കാട് സ്കൂളിനെ പ്രഖ്യാപിച്ചു. മാലിന്യനിർമാജനത്തിനായി പൈപ്പ് കംമ്പോസ്റ്റ്, മിനി ഇൻസിനേറ്റർ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.
ഇഖ്ബാൽ കല്ലുങ്ങൽ (പി.ടി.എ. പ്രസിഡന്റ്), സയ്യിദ് അബ്ദുറഹ്‌മാൻ ജിഫ്‌രി (എസ്.എം.സി. ചെയർമാൻ), എം.ടി. അയ്യൂബ് (പ്രഥമാധ്യാപകൻ)എന്നിവരുടെ നേതൃത്വത്തിലാണ് പൂർവവിദ്യാർഥികളുടെയും നാട്ടുകാരുടെയും സജീവ പങ്കാളിത്തത്തോടെ കക്കാട് ജി.എം.യു.പി. സ്‌കൂൾ മികച്ചനേട്ടങ്ങളിലെത്തിയത്.
No comments:
Post a Comment