‘മണ’മില്ലാത്ത പൂക്കച്ചവടം;വേങ്ങര ബസ്റ്റാന്റിൽ പൂക്കച്ചവടം നടത്തുന്ന ഗംഗ ഫ്ലവേഴ്സ് ഉടമ അബ്ദുൽ ഗഫൂർ
വേങ്ങര : ഓണക്കാലം ആഘോഷമാക്കാൻ കാത്തിരുന്ന പൂക്കച്ചവടക്കാർക്ക് കോവിഡ്കാലം സമ്മാനിക്കുന്നത് ‘മണമില്ലാത്ത’ ദിവസങ്ങൾ. 500 കിലോയിലധികം പൂക്കൾ ദിവസവും വിറ്റിരുന്നവർക്കിപ്പോൾ ചെലവാകുന്നത് പത്തുകിലോയിൽ താഴെ മാത്രം. ഓഫീസുകളിലെയും സ്കൂളുകളിലെയും ആഘോഷങ്ങളായിരുന്നു വിപണിയുടെ പ്രധാന ആകർഷണം. ആഘോഷങ്ങളില്ലാത്ത ഈ ഓണക്കാലം കരിച്ചുകളഞ്ഞു വ്യാപാരികളെ.കോവിഡായതിനാൽ സംസ്ഥാനത്തിന് പുറത്തുനിന്ന് പൂക്കൾ വരുന്നില്ല. കേരളത്തിലാണെങ്കിൽ ആവശ്യത്തിന് കിട്ടാനുമില്ല. കൂടാതെ കഴിഞ്ഞവർഷത്തേക്കാൾ വിലയും കൂടുതലാണ്. വാങ്ങാൻ ആളുകൾ വരാത്തതുകൊണ്ട് കൂടുതൽ ശേഖരിക്കാൻ കച്ചവടക്കാർക്കും പേടിയാണ്.നോട്ട് നിരോധനത്തിനുശേഷം വിപണി പൊതുവെ തളർച്ചയിലായിരുന്നു. ലോക്ഡൗൺ കൂടി വന്നതോടെ പലരും കച്ചവടംതന്നെ മതിയാക്കിയിട്ടുണ്ട്.കുറച്ചുപേരെ മാത്രം ലക്ഷ്യമിട്ടാണ് കട തുറക്കുന്നതെന്ന് വേങ്ങരയിലെ ഗംഗ ഫ്ലവേഴ്സ് ഉടമ അബ്ദുൽ ഗഫൂർ പറഞ്ഞു. മല്ലിക, റോസ്, ജമന്തി, അരളി എന്നിവയാണ് കൂടുതൽ ചെലവാകാറ്. പാലക്കാട്ടുനിന്നാണ് ഇപ്പോൾ ജില്ലയിലേക്ക് പൂവ് എത്തുന്നത്. പണ്ട് ഒരുദിവസം നടന്ന കച്ചവടം ഈ സീസണിൽ മൊത്തം കിട്ടുമോ എന്ന ആശങ്കയിലാണ്.