Labels

24 September 2020

പുതിയ വസ്ത്രങ്ങള്‍ ഒരിക്കലും കഴുകാതെ ഉപയോഗിക്കരുത്: ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് വിദഗ്ദ്ധർ

 പുതിയ വസ്ത്രങ്ങള്‍ ഒരിക്കലും കഴുകാതെ ഉപയോഗിക്കരുത്: ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് വിദഗ്ദ്ധർ


പുതുമ നഷ്ടപ്പെടുമെന്ന് പേടിച്ച്‌ കഴുകാതെ തന്നെ പുതിയ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ അല്‍പം ജാഗ്രത പാലിക്കുക. കാരണം, പുത്തന്‍ വസ്ത്രങ്ങള്‍ കഴുകാതെ നേരിട്ട് ഉപയോഗിക്കുന്നത് അത്ര ആരോഗ്യകരമല്ലെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. പല തരത്തിലുള്ള പ്രശ്നങ്ങളും ഇത് നിങ്ങളുടെ ശരീരത്തിലുണ്ടാക്കാമെന്നാണ് ഇവര്‍ പറയുന്നത്.


റെഡിമെയ്ഡായി വാങ്ങുന്ന വസ്ത്രങ്ങളാണെങ്കിലും അവ തയ്ച്ച്‌, തയ്യാറാക്കപ്പെടുന്നത് ഏതെങ്കിലും ഫാക്ടറികളിലോ യൂണിറ്റുകളിലോ ആയിരിക്കും. അതിന് ശേഷം അവ പാക്ക് ചെയ്ത്, വാഹനങ്ങളില്‍ കയറ്റിയായിരിക്കും നമ്മള്‍ വാങ്ങിക്കുന്ന കടകളിലെത്തുന്നത്. ഒരുപക്ഷേ ഒന്നിലധികം ഗതാഗത മാര്‍ഗങ്ങള്‍ ഇതിനായി ആശ്രയിച്ചിരിക്കാം.ഇത്തരത്തില്‍ പല ഘട്ടങ്ങളിലൂടെ കടന്നുപോന്ന വസ്ത്രമാണ് ഒടുവില്‍ നിങ്ങളുടെ കൈകളിലെത്തുന്നത്.


ഇതില്‍ ഓരോ ഘട്ടത്തിലും എത്രമാത്രം ശുചിത്വത്തോടെയാണ് വസ്ത്രം കൈകാര്യം ചെയ്യപ്പെട്ടിട്ടുള്ളത് എന്ന് നമുക്കറിവില്ല. അതിനാല്‍ത്തന്നെ, ഇവ നേരിട്ട് ഉപയോഗിക്കുന്നത് ചര്‍മ്മത്തെ മോശമായി ബാധിക്കും.


അതുപോലെ തന്നെ കടകളില്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്ന വസ്ത്രങ്ങള്‍ പലരും മുമ്ബ് വന്ന് ഉപയോഗിച്ച്‌ നോക്കിയ ശേഷം (ട്രയല്‍) മാറ്റിവച്ചവയാകാം. അതുതന്നെ നമ്മളും ധരിക്കുമ്ബോള്‍ നേരത്തേ ട്രയല്‍ നോക്കിയ വ്യക്തികളുടെ ശരീരത്തില്‍ നിന്ന് വസ്ത്രത്തിലെത്തിയ ഡെഡ്സ്‌കിന്‍ അണുക്കള്‍ എന്നിവ നമ്മുടെ ശരീരത്തിലുമെത്തുന്നു. കണ്ണുകള്‍ കൊണ്ട് കണ്ടെത്താനാകാത്ത അത്രയും നേര്‍ത്തതായിരിക്കും ഈ രോഗകാരികള്‍. അതിനാല്‍ പുതിയ വസ്ത്രങ്ങള്‍ വൃത്തിയായി കഴുകിയ ശേഷം ഉപയോഗിക്കുന്നത് തന്നെയാണ് സുരക്ഷിതം.


ഇനി മറ്റൊരു പ്രശ്നമുള്ളത്, വസ്ത്രം നിര്‍മ്മിക്കുന്നതിനായി ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങളുടെ സാന്നിധ്യമാണ്. ഫാബ്രിക് നിര്‍മ്മിക്കുമ്ബോഴും കളര്‍ ചെയ്യുമ്ബോഴുമെല്ലാം ഇത്തരത്തില്‍ വിവിധ തരം രാസപദാര്‍ത്ഥങ്ങള്‍ ചേരുന്നുണ്ട്. ഇവയും ചര്‍മ്മത്തില്‍ ചുവപ്പ്, തടിപ്പ്, ചൊറിച്ചില്‍ എന്നിവയ്ക്ക കാരണമാകാറുണ്ട്. പുതിയ വസ്ത്രങ്ങള്‍ വിയര്‍പ്പ് പിടിക്കാതിരിക്കുന്നത് മൂലവും അസ്വസ്ഥതകളുണ്ടായേക്കാം.

എൻ എസ് എസ് ഡേക്ക് സന്നദ്ധ പ്രവർത്തനങ്ങൾ നടത്തി വളണ്ടിയർമാർ

 എൻ എസ് എസ് ഡേക്ക് സന്നദ്ധ പ്രവർത്തനങ്ങൾ നടത്തി വളണ്ടിയർമാർ


വേങ്ങര ഗവ: മോഡൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ഹയർ സെക്കൻ്ററി വിഭാഗം NSS യൂണിറ്റ് വലിയോറ മനാട്ടിപ്പറമ്പ്  "റോസ് മനാർ"  അഗതിമന്ദിരത്തിലേക്ക് ആവശ്യമായ സ്കൂൾ  പഠനോപകരണങ്ങൾ, വസ്ത്രങ്ങൾ,ഭക്ഷണ സാധനങ്ങൾ ,മറ്റ് അവശ്യവസ്തുക്കളും എത്തിച്ച് കൊടുത്തു. ഈ സന്നദ്ധ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ NSS വളണ്ടിയർമാർ പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തിൽ NSS ദിനമായ സെപ്റ്റംബർ 24 ന്   സമാഹരിച്ച വിഭവങ്ങൾ "റോസ്  മനാർ" അഗതിമന്ദിരത്തിൽ വിതരണം ചെയ്തു  .ആരോഗ്യ വകുപ്പ് നിഷ്കർഷിച്ച  കോവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ച് കൊണ്ടായിരുന്നു  വളണ്ടിയർമാർ വിഭവ സമാഹരണം നടത്തിയതും വിതരണം  ചെയ്തതും.ഈ സന്നദ്ധ പ്രവർത്തനങ്ങൾക്ക് സ്കൂൾ പ്രിൻസിപ്പാൾ ശ്രീകൃഷ്ണദാസ് പി ഉൽഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ശ്രീ സെബീർ അലി എം ,ലീഡർമാരായ ജൂനൈദ് കെ , മുഫീദ എം പി , മുഹമ്മദ് ഫഹദ്, ഫാത്തിമ ഹിബ എം എന്നിവർ നേതൃത്വം നൽകി.

ദേശീയ രക്കദാന ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു; ജനകീയ രക്തദാന സേന (PBDA)

 ദേശീയ രക്കദാന ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു; ജനകീയ രക്തദാന സേന (PBDA)


മലപ്പുറം: രക്ത ബാങ്കുകളിൽ കോവിഡ്-19 സാഹചര്യത്തിൽ  രക്തത്തിന്റെ ദൗർലഭ്യത ഏറിവരുന്നു.അപകടങ്ങൾ, ശസ്ത്രക്രിയകൾ, ക്യാൻസർ പോലെയുള്ള അസുഖങ്ങൾക്ക് രക്തം അത്യാവശ്യമാണ്. 

 കൊറോണ ഭീതി മൂലം രക്തദാതാക്കൾ ഹോസ്പിറ്റലിൽ എത്തുന്നതിന് മടിക്കുന്ന സാഹചര്യം നിലനിൽക്കുന്നു. 

 സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും സുരക്ഷ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിച്ചുകൊണ്ട് ജനകീയ രക്തദാന സേന (PBDA) ഒക്ടോബർ 1 വ്യാഴായ്ച ജില്ലയിലെ മൂന്നിടങ്ങളിലായി ക്യാമ്പുകൾ സംഘടിപ്പിക്കുകയാണ്.

ഏ ആർ നഗറിൽ നാസ്ക് ആർട്സ് & സ്പോർട്സ് ക്ലബും PBDA യും സംയുക്തമായി കുറ്റൂർ നോർത്തിലെ ഹൈഗ്രേഡ് കോളേജിൽ വെച്ച് നടത്തപ്പെടും.അതേ പോലെ പെരിന്തൽമണ്ണ മെഡിക്കൽ കോളേജിലും മഞ്ചേരി മെഡിക്കൽ കോളേജിലുമായിരിക്കും ഇതേ ദിവസം രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു. PBDA മലപ്പുറം ജില്ല ചീഫ് കോർഡിനേറ്റർ  അബ്ദു റഹ്മാൻ കൊളപ്പുറത്തിന്റെ അദ്യക്ഷധയിലുള്ള യോഗത്തിൽ, PBDA മലപ്പുറം ജില്ല കോർഡിനേറ്റർ ശബീർ അരീക്കൻ സ്വാഗതവും, PBDA ഉത്തരമേഖല കോർഡിനേറ്റർ നിയാസ് മഞ്ചേരി ഉദ്ഘാടനവും, PBDA സ്റ്റേറ്റ് അസിസ്റ്റന്റ് കോർഡിനേറ്റർ ഷാജഹാൻ ആലുമൂട്ടിൽ പരിപാടിയുടെ പ്രഖ്യാപനവും, PBDA GCC ചീഫ് കോർഡിനേറ്റർ ശരീഫ് കൈനിക്കര വിഷയാവതരണവും, PBDA പാലക്കാട് ജില്ല ചീഫ് കോർഡിനേറ്റർ മുനീർ കരങ്ങനാട് ആശംസയും, PBDA മലപ്പുറം ജില്ല കോർഡിനേറ്റർ കെ ടി എം റിയാസ് പുതിയങ്ങാടി നന്ദിയും പറഞ്ഞു. രക്തദാന ക്യാമ്പിൽ കഴിയുന്ന എല്ലാവരും പങ്കെടുക്കണമെന്നും വരുന്നവർ താഴെയുള്ള നബറുകളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും നേതൃത്വം അറിയിച്ചു.

മഞ്ചേരി- 

നിയാസ് മഞ്ചേരി 9061544454

ഏ ആർ നഗർ-

ശബീർ അരീക്കൻ 9544228017

പെരിന്തൽമണ്ണ- 

മുനീർ കരങ്ങനാട് 9947130919

23 September 2020

ഇക്കുറി കൊറോണ ബ്രേക്കിട്ടു വേഗത്തിനും അപകടങ്ങൾക്കും

 ഇക്കുറി കൊറോണ ബ്രേക്കിട്ടു വേഗത്തിനും അപകടങ്ങൾക്കും


കോട്ടയ്ക്കൽ: കോവിഡ്, വിമാനാപകടം, സ്വർണക്കടത്ത്.... നീണ്ടുപോകുന്ന അനിഷ്ടസംഭവങ്ങൾക്കിടയിൽ 2020 ആശ്വാസം നൽകുന്നത് റോഡപകടങ്ങളുടെ കണക്ക് പരിശോധിക്കുമ്പോഴാണ്. ഓഗസ്റ്റ് വരെയുള്ള കണക്കുകൾപ്രകാരം മുൻവർഷങ്ങളേക്കാൾ ശരാശരി 20 മുതൽ 25 ശതമാനം വരെ വാഹനാപകടങ്ങൾ ജില്ലയിൽ കുറഞ്ഞു. കൊറോണയെപ്പേടിച്ച് അടച്ചിടൽ വന്നപ്പോൾ നിരത്തിൽ വാഹനങ്ങൾ ഒഴിഞ്ഞതും അമിതവേഗം ഇല്ലാതായതുമാകാം ഇതിനു കാരണം. ലോക്ഡൗൺ സമയത്ത് 70 ശതമാനം വരെയാണ് അപകടങ്ങൾ കുറഞ്ഞത്.



ഓരോമാസവും ശരാശരി 300 അപകടങ്ങൾ ഉണ്ടായിരുന്ന ജില്ലയിൽ ലോക്ഡൗൺ സമയത്ത് 150-ൽ താഴെ മാത്രമാണ് അപകടങ്ങളുണ്ടായത്. ഈ വർഷം 1143 അപകടങ്ങളിലായി 169 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 1173 പേർക്ക് പരിക്കുപറ്റി. കഴിഞ്ഞവർഷം 2562 അപകടങ്ങളിലായി 364 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ജില്ലാ എൻഫോഴ്‌സ്‌മെന്റ് വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടിൽ ആദ്യ മൂന്നുമാസങ്ങളിൽ തന്നെ 28 മരണം എന്നത് മുൻവർഷത്തേക്കാൾ കുറവായിരുന്നു. പരിക്കും കുറവായിരുന്നു. അവസാന മൂന്നുമാസങ്ങളിൽ 14 ശതമാനം അപകടവും 23 ശതമാനം പരിക്കും 22 ശതമാനം മരണവും മുൻവർഷത്തേക്കാൾ കുറഞ്ഞു. കഴിഞ്ഞ രണ്ടുമാസമായി ഒരുദിവസം ശരാശരി ഏഴ് അപകടങ്ങളാണ് നടക്കുന്നത്.


405 ബൈക്കുകളും 297 കാറും അപകടത്തിൽപ്പെട്ടിട്ടുണ്ട്. 53 സ്വകാര്യബസ്സുകൾ അപകടത്തിൽപ്പെട്ടപ്പോൾ ഏഴ് കെ.എസ്.ആർ.ടി.സി. ബസാണ് ഈ വർഷം അപകടത്തിലായത്.

കെട്ടിടനിർമാണച്ചട്ടത്തിൽ വീണ്ടും ഭേദഗതി;

 കെട്ടിടനിർമാണച്ചട്ടത്തിൽ വീണ്ടും ഭേദഗതി


ചെറുവീടുകൾക്ക് മഴവെള്ള സംഭരണി വേണമെന്ന നിബന്ധന ഒഴിവാക്കി കെട്ടിടനിർമാണച്ചട്ടം ഭേദഗതിചെയ്തു. പുതിയ നിബന്ധനപ്രകാരം അഞ്ചുസെന്റിൽ താഴെയുള്ള വസ്തുവിൽ നിർമിക്കുന്ന വീടുകൾക്കും 300 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള വീടുകൾക്കും മഴവെള്ളസംഭരണി ഒരുക്കേണ്ട. 2019-ലെ കെട്ടിട നിർമാണച്ചട്ട ഭേദഗതിക്കെതിരേ വ്യാപക പരാതിയുയർന്നതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഭേദഗതി.


1000 കോഴികളെയും 20 പശുക്കളെയും 50 ആടുകളെയും വളർത്തുന്ന ഫാമുകൾക്ക് പെർമിറ്റ് ആവശ്യമില്ല. 'സുഭിക്ഷ' പദ്ധതിയിൽ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഇളവ് നൽകിയത്. കെട്ടിടനിർമാണത്തിലെ സെറ്റ് ബാക്ക് വ്യവസ്ഥയും പുനഃസ്ഥാപിച്ചു. 1999-ലെ ചട്ടത്തിൽ നിഷ്കർഷിച്ചിരുന്ന വ്യവസ്ഥ പുനഃസ്ഥാപിച്ചു. ഇതുപ്രകാരം ശരാശരി സെറ്റ്ബാക്ക് നൽകി കെട്ടിടം നിർമിക്കാം.


വ്യവസായസ്ഥാപനങ്ങളിലേക്കുള്ള റോഡുകൾക്കും ഇളവുണ്ട്. 4000 ചതുരശ്രമീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള വ്യവസായസ്ഥാപനങ്ങൾക്ക് 10 മീറ്റർ വീതിയിൽ റോഡുവേണമെന്ന നിബന്ധന ഒഴിവാക്കി. 6000 ചതുരശ്രമീറ്റർവരെ അഞ്ചുമീറ്ററും അതിൽ കൂടുതൽ വിസ്തീർണമുള്ള കെട്ടിടങ്ങളിലേക്ക് ആറുമീറ്ററും വീതിയിൽ റോഡ് മതിയാകും.


18,000 സ്ക്വയർ മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള സ്ഥാപനങ്ങൾക്ക് എട്ടുമീറ്റർ വീതിയിലുള്ള റോഡ് മതിയാകും. നേരത്തേ 10 മീറ്റർ വീതിയിൽ റോഡ് വേണമെന്ന് നിബന്ധനവെച്ചിരുന്നു. ആശുപത്രികൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഓഫീസ്, ഓഡിറ്റോറിയം തുടങ്ങിയവയ്ക്ക് എട്ടുമീറ്റർ വീതിയിൽ റോഡ് മതിയാകും.



10 മീറ്റർ വീതിയിൽ സംസ്ഥാനത്ത് റോഡുകളില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇളവ് അനുവദിച്ചത്. ബിൽഡ്അപ് ഏരിയയുടെ അടിസ്ഥാനത്തിൽ ഫ്ളോർ ഏരിയ കണക്കാക്കിയിരുന്നതും പിൻവലിച്ചു.


കെട്ടിടനിർമാണമേഖലയ്ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ നഷ്ടമായതായി പരാതിയുയർന്നതിന്റെ അടിസ്ഥാനത്തിലാണ് 2019-ലെ ചട്ടം വീണ്ടും ഭേദഗതിചെയ്തത്. 1999-ലെ പഴയ ചട്ടത്തിൽ അനുവദിച്ചിരുന്ന പല ഇളവുകളും നഷ്ടമായിരുന്നു. ഇത് കെട്ടിടനിർമാണമേഖലയെ പ്രതിസന്ധിയിലാക്കുമെന്ന വാദം സർക്കാർ അംഗീകരിച്ചുകൊണ്ടാണ് ഭേദഗതി.

കെ പി എസ് ടി എ ഗുരു സ്പർശം;

 കെ പി എസ് ടി എ ഗുരു സ്പർശം; 


എ ആർ നഗർ: കെ പി എസ് ടി എ ഗുരു സ്പർശം എന്ന പദ്ധതിയിലൂടെ അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിലെ പുതിയത്തുപ്പുറായ  എയുപി സ്കൂളിൽ അറുപതിൽപരം നിർധനരായ വിദ്യാർത്ഥികൾക്കുള്ള  പഠനോപകരണ കിറ്റ് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് റിയാസ് കല്ലൻ  വിതരണോദ്ഘാടനം  ചെയ്തു കെ പി എസ് ടി എ സംസ്ഥാന സെക്രട്ടറി  സ്കൂൾ പ്രധാന അധ്യാപകനുമായ കാമ്പ്രൻ മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു, അബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ വി നഫീസ ടീച്ചർ, വേങ്ങര സബ്ജില്ലാ കെ പി എസ് ടി എ  പ്രസിഡണ്ട് സത്യനാഥൻ, സ്കൂൾ പിടിഎ പ്രസിഡണ്ട് ഹസ്സൻ അലി സി, വൈസ് പ്രസിഡണ്ട്

 മജീദ് എപി,വിബിൻ  അദ്ധ്യാപകൻ , അസീസ് മാഷ്, ഉമ്മർ മാഷ്, എന്നിവർ പരിപാടി സംസാരിച്ചു.

ജില്ലയിൽ കോവിഡ് ആശങ്ക വർദ്ധിക്കുന്നു,

ജില്ലയിൽ കോവിഡ് ആശങ്ക വർദ്ധിക്കുന്നു


മലപ്പുറം: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇന്ന് 512 പേർക്കാണ് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചത്. ദിവസങ്ങളുടെ ഇടവേളയിൽ ഇത് രണ്ടാം തവണയാണ് വൈറസ് ബാധിതരുടെ എണ്ണം 500 കവിയുന്നത്. രോഗബാധിതർ വൻതോതിൽ വർധിക്കുന്നത് ആശങ്കാജനകമാണ്. നിലവിലെ സാഹചര്യത്തിൽ ആരോഗ്യ ജാഗ്രത പാലിക്കുന്നതിൽ വിട്ടുവീഴ്ചകൾ പാടില്ല. ഇക്കാര്യത്തിൽ അലംഭാവം കാണിക്കുന്നവർക്കെതിരെ നടപടികൾ കർശനമാക്കിട്ടുണ്ടെന്നും ജില്ലാ കലക്ടർ പറഞ്ഞു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 465 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ 20 പേർക്കും 15 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരായവരിൽ ഒരാൾ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും 11 പേർ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്.

പി ഡി പി സമരജ്വാല

 പി ഡി പി സമരജ്വാല


പറപ്പൂര്‍ : അബ്ദുന്നാസര്‍ മഅ്ദനിക്ക് വിദഗ്ധമായ ചികിത്സ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടു കൊണ്ട്  മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും വസതിക്കു മുന്നില്‍ പി ഡി പി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് പി ഡി പി പറപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പറപ്പൂര്‍ വീണാലുക്കലില്‍ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ജില്ലാ പ്രസിഡന്റ് സലാം മൂന്നിയൂര്‍ ഉദ്ഘാടനം ചെയ്തു.നസീര്‍ ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു.കുരുണിയന്‍ ചേക്കു ,പി ടി കുഞ്ഞുമുഹമ്മദ് തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു.പഞ്ചായത്ത് സെക്രട്ടറി ത്വാഹ പൂന്തിരുത്തി സ്വാഗതവും ട്രഷറര്‍ ഷാജഹാന്‍ നന്ദിയും പറഞ്ഞു.

വിധവ പെൻഷൻ ലഭിക്കാൻ സർക്കാറിന്റെ പുതിയ നിർദ്ദേശം ഗുണഭോക്താക്കളെ കഷ്ടപ്പെടുത്തുന്നതാണ് കെ എൻ എ ഖാദർ എംഎൽ എ

 വിധവ പെൻഷൻ ലഭിക്കാൻ സർക്കാറിന്റെ പുതിയ നിർദ്ദേശം ഗുണഭോക്താക്കളെ കഷ്ടപ്പെടുത്തുന്നതാണ് കെ എൻ എ ഖാദർ എംഎൽ എ



വിധവ പെൻഷൻ തുടർന്നും ലഭിക്കാൻ പുനർവിവാഹിതയായില്ലയെന്ന സാക്ഷ്യപത്രം സമർപ്പിക്കണമെന്ന പുതിയ സർക്കാർ നിർദ്ദേശത്തേതുടർന്ന് സംസ്ഥാനത്തേ വിവിധ പെൻഷൻ ഗുണഭോക്താക്കൾ കഷ്ടപ്പെടുകയാണ്. ക്ഷേത്രങ്ങൾ, പള്ളികൾ, മതസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള സാക്ഷ്യപത്രങ്ങളുമായി അക്ഷയകേന്ദ്രങ്ങളിലും തുടർന്ന് വില്ലേജ്ഓഫീസുകളിലും നേരിട്ടെത്തിയാലാണ് ഇവർക്ക് പുനർവിവാഹം ചെയ്തിട്ടില്ലെന്ന സർട്ടിഫിക്കറ്റ് ലഭ്യമാവുക. കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി പ്രായാധിക്യമുള്ളവർ വീടുകളിൽ തന്നെ കഴിയണമെന്ന നിർദ്ദേശമുള്ളപ്പോഴാണ് അസുഖബാധിതരടക്കമുള്ള വയോധികരും അല്ലാത്തവരുമായ വിവിധ ഗുണഭോക്താക്കൾ ഇപ്രകാരം നെട്ടോട്ടമോടേണ്ടി വരുന്നത്. ഇപ്പോൾ തന്നെ ഇത്തരക്കാരിൽ പലർക്കും ആറ് മാസത്തെ വിധവ പെൻഷൻ കുടിശ്ശികയായിട്ടുണ്ട്. സാക്ഷ്യപത്രം ലഭ്യമായാൽ തന്നെ അത് വീണ്ടും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനത്തിൽ സമർപ്പിക്കുകയും തുടർന്ന് തദ്ദേശസ്വയംഭരണസ്ഥാപനം സേവന പെൻഷൻ വെബ്സൈറ്റിൽ ഇത് അപ്ലോഡ് ചെയ്യുന്നതുമാണ് നിലവിലെ രീതി. ഇത് പിന്നെയും പെൻഷൻ വിതരണം താമസിക്കാനിടയാകുന്നു. പെൻഷൻ ഉപഭോക്താക്കൾക്ക് തന്നെ അവരുടെ സർട്ടിഫിക്കറ്റ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്നതിന് സൗകര്യമൊരുക്കിയാൽ കാലതാമസം ഗണ്യമായി കുറക്കാനാകുമെന്ന് കണ്ട് ഇതിന് തക്ക സൗകര്യം സേവന വെബ്സൈറ്റിൽ ഏർപ്പെടുത്തുന്നതിന് വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി എം. തോമസ് ഐസകിനോട് അഡ്വ KNA ഖാദർ MLA കത്ത് നൽകി അവശ്യപ്പെട്ടു.

ഒബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തിന് പുറത്തെ ഉന്നതവിദ്യാഭ്യാസത്തിന് പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ്

 ഒബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തിന് പുറത്തെ ഉന്നതവിദ്യാഭ്യാസത്തിന് പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ്


ഒബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തിന് പുറത്തെ ഉന്നതവിദ്യാഭ്യാസത്തിന് പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ്. സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് രീതി പ്രകാരം ഐ ഐ ടി, ഐ ഐ എം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/ റിസര്‍വേഷന്‍ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് പഠിക്കുന്ന ഒ ബി സി വിഭാഗം വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപ. 

അപേക്ഷയും അനുബന്ധ രേഖകളും ഒക്ടോബര്‍ 31നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളില്‍ നല്‍കണം. വിശദമായ വിജ്ഞാപനവും, അപേക്ഷാഫോറവും www.bcdd.kerala.gov.in യില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടാം. ഫോണ്‍:  എറണാകുളം മേഖലാ ഓഫീസ് 0484 2429130, കോഴിക്കോട് മേഖലാ ഓഫീസ് 0495 2377786.

തദ്ദേശ തിരഞ്ഞെടുപ്പ്; ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം നിജപ്പെടുത്തും, പുതിയ ബൂത്തുകൾ ഒരു മാസത്തിനകം

 തദ്ദേശ തിരഞ്ഞെടുപ്പ്; ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം നിജപ്പെടുത്തും, പുതിയ ബൂത്തുകൾ ഒരു മാസത്തിനകം


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പഞ്ചായത്തുകളിലെ ഒരു ബൂത്തിൽ ശരാശരി വോട്ടർമാരുടെ എണ്ണം ആയിരമായി നിജപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും 1500 വോട്ടർമാരായിരിക്കും ഒരു ബൂത്തിലുണ്ടാവുക. ഇതിൽ കുടുതൽ വോട്ടർമാരുള്ള ബൂത്തുകൾ വിഭജിക്കാനും സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു.

കൊവിഡ് സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ച് വോട്ടെടുപ്പ് പൂർത്തിയാക്കാനാണ് ബൂത്തുകളിലെ ആകെ വോട്ടർമാരുടെ എണ്ണം നിജപ്പെടുത്താൻ തീരുമാനിച്ചത്. സംസ്ഥാനത്ത് നിലവിൽ ഗ്രാമപഞ്ചായത്തുകളിൽ ഒരു ബൂത്തിലെ വോട്ടർമാരുടെ ശരാശരി എണ്ണം 1200 വരെയാണ്. മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനിലും 1800 മുതൽ 2000 വരെ വോട്ടർമാരുള്ള ബൂത്തുകളുമുണ്ട്. അധികം വോട്ടർമാരുള്ള ബൂത്തുകൾ വിഭജിക്കും. നേരത്തെ കമ്മിഷൻ വിളിച്ച സർവകക്ഷിയോഗത്തിൽ രാഷ്ട്രീയപാർട്ടികൾ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം 500 പേരായി ചുരുക്കണമെന്നായിരുന്നു യു.ഡി.എഫ് ആവശ്യം. രണ്ട് കൂടുതൽ വോട്ടിംഗ് യന്ത്രങ്ങൾ പ്രായോഗികമല്ലെന്ന് പറഞ്ഞ് യു.ഡി.എഫ് ആവശ്യം കമ്മിഷൻ അപ്പോൾ തന്നെ തളളിയിരുന്നു. വോട്ടെടുപ്പ് സമയം ഒരു മണിക്കുർ കൂടി കൂട്ടിയിട്ടുണ്ട്. അധികമായി എത്ര ബൂത്തുകൾ വരുമെന്ന് പുതുക്കിയ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷമായിരിക്കും നിശ്ചയിക്കുക. ഈ ആഴ്ച അവസാനം പുതുക്കിയ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനുളള നീക്കമാണ് കമ്മിഷന്റെ ഭാഗത്ത് നിന്ന് നടക്കുന്നത്. ഒരു ബൂത്തിൽ വോട്ടർമാരുടെ എണ്ണം ആയിരം പേരായി ചുരുങ്ങുമ്പോൾ വോട്ടർമാർക്ക് കുടുതൽ സമയമെടുക്കില്ലെന്നാണ് കമ്മിഷൻ വിലയിരുത്തൽ.

22 September 2020

കാസ്പ്- എച്ച് എം എസ് ആശുപത്രി ധാരണാപത്രം ഒപ്പിട്ടു

 കാസ്പ്- എച്ച് എം എസ് ആശുപത്രി ധാരണാപത്രം ഒപ്പിട്ടു


കോട്ടക്കൽ: എച്ച്.എം.എസ് ആശുപത്രി മാനേജ്മെന്റ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കി വരുന്ന കാസ്പ്/ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി തുടരുന്നതിന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുമായി ധാരണപത്രം ഒപ്പിട്ടു. ഇതോടെ ഗുണഭോക്താക്കൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ HMS ആശു പ ത്രിയിൽ തുടർന്നും ലഭിക്കുന്നതാണ്.

കഴിഞ്ഞ വർഷം ഗുണഭോക്താക്കൾക്ക് നൽകിയ മികച്ച സേവനം പരിഗണിച്ചാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ധാരണ തുടരാൻ തീരുമാനിച്ചത്.

ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി തുടങ്ങിയ ഹൃദ് രോഗ ചികിത്സകൾക്കും ഹെർണിയ, അപ്പൻൻ്റിസൈറ്റിസ്, മൂലക്കുരു, മുട്ടുമാറ്റിവെക്കൽ തുടങ്ങിയ ശസ്ത്രക്രിയകൾക്കും, പ്രസവത്തിനും ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷ കോട്ടക്കൽ HMS ആശുപത്രിയിൽ ലഭിക്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് - 9656800072  -  0494 260 5000


ഉംറ തീർത്ഥാടനം ഒക്​ടോബർ നാല്​ മുതൽ:

 ഉംറ തീർത്ഥാടനം ഒക്​ടോബർ നാല്​ മുതൽ:


കോവിഡ്​ പശ്ചാത്തലത്തിൽ നിർത്തിവെച്ച ഉംറ തീർഥാടനം ഒക്​ടോബർ നാല്​ മുതൽ പുനരാരംഭിക്കുമെന്ന്​ സൗദി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. നാല്​ ഘട്ടമായി പുനസ്ഥാപിക്കുന്ന ഉംറയിൽ ആഭ്യന്തര തീർഥാടകർക്ക്​ മാത്രമാണ് ആദ്യം​ അനുമതി. രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ തീർഥാടകർക്ക്​​ മാത്രം ഹറമിലെത്തി ഉംറ ചെയ്യാം. എന്നാൽ കോവിഡ് പൂർണമായും ഇല്ലാതായെന്ന്​ സ്ഥിരീകരിച്ച ശേഷം മാത്രമാണ്​ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടനത്തിന്​ അനുമതി. ഒക്ടോബർ നാലിന്​ തുടങ്ങുന്ന ആദ്യഘട്ടത്തിൽ പ്രതിദിനം 6000 ആഭ്യന്തര തീർഥാടകരെ മസ്​ജിദുൽ ഹറാമിൽ പ്രവേശിക്കാൻ അനുവദിക്കും. ഹറമിലെ മൊത്തം ഉൾക്കൊള്ളൽ ശേഷിയുടെ 30 ശതമാനമാണ്​​ 6000 തീർഥാടകർ എന്നത്​. ഒക്ടോബർ 18ന് തുടങ്ങുന്ന രണ്ടാം ഘട്ടത്തിൽ ഹറമിലെ ആകെ ഉൾക്കൊള്ളൽ ശേഷിയുടെ 75 ശതമാനത്തിന് അതായത്​ 15000 തീർഥാടകർക്ക് അനുമതി നൽകും. മദീന സിയാറത്തിനും രണ്ടാം ഘട്ടത്തിൽ അനുമതിയുണ്ടാവും. മസ്​ജിദുന്നബവിയിലെ ഉൾക്കൊള്ളൽ ശേഷിയുടെ 75 ശതമാനത്തിനാണ്​ അനുമതി. നവംബർ ഒന്നിന്​ തുടങ്ങുന്ന മൂന്നാം ഘട്ടത്തിൽ 100 ശതമാനത്തിനും അതായത്​ 20,000 പേർക്കും ഉംറയ്​ക്ക്​​ അനുമതി നൽകും. രണ്ടാം ഘട്ടം മുതൽ മക്ക ഹറമിൽ പ്രതിദിനം 40,000 പേരെ നമസ്​കാരത്തിനെത്താൻ അനുവദിക്കും. മൂന്നാം ഘട്ടത്തിൽ അത്​ 60,000 ആയി ഉയർത്തും. ഉംറ തീർഥാടകർക്കും ഹറമുകളിൽ നമസ്കരിക്കാനെത്തുന്നവർക്കും കർശന ആരോഗ്യ മുൻകരുതൽ നിബന്ധനകൾ ബാധകമാണ്​. ​കോവിഡ്​ ഭീഷണിയില്ലെന്ന്​ സൗദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നായിരിക്കും വിദേശ ഉംറക്ക്​ അനുമതി നൽകുക. മൂന്നാംഘട്ടമായ നവംബർ ഒന്നു മുതൽ വിദേശത്ത്​ നിന്ന്​ കോവിഡില്ലെന്ന്​ സ്​ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ മാത്രം ഉംറയ്​ക്ക്​ അനുമതി നൽകും.​ നാലാം ഘട്ടത്തിൽ കോവിഡ്​ അപകട സാധ്യത ഇല്ലാതായി എന്ന ബന്ധപ്പെട്ട അതോറിറ്റി പ്രഖ്യാപിച്ചാൽ മസ്​ജിദുൽ ഹറാമിലും മസ്​ജിദുന്നബവിയിലും ഉൾ​കൊള്ളാൻ കഴിയുന്ന 100 ശതമാനം പേർക്ക്​ ഉംറക്കും സിയാറത്തിനും അനുമതി നൽകും. ഹജ്ജ്​ ഉംറ മന്ത്രാലയം നിശ്ചയിച്ച 'ഇഅ്​തമർനാ' എന്ന ആപ്​ വഴിയായിരിക്കും തീർഥാടകരുടെയും നമസ്​കരിക്കാനെത്തുന്നവരുടെയും സന്ദർശനകരുടെയും പ്രവേശനം നിയന്ത്രിക്കുക. മാസ്​ക്​, കൈയ്യുറ, സമൂഹ അകലപാലനം, സ്​പർശിക്കാതിരിക്കൽ തുടങ്ങിയ ആരോഗ്യ പ്രതിരോധ മുൻകരുതൽ നടപടികൾ തീർഥാടകരും നമസ്​കരിക്കാനെത്തുന്നവരും നിർബന്ധമായും പാലിക്കണമെന്ന്​ ആഭ്യന്തര മന്ത്രാലയം ആവശ്യ​പ്പെട്ടു. രാജ്യത്തിനകത്തും പുറത്തുമുള്ള മുഴുവനാളുകൾക്കും ആ​രോഗ്യ സുരക്ഷ ഉറപ്പുവരുത്തി ഉംറ കർമം നിർവഹിക്കാൻ സാധ്യമാകണമെന്നാണ്​ സൗദി ഭരണകൂടം ആഗ്രഹിക്കുന്നതെന്നും കോവിഡ്​ സ്ഥിതിഗതികൾ നിരന്തരമായി വിലയിരുത്തി അതിനനുസൃതമായ തീരുമാനങ്ങളെടുക്കുമെന്നും ആഭ്യന്തര മന്ത്രാലയ വ്യത്തങ്ങൾ വ്യക്തമാക്കി.

മലപ്പുറത്ത് പല മണ്ഡലങ്ങളിലും ലീഗ് പരാജയം മുന്നില്‍ക്കാണുന്നു. ഈ പ്രതിസന്ധി മറികടക്കാനാണ് അവര്‍ തനിക്കെതിരെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നത് കെ.ടി.ജലീല്

 മലപ്പുറത്ത് പല മണ്ഡലങ്ങളിലും ലീഗ് പരാജയം മുന്നില്‍ക്കാണുന്നു. ഈ പ്രതിസന്ധി മറികടക്കാനാണ് അവര്‍ തനിക്കെതിരെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നത് കെ.ടി.ജലീല്


സി.പി.എമ്മോ ഇടതുമുന്നണിയോ ആവശ്യപ്പെട്ടാല്‍ രാജി വയ്ക്കാന്‍ ഒരു മടിയുമില്ലെന്നും അധികാരത്തില്‍ കടിച്ചു തൂങ്ങുന്നത് തന്റെ രീതിയല്ലെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീല്‍. എന്നാല്‍ രാഷ്ട്രീയ ആരോപണങ്ങളുടെ പേരില്‍ രാജിവെക്കില്ലെന്നും മനഃസാക്ഷിയുടെ മുന്നില്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ജലീല്‍ സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.

അതേ സമയം പി.കെ കുഞ്ഞിലിക്കുട്ടിയെ തനിക്ക് 35 വര്‍ഷമായി അറിയാമെന്നും കെ.ടി ജലീലിനെയുമറിയാമെന്നും ഇരുവരേയും വെച്ച് ഒരുമിച്ചു തൂക്കിയാല്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കുതന്നെയാകും കനം കൂടുതലെന്ന് മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാന്‍ രണ്ടത്താണി പ്രതികരിച്ചു. ചില വിഗ്രഹങ്ങള്‍ ഉടഞ്ഞുവീഴുമെന്നും അത്തരത്തിലേക്ക് കാര്യങ്ങള്‍ എത്തിത്തരുതെന്നും അദ്ദേഹം ചാനല്‍ ചര്‍ച്ചയില്‍ മുന്നറിയിപ്പ് നല്‍കി.

കോവിഡ്: സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍,ഹോട്ടലുകളിൽ ഇരുന്നുകഴിക്കാം

 കോവിഡ്: സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍,ഹോട്ടലുകളിൽ ഇരുന്നുകഴിക്കാം


കോവിഡ്​ നിയന്ത്രണങ്ങളില്‍ സംസ്​ഥാനത്ത്​ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. സെക്ര​േട്ടറിയറ്റ്​ അടക്കം മുഴുവന്‍ സര്‍ക്കാര്‍ ഒാഫിസുകളിലും എല്ലാ ജീവനക്കാരും ജോലിക്കെത്താന്‍ അനുമതി നല്‍കി. പൊതുമേഖല സ്​ഥാപനങ്ങള്‍ക്കും ഇത്​ ബാധകമാണ്​. കോവിഡ്​ പ്രോ​േട്ടാകോള്‍ പാലിച്ചാകും പ്രവര്‍ത്തനം.

മറ്റ്​ സംസ്​ഥാനങ്ങള്‍ സന്ദര്‍ശിച്ചശേഷം മടങ്ങിയെത്തുന്നവര്‍ക്കും സംസ്​ഥാന​െത്തത്തുന്ന സന്ദര്‍ശകര്‍ക്കും ക്വാറന്‍റീന്‍ ഏ​ഴ്​ ദിവസമാക്കും. ഇവിടെയെത്തി ഏഴ്​ ദിവസത്തിന്​ ശേഷം കോവിഡ്​ പരിശോധന നടത്തുകയും നെഗറ്റീ​െവന്ന്​ ഉറപ്പാക്കുകയും വേണം. ശേഷം ഏഴ്​ ദിവസം കൂടി ക്വാറന്‍റീന്‍ ഉചിതമാണ്​. എന്നാല്‍ നിര്‍ബന്ധമില്ല.

ആരോഗ്യ പ്രോ​േട്ടാകോളിജിലെ 14 ദിവസ ക്വാറന്‍റീനാണ്​ അഭികാമ്യം. ഏഴ്​ ദിവസത്തിന്​ ​േശഷം ടെസ്​റ്റ്​ നടത്താത്തവര്‍ ഏഴ്​ ദിവസം കൂടി ക്വാറന്‍റീനില്‍ കഴിയണം.​ഹോട്ടലുകളിലും റസ്​റ്റാറന്‍റുകളിലും ഇരുന്ന്​ ഭക്ഷണം കഴിക്കാന്‍ അനുവദിക്കും. ചീഫ്​ സെക്രട്ടറിയാണ്​ ഇതുസംബന്ധിച്ച്‌​ ഉത്തരവിറക്കിയത്​.

കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ മയ്യിത്ത് കോവിഡ് പ്രോട്ടോകൾ പാലിച്ച് മറവ് ചെയ്തു

 കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ മയ്യിത്ത് കോവിഡ് പ്രോട്ടോകൾ പാലിച്ച് മറവ് ചെയ്തു 


കോവിഡ് ബാധിച്ച് മരണപ്പെട്ട എ ആർ നഗർ ഊക്കത്ത് മഹല്ല് നിവാസി വെള്ളക്കാട്ടിൽ മുഹമ്മദ് ബാവയുടെ മയ്യിത്ത് ഊക്കത്ത് ജുമഅ മസ്ജീദ് ഖബർസ്ഥാനിൽ എ ആർ നഗർ വൈറ്റ് ഗാർഡ് സന്നദ്ധ സേന അംഗങ്ങൾ കോവിഡ് പ്രോട്ടോകൾ അനുസരിച്ച് മാറവ് ചെയ്തു.മുനീർ വിലാശോരി, കെ.കെ സക്കരിയ, പി.ടി മഷ്ഹൂദ്, കെ.കെ മുജീബ്, മുബാരിഷ് കാവുങ്ങൽ, എം.സി മുസ്തഫ യമാനി ഏ.കെ ഇർഷാദ്, കെ.പി മുജീബ്, ഇസ്മായിൽ തെങ്ങിലാൻ, കെ.ടി സലഹുദ്ധീൻ, കെ.ടി അഷറഫ്, ഇസ്മായിൽ ചെമ്പൻ, പി.ടി ഇർഷാദ്, ഫൈസൽ താണിക്കൽ എന്നിവർ നേതൃത്വം നൽകി.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന രാജ്യത്തെ കോളജുകള്‍ വീണ്ടും തുറക്കുന്നു ; ഡിഗ്രി-പിജി ക്ലാസ്സുകള്‍ നവംബര്‍ ഒന്നു മുതല്

 കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന രാജ്യത്തെ കോളജുകള്‍ വീണ്ടും തുറക്കുന്നു ; ഡിഗ്രി-പിജി ക്ലാസ്സുകള്‍ നവംബര്‍ ഒന്നു മുതൽ 


കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന രാജ്യത്തെ കോളജുകള്‍ വീണ്ടും തുറക്കുന്നു. പുതിയ അക്കാദമിക് കലണ്ടറിന് യുജിസി വിദഗ്ധ സമിതി അംഗീകാരം നല്‍കി. ഇതനുസരിച്ച്‌ ഡിഗ്രി, ബിരുദാനന്തര ബിരുദ ( പി ജി ) ക്ലാസ്സുകള്‍ നവംബര്‍ ഒന്നുമുതല്‍ ആരംഭിക്കണമെന്ന് നിര്‍ദേശിക്കുന്നു. നവംബര്‍ 30 ന് ശേഷം പ്രവേശന നടപടികള്‍ പാടില്ലെന്നും മാര്‍ഗനിര്‍ദശത്തില്‍ വ്യക്തമാക്കുന്നു.

യുജിസി മാര്‍ഗനിര്‍ദേശം അനുസരിച്ച്‌, ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി 2020-21 അക്കാദമിക് സെഷന്‍ നവംബര്‍ 1 മുതല്‍ ആരംഭിക്കാം. യോഗ്യതാ പരീക്ഷയില്‍ ഫലം പ്രഖ്യാപിക്കുന്നതില്‍ കാലതാമസമുണ്ടെങ്കില്‍, നവംബര്‍ 18 നകം സര്‍വകലാശാലകള്‍ അക്കാദമിക് സെഷന്‍ ആസൂത്രണം ചെയ്ത് ആരംഭിക്കണം.

എന്നാല്‍ ക്ലാസ്സുകള്‍ ഓണ്‍ലൈനായോ, ഓഫ്‌ലൈനായോ നടത്തണമെന്നത് സംബന്ധിച്ച്‌ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നില്ല.

വിദ്യാര്‍ത്ഥികളുടെ മെറിറ്റ് അല്ലെങ്കില്‍ എന്‍ട്രന്‍സ് അധിഷ്ഠിത പ്രവേശനം ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കുകയും അവശേഷിക്കുന്ന സീറ്റുകളിലെ അഡ്മിഷന്‍ നവംബര്‍ 30 നകം പൂര്‍ത്തിയാക്കുകയും വേണം. പ്രവേശന പ്രക്രിയ എത്രയും വേഗം പൂര്‍ത്തിയാക്കുന്ന സ്ഥാപനങ്ങള്‍ക്ക്, നവംബര്‍ 18 വരെ കാത്തിരിക്കാതെ അധ്യയന വര്‍ഷം നേരത്തെ ആരംഭിക്കാന്‍ കഴിയുമെന്ന് യുജിസി വൈസ് പ്രസിഡന്റ് ഭൂഷണ്‍ പട്‌വര്‍ധന്‍ പറഞ്ഞു.

പ്രവേശനം റദ്ദാക്കുകയോ / താമസം മാറുകയോ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ ഫീസും നവംബര്‍ 30 വരെ തിരികെ നല്‍കുമെന്ന് യുജിസി അറിയിച്ചു. അതിനുശേഷം, ഡിസംബര്‍ 31 വരെ പ്രവേശനം റദ്ദാക്കുകയോ പിന്‍വലിക്കുകയോ ചെയ്യുമ്ബോള്‍, 1,000 രൂപയില്‍ കൂടാത്ത പണം പ്രോസസ്സിംഗ് ഫീസായി ഈടാക്കും.

വിദ്യാര്‍ത്ഥികളുടെ പ്രവേശന നടപടികള്‍ ഒക്ടോബര്‍ 31 നകം പൂര്‍ത്തിയാക്കണം. കോവിഡ് മൂലം ക്ലാസ്സുകള്‍ വൈകിയതിനാല്‍, ആഴ്ചയില്‍ ആറുദിവസം കോളജുകള്‍ പ്രവര്‍ത്തിക്കണം. ഇതനുസരിച്ച്‌ ശനിയാഴ്ചയും പഠനം ഉണ്ടാകണമെന്ന് യുജിസി നിര്‍ദേശിക്കുന്നു.

അവധി മാര്‍ച്ച്‌ ഒന്നു മുതല്‍ ഏഴു വരെയാണ്. പരീക്ഷകള്‍ മാര്‍ച്ച്‌ എട്ടു മുതല്‍ 26 വരെ നടത്താനും അക്കാദമിക് കലണ്ടറില്‍ നിര്‍ദേശിക്കുന്നു. സെമസ്റ്റര്‍ ബ്രേക്ക് മാര്‍ച്ച്‌ 27 മുതല്‍ ഏപ്രില്‍ നാലു വരെയായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമയബന്ധിതമായി അവധിക്കാലം കുറയ്ക്കാനും സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മലപ്പുറത്തെ മുസ്ലിം സഹോദരന് മനുഷ്യത്വവും സഹോദര്യവും പാലട പായസത്തിലൂടെ വിളമ്പി ക്ഷേത്ര കമ്മിറ്റി മാതൃകയായി

 മലപ്പുറത്തെ മുസ്ലിം സഹോദരന് മനുഷ്യത്വവും സഹോദര്യവും പാലട പായസത്തിലൂടെ വിളമ്പി ക്ഷേത്ര കമ്മിറ്റി മാതൃകയായി


കരുവാരകുണ്ട്: മനുഷ്യത്വം പാലട പായസത്തിലൂടെ വിളമ്പി ഒരു മുസ്ലിം സഹോദരന്റെ ചികിൽസക്ക് വേണ്ടി ധനം സമാഹരിച്ചു നൽകി അമ്പലക്കുന്ന് ശ്രീ.മഹാ ശിവ ക്ഷേത്ര യുവസമിതി. 

ഉലുവാൻ മുഹമ്മദ്‌ അനീസ് എന്ന നിർദ്ദനനായ യുവാവിന്റെ ചികിത്സാ  ധനശേഖരണാർത്ഥം കുട്ടത്തി  അമ്പലക്കുന്ന് ശ്രീമഹാ ശിവക്ഷേത്രം  യുവസമിതി സംഘടിപ്പിച്ച പാലട  പ്രഥമൻ വിതരണത്തിലൂടെ  സ്വരൂപിച്ച 45000/- രൂപ ക്ഷേത്ര  കമ്മിറ്റിയുടെയും  യുവസമിതിയുടേയും  നേതൃത്വത്തിൽ ഉളുവാൻ അനീസ്  ചികിത്സാകമ്മിറ്റിക്ക്‌ കൈമാറി.മലപ്പുറം വീണ്ടും സമാനതകളില്ലാത്ത മത സഹോദര്യ മാതൃക നിലനിർത്തി.

യുവജന പക്ഷം, കലക്ടറേറ്റ് മാർച്ച് നടത്തി

 യുവജന പക്ഷം, കലക്ടറേറ്റ് മാർച്ച് നടത്തി


സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ആരോപണവിധേയനായ വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവജനപക്ഷം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തുകയും കോലം കത്തിക്കുകയും ചെയ്തു.

മാർച്ച് കലക്ടറേറ്റ് കവാടത്തിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ കേരള ജനപക്ഷം ജില്ലാ പ്രസിഡണ്ടിൻ്റെ ചുമതല വഹിക്കുന്ന സലാഹുദ്ദീൻ കൊട്ടേക്കാട്ട് വേങ്ങര ഉദ്ഘാടനം ചെയ്തു.

മന്ത്രിസഭയിലെ അംഗങ്ങൾ കള്ളക്കടത്തുകാർക്ക് ഒത്താശ ചെയ്യുമ്പോൾ അവരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡണ്ട് പി കെ എ റഷീദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബാബുക്കുട്ടൻ പൊടിയാട് സ്വാഗതംവും അനീഷ് കോങ്ങമല, നാഗേരി മുജീബ്റഹ്മാൻ,ദേവദാസ് മൂന്നിയൂർ, ബഷീർ വേങ്ങര, എന്നിവർ പ്രസംഗിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിൽ കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

 തദ്ദേശ തെരഞ്ഞെടുപ്പിൽ കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ


കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ വീടിനുള്ളിൽ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. ഒരു ബൂത്തിൽ ഒരേസമയം മൂന്ന് വോട്ടർമാരെ മാത്രമേ പ്രവേശിപ്പിക്കാവു. തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുന്നതിന് മുന്നോടിയായി ഈ ആഴ്ച ഡിജിപിയുമായി ചർച്ച നടത്തുമെന്നും കമ്മീഷൻ അറിയിച്ചു.

വോട്ടഭ്യർത്ഥിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ കയറി വോട്ട് ചോദിക്കാൻ പാടില്ല.

 പുറത്ത് നിന്ന് അകലം പാലിക്കണം. വോട്ടർ സ്ലിപ്പ് കൈയ്യിൽ കൊടുക്കുന്നതിന് പകരം പുറത്ത് വയ്ക്കണം. പൊതു പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ 5 പേരിൽ കൂടുതലാവാൻ പാടില്ല. പോളിംഗ് ബൂത്തിൽ 10 ഏജന്റുമാർ മാത്രമേ ഉണ്ടാവാൻ പാടുള്ളു.

അതേസമയം, സംവരണ വാർഡുകൾ തീരുമാനിക്കുന്നതിനുള്ള നറുക്കെടുപ്പ് തിങ്കളാഴ്ച ആരംഭിക്കും. തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കണമെന്നുള്ള ആവശ്യവും കമ്മീഷൻ ഈ ആഴ്ച പരിഗണിക്കും.

മുഖ്യമന്ത്രിയും നാലു മന്ത്രിമാരും രാജിവെക്കണം; അഡ്വ. കെ എൻ എ ഖാദർ എം എൽ എ

 മുഖ്യമന്ത്രിയും നാലു മന്ത്രിമാരും രാജിവെക്കണം; അഡ്വ. കെ എൻ എ ഖാദർ എം എൽ എ 


വേങ്ങര: സ്വർണ്ണ കടത്തു പോലുള്ള  കുറ്റകൃത്യങ്ങൾ ഇവിടെ പണ്ടും നടക്കാറുണ്ട് കസ്റ്റംസു പിടിച്ചു കേസ്സുകൾ എടുക്കാറുണ്ട് ഈ സർക്കാർ നേരിട്ട് ഈ കുറ്റം ചെയ്തു തുടങ്ങിയതാണ് പിണറായിയുടെ കാലത്ത് വന്ന മാറ്റം. ഉന്നത ഉദ്യോഗസ്ഥരും സ്വന്തക്കാരും ബന്ധുക്കളും പരമ്പരാഗത കള്ളക്കടത്തുകാരും ഇടതു ഭരണത്തിൽ ഒരുമിച്ചു ചേർന്നു. നയതന്ത്ര ബാഗ്ഗേജും ഇതിനായി ഉപയോഗിച്ചതോടെ അന്താരാഷ്ട്ര നിലവാരമുള്ള ഒന്നായി ഇതു മാറി. മുഖ്യമന്ത്രിയുടെ ചിറകിനു കീഴിൽ കുറ്റവാളികളെ സംരക്ഷിക്കാൻ ചിലർ ശ്രമിച്ചു.ഇതാണ് കാര്യങ്ങൾ കൈവിട്ടു പോകാൻ കാരണം. അവസരം കാത്തിരുന്ന കേന്ദ്ര ഏജൻസികളെ മുഖ്യമന്ത്രി തന്നെ ക്ഷണിച്ചു. അവർ അവരുടെ സാധ്യതകൾ ഉപയോഗിച്ച് അന്വേഷണം വ്യാപകമായി നടത്താൻ തുടങ്ങിയതോടെ മുഖ്യമന്ത്രിയും സുമാർ നാലു മന്ത്രിമാരും നേതാക്കളുടെയും മന്ത്രിമാരുടെയും മക്കളും കുടുങ്ങി. ഉന്നത ഉദ്യോഗസ്ഥരും അതിൽ ഉൾപ്പെട്ടു. മുഖ്യമന്ത്രിയും നാലുമന്ത്രിമാരും രാജിവെക്കണമെന്ന് 

മലപ്പുറത്ത് നടന്ന യുഡിഎഫ് ജനപ്രതിനിധികളുടെ സമരത്തിൽ  പ്രസംഗിക്കുകവേ അഡ്വ കെ എൻ എ ഖാദർ എം എൽ എ ആവശ്യപ്പെട്ടു.

21 September 2020

സംസ്ഥാനത്ത് ഇ പോസ് യന്ത്രം ഉപയോഗിച്ചുളള പൊലീസിന്റെ വാഹനപരിശോധനയക്ക് ഇന്ന് തുടക്കം

 സംസ്ഥാനത്ത് ഇ പോസ് യന്ത്രം ഉപയോഗിച്ചുളള പൊലീസിന്റെ വാഹനപരിശോധനയക്ക് ഇന്ന് തുടക്കം 


കൊവിഡിന്റെ പശ്ചാത്തലത്തില്‍ രേഖകള്‍ നേരിട്ട് പരിശോധിക്കാതെ നിയമലംഘനങ്ങളുടെ ഫോട്ടോ സഹിതമാണ് കേസുകള്‍ രജിസ്ട്രര്‍ ചെയ്യുന്നത്.

പൊലീസില്‍ കറന്‍സി രഹിത പ്രവര്‍ത്തനത്തിലേക്കുള്ള ആദ്യ പടിയായാണ് ഇ പോസ് സംവിധാനം കൊണ്ടു വന്നത്. ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കുമ്ബോള്‍ പൊലീസ് പിടിച്ചുവെന്ന് കരുതുക. എന്നാല്‍, പിഴയടക്കാനുളള 500 രൂപ കയ്യിലില്ലെങ്കില്‍ എന്തുചെയ്യും? നേരെ എടിഎം കാര്‍ഡെടുത്ത് വീശിയാല്‍ മാത്രം ഇനി മതിയാകും.നിയമലംഘനങ്ങള്‍ നടത്തുന്ന വാഹന ഉടമകളെ കൊണ്ട് പിഴയടപ്പിക്കാനുളള ഇ പോസ് യന്ത്രം കേരള പൊലീസിന്‍റെ കയ്യിലുമെത്തി.

യന്ത്രത്തില്‍ വാഹനത്തിന്‍റെ നമ്ബര്‍ അടിച്ചുകൊടുത്താല്‍ വാഹന ഉടമയെ കുറിച്ച്‌ ആവശ്യമായ വിവരങ്ങളെല്ലാം കിട്ടും. ഇതിനു മുമ്ബ് നടത്തിയ സമാനമായ നിയമലംഘനങ്ങളും എളുപ്പത്തില്‍ പൊലീസിന് ലഭിക്കും.

കയ്യില്‍ എടിഎം കാര്‍ഡില്ലാത്ത നിയമലംഘകര്‍ക്ക് പൈസ നേരിട്ടും അടക്കാം.ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം ,തൃശൂര്‍ എന്നീ നഗരങ്ങളിലാണ് ഇത് നടപ്പാക്കുന്നത്. ഓരോ നഗരത്തിനും 100 വീതം യന്ത്രങ്ങളാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. പടിപടിയായി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പൊലീസിന്‍റെ തീരുമാനം.

സവാളയുടെ വിലയിൽ നാലിരട്ടി വർധന; കിട്ടുന്നതോ ഗുണം കുറഞ്ഞതും

 സവാളയുടെ വിലയിൽ നാലിരട്ടി വർധന; കിട്ടുന്നതോ ഗുണം കുറഞ്ഞതും


വേങ്ങര: ജില്ലയിൽ സവാളയുടെ വിലയിൽ നാലിരട്ടി വർധനവ്. കിട്ടുന്നതാവട്ടെ ഗുണനിലവാരം കുറഞ്ഞതും. ഓണക്കാലത്ത് 100 രൂപയ്ക്ക് എട്ടുകിലോഗ്രാം വരെ റോഡരികിൽ നല്ല സവാള കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒരു കിലോക്ക് 45 രൂപവരെയായി വിലയുയർന്നു. ലഭിക്കുന്നതാവട്ടെ ഗുണനിലവാരം കുറഞ്ഞതും. ഇപ്പോൾവരുന്ന സവാളയെല്ലാം ഒരുതരം ഫംഗസ് ബാധിച്ചതാണ്. പുണെ സവാളയാണ് പ്രധാനമായും ജില്ലയിലെത്തുന്നത്. കൃഷിയിടങ്ങളിലും മറ്റും മഴയുള്ളതിനാൽ ചീഞ്ഞതും കുതിർന്നതുമായ സവാളയാണ് കിട്ടുന്നത്. കടകളിലെത്തി അധികം താമസിയാതെ തന്നെ ഇവ കേടുവരുന്നു. ചെറിയ ഉള്ളിയുടെ വിലയിലും ഗണ്യമായ വർധന. കിലോഗ്രാമിന് 30 രൂപവരെയുണ്ടായിരുന്ന ചെറിയ ഉള്ളിയുടെ വില 60 രൂപയായി ഉയർന്നു. കഴിഞ്ഞദിവസം മൈസൂരു മാർക്കറ്റിലെ മികച്ച ചെറിയ ഉള്ളിയുടെ മൊത്തവില 70 രൂപയായി ഉയർന്നിരുന്നു. അയൽസംസ്ഥാനമായ കർണാടകയിലും ഊട്ടിയുടെ പ്രാന്തപ്രദേശങ്ങളിലും മലയാളികളടക്കമുള്ള കർഷകരും വ്യാപകമായി പച്ചക്കറി കൃഷി ചെയ്തിരുന്നു. എന്നാൽ മഴ ശക്തമായതോടെ പച്ചക്കറിക്കൃഷിയിൽ നിന്നുള്ള വിള കുറഞ്ഞതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് പ്രധാന കാരണമെന്ന് കർഷകരും വ്യാപാരികളും പറയുന്നു. മൈസൂരു, ഊട്ടി, കൂനൂരു തുടങ്ങിയ വിപണികളാണ് കേരളത്തിലെ വില നിയന്ത്രിക്കുന്നത്. ഗുണ്ടൽപ്പേട്ട് മുതൽ മൈസൂരുവരെയുള്ള പ്രദേശങ്ങളിലെ പച്ചക്കറി കൃഷി ഉത്‌പാദകർ കേരളത്തിന്റെ വിപണിമാത്രം കണ്ടാണ് കൃഷിയിറക്കുന്നത്

വേങ്ങര ടൗൺ പൗരസമിതിയുടെ ആഭിമുഖ്യത്തിൽമൂസക്കോയയെ ആദരിക്കുകയും മെഹ്ഫിൽ സന്ധ്യ സംഘടിപ്പിക്കുകയും ചെയ്തു

വേങ്ങര ടൗൺ പൗരസമിതിയുടെ ആഭിമുഖ്യത്തിൽമൂസക്കോയയെ ആദരിക്കുകയും മെഹ്ഫിൽ സന്ധ്യ സംഘടിപ്പിക്കുകയും ചെയ്തു



വേങ്ങര: വേങ്ങര ടൗൺ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ വേങ്ങരയുടെ ആസ്ഥാന ഗായകനും അനുഗ്രഹീത കലാകാരനുമായ മൂസക്കോയയെ ആദരിക്കുകയും മെഹ്ഫിൽ സന്ധ്യ സംഘടിപ്പിക്കുകയും ചെയ്തു.

പ്രസിഡന്റ് എം കെ റസാഖിന്റെ അധ്യക്ഷതയിലും ഉപദേശക സമിതി ചെയർമാൻ പാലേരി മൊയ്‌ദീൻ സാഹിബിന്റെ നേതൃത്വത്തിലും നടന്ന പരിപാടിയിൽ പൗരപ്രമുഖരായ കെ പി സബാഹ്

തോട്ടശേരി,മുസ്തഫ പൂച്ചേങ്ങൽ,അലവി കൊളക്കാട്ടിൽ,റാഫി തുടങ്ങിയവർ കാലാകാരന്മാരെ ആദരിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്തു.

വേങ്ങരയിലെ വിവിധ സാമൂഹിക മണ്ഡലങ്ങളിലെ പ്രമുഖരായ ടി കെ ദിലീപ്, കെ എം ദിറാർ,കാപ്പൻ ഹമീദ്,അലങ്കാർ മോഹൻ,ഹകീം തുപ്പിലിക്കാട്,എം ടി ഷൂജ,മുസ്തഫ മൂക്കുമ്മൽ ,സി എച്ച് അമീർ,ജബ്ബാർ ചേറൂർ,മുരളി ചേറ്റിപ്പുറം,പുല്ലാട്ട് ആല്യാപ്പു,കെ ടി കരീം,മീരാൻ നൗഫ,ആലി എ കെ ബാബു മുഹമ്മദ് കൂരിയാട് തുടങ്ങിയവർ പങ്കെടുത്തു.സെക്രട്ടറി പൈക്കാടൻ ഉമ്മറുട്ടി സ്വാഗതവും ട്രഷറർ സൈനുദ്ധീൻ നന്ദിയും പറഞ്ഞു.

യൂത്ത് കോൺഗ്രസ് വേങ്ങര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങര പോലീസ്‌ സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി

 യൂത്ത് കോൺഗ്രസ് വേങ്ങര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങര പോലീസ്‌ സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി



വേങ്ങര: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഉണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വേങ്ങര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങര പോലീസ്‌ സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.നിധീഷ് ഉത്ഘാടനം ചെയ്തു.KPCC മെമ്പർ പി. എ  ചെറീദ് മുഖ്യപ്രഭാഷണം നടത്തി.നിയോജകമണ്ഡലം പ്രസിഡണ്ട് ഹുസൈൻ കെ. വി  അധ്യക്ഷത വഹിച്ചു, എം. എ അസീസ് ഹാജി, രാധാകൃഷ്ണൻ മാസ്റ്റർ, റിയാസ് കല്ലൻ, സി. ടി  മൊയ്‌ദീൻ, സി. എച്ച്  സലാം, അജ്മൽ വെളിയോട്, ഷാക്കിർ കാലടിക്കൽ, അമീർബാപ്പു കറുമണ്ണിൽ, ഉമ്മർ കരിമ്പിലി,ഷാഫി കൊളപ്പുറം, അസ്‌ലം ചെങ്ങാനി, അസീസ് കൈപ്രൻ,  സുഹൈൽ കൂടീരി,റാഫി കൊളക്കാട്ടിൽ , അലി അഹമ്മദ് ആസാദ്‌,പി. പി. ആലിപ്പു, സകീർ അലി കണ്ണേത്ത്,  സിയാദ് പേങ്ങാടൻ, ഇയാദ് മറ്റത്തൂർ, യാസർ പറപ്പൂർ, ആഷിഖ് മച്ചിഞ്ചേരി, മഹ്‌റൂഫ് സി. കെ, മുജീബ് അമ്പാളി, ഹാരിസ് പുളിക്കൽ, ജലീൽ ചീരങ്ങൻ,  ഷുഹൈബ് മോൻ കരുവള്ളി, സുഹൈൽ വേങ്ങര എന്നിവർ നേതൃത്വം കൊടുത്തു.



കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10ലക്ഷം രൂപ ധനസഹായം

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10ലക്ഷം രൂപ ധനസഹായം


തിരുവനന്തപുരം: കരിപ്പൂര്‍, പെട്ടിമുടി ദുരന്തത്തില്‍പെട്ടവര്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പെട്ടിമുടിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ വീതവുമാണ് നല്‍കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക നല്‍കുക.റവന്യൂ വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. പരുക്കേറ്റവര്‍ക്കും ധനസഹായം നല്‍കുന്ന കാര്യം ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍, തുകയുടെ കാര്യം വ്യക്തമാക്കിയിട്ടില്ല.

അതേസമയം, ധന സഹായം നല്‍കുന്നതില്‍ വിവേചനമുണ്ടെന്ന് പ്രതിപക്ഷം മുന്‍പ് പറഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ ശേഷം അതിനനുസരിച്ചുള്ള ധനസഹായം നല്‍കുമെന്നാണ് ഇതിന് മറുപടിയായി മുഖ്യമന്ത്രി അന്ന് പറഞ്ഞത്. എന്നാല്‍, നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന തുകയില്‍ 1 ലക്ഷം രൂപ മാത്രമാണ് ഇപ്പോള്‍ പെട്ടിമുടി ഇരകളുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

ചെലവ് കുറഞ്ഞ രീതിയില്‍ കോവിഡ് പരിശോധന നടത്താന്‍ സാങ്കേതിക വിദ്യയുമായി ടാറ്റ ഗ്രൂപ്പിന്റെ 'ഫെലൂദ'

ചെലവ് കുറഞ്ഞ രീതിയില്‍ കോവിഡ് പരിശോധന നടത്താന്‍ സാങ്കേതിക വിദ്യയുമായി ടാറ്റ ഗ്രൂപ്പിന്റെ 'ഫെലൂദ'


ചെലവ് കുറഞ്ഞ രീതിയില്‍ കോവിഡ് പരിശോധന നടത്താന്‍ സാങ്കേതിക വിദ്യയുമായി ടാറ്റ ഗ്രൂപ്പിന്റെ 'ഫെലൂദ'. ആന്റിജന്‍ പരിശോധനയുടെ സമയം കൊണ്ട് ആര്‍ടി പിസിആര്‍ ടെസ്റ്റിന്റെ അത്ര തന്നെ കൃത്യമായ റിസല്‍ട്ടുകളാണ് ഫെലൂദയുടെ നിര്‍ണായക സവിശേഷത. ചെലവ് കുറവ്, വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതുമായ രീതിയിലാണ് ഈ പരിശോധന തയ്യാറാക്കിയിട്ടുള്ളത്. 

ടാറ്റ ഗ്രൂപ്പും സിഎസ്‌ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയുമായി ചേര്‍ന്നാണ് ഈ സാങ്കേതിക വിദ്യ രൂപീകരിച്ചിട്ടുള്ളത്. ഈ സാങ്കേതിക വിദ്യ വ്യാവസായികാടിസ്ഥാനത്തില്‍ ഉപയോഗിക്കാനുള്ള ഡിസിജിഐയുടെ അനുമതിയും ശനിയാഴ്ച വഭിച്ചു.

സിആര്‍ആഎസ്പിആര്‍ ടെക്‌നോളജിയുപയോഗിച്ച് സാര്‍സ് കോവിഡ് 2 വൈറസിന്റെ ജീനോമിക് സീക്വന്‍സ് ആണ് ഫെലൂദ പരിശോധനയില്‍ കണ്ടെത്തുക. ജീനോം എഡിറ്റിംഗ് സാങ്കേതിക വിദ്യയാണ് ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുള്ളത്. 

ഡിസിജിഐയുടെ അംഗീകാരം കോവിഡിനെതിരായ പോരാട്ടത്തില്‍ ടാറ്റയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ടാറ്റ മെഡിക്കല്‍ ആന്‍ഡ് ഡയഗണോസ്റ്റിക് വിഭാഗം സിഇഒ ഗിരീഷ് കൃഷ്ണമൂര്‍ത്തി പ്രതികരിക്കുന്നത്. ഇന്ത്യ തദ്ദേശിയമായി വികസിപിച്ചെടുത്ത മികച്ച സാങ്കേതിക വിദ്യക്ക് 20 മിനുട്ട് കൊണ്ട് കൃത്യമായ പരിശോധന നടത്താന്‍ ആവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐസിഎംആര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഡിസിജിഐ ഫെലൂദയ്ക്ക് അനുമതി നല്‍കിയതെന്നാണ് ശാസ്ത്ര സാങ്കേതികവിദ്യാ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇത്തരത്തിലെ ലോകത്തിലെ തന്നെ ആദ്യ പരിശോധനാരീതിയാണ് ടാറ്റ ഗ്രൂപ്പിന്റേത്.


അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍; പൊതു ചടങ്ങുകളില്‍ പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം

 അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍;


രാജ്യത്ത് അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍. പൊതു ചടങ്ങുകള്‍ പരമാവധി 100 പേരുമായി നടത്താം. സാമൂഹിക, അക്കാദമിക, കായിക, വിനോദ, സാംസ്കാരിക, മത, രാഷ്ട്രീയ ചടങ്ങുകള്‍ക്കാണ് അനുമതി. മാസ്ക്, അകല വ്യവസ്ഥ, തെര്‍മല്‍ സ്കാനിങ്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാണ്∙ വിവാഹത്തിനും സംസ്കാരച്ചടങ്ങിനും 100 പേര്‍ക്കു പങ്കെടുക്കാം.

കണ്ടെയിന്‍മെന്‍റ് സോണിന് പുറത്തുളള സ്കൂളുകളിലെ ഒന്‍പത് മുതല്‍ 12 വരെ ക്ലാസുകളിലുളള വിദ്യാര്‍ത്ഥിക്കും 50% അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും സ്കൂളിലെത്താം.

പല സംസ്ഥാനങ്ങളും സ്‌കൂളുകള്‍ ഭാഗികമായി തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.എന്നാല്‍ കേരളത്തില്‍ ഇത് നടപ്പാക്കേണ്ട എന്നാണ് തീരുമാനം.

ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ലാബ് സൗകര്യങ്ങള്‍ ഉപയോഗിക്കാനാകും. ഓപ്പണ്‍ എയര്‍ തീയേറ്ററുകള്‍ക്കും ഇന്നുമുതല്‍ പ്രവര്‍ത്തനാനുമതി ഉണ്ട്.അതേസമയം കേന്ദ്രസര്‍ക്കാര്‍ അണ്‍ലോക്ക് 4 നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അതേപടി പിന്തുടരുമെന്നും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയാണെങ്കില്‍ അക്കാര്യം പരിശോധിച്ചു തീരുമാനമെടുക്കുന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

20 September 2020

വേങ്ങരയിൽ വേണം ഒരു അഗ്നിരക്ഷാസേന യൂണിറ്റ്

വേങ്ങരയിൽ വേണം ഒരു അഗ്നിരക്ഷാസേന യൂണിറ്റ്


വേങ്ങര: തിരൂരിനും മലപ്പുറത്തിനും ഇടയ്ക്ക് ഒരു അഗ്നിരക്ഷാസേന യൂണിറ്റ് വേണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലമേറെയായി.ഈ ഭാഗങ്ങളിൽ വാഹനാപകടം, തീപ്പിടിത്തം എന്നിവയുണ്ടായാൽ രക്ഷാപ്രവർത്തനം നടത്തുന്ന ട്രോമാകെയർ പ്രവർത്തകരുൾപ്പെടെയുള്ളവരുടെ ആവശ്യമാണിത്. മഴക്കാലത്ത് മിക്കവാറും പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുന്ന വേങ്ങരയിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി പലപ്പോഴും താത്കാലികമായി ഇവിടെ അഗ്നിരക്ഷാസേനയുടെ യൂണിറ്റ് സ്ഥാപിക്കാറുണ്ട്. ഈ യൂണിറ്റ് ഇവിടെ നിലനിർത്തണമെന്നും ആവശ്യപ്പെടാറുണ്ട്. എന്നാൽ ഇതുവരെ ആയിട്ടില്ല.


ദേശീയപാതയുടെ സമീപത്ത് സ്ഥിതിചെയ്യുന്ന സ്ഥലമെന്നതും കോഴിക്കോട് വിമാനത്താവളം, കണ്ണമംഗലത്തെ പാറമടകൾ മറ്റ് ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് വേഗത്തിലെത്തിച്ചേരാനുള്ളയിടം എന്ന നിലയ്ക്കും ഇവിടെ യൂണിറ്റ് തുടങ്ങുന്നതിന്റെ പ്രസക്തി വർധിക്കുന്നു. ചേളാരി ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പ്ലാൻുകൂടി ഉള്ളതിനാൽ അഗ്നിരക്ഷായൂണിറ്റിന്റെ ആവശ്യത കൂടുതലാണ്. മാത്രമല്ല നിരന്തരം അപകടങ്ങൾ ഉണ്ടാവുന്ന ദേശീയപാതയിലെ പൂക്കിപ്പറമ്പ്, കൂരിയാട്, കൊളപ്പുറം, തലപ്പാറ, തേഞ്ഞിപ്പലം, ചേളാരി, കൊണ്ടോട്ടി എന്നിവിടങ്ങളിലേക്ക് പെട്ടെന്ന് രക്ഷാസേനയ്ക്ക് വേങ്ങരയിൽനിന്ന് എത്തിച്ചേരാനാവും. ഈ ഭാഗത്ത് ഒരപകടം ഉണ്ടായാൽ മലപ്പുറത്തുനിന്നോ തിരൂരിൽനിന്നോ വേണം രക്ഷാപ്രവർത്തകരെത്താൻ. ഗതാഗതക്കുരുക്കേറിയ പാതയിലൂടെ ഈ രണ്ടുപാതയിലൂടെയും രക്ഷാപ്രവർത്തകരെത്തുമ്പോഴേക്കും ഒന്നുകിൽ ജീവൻ പൊലിയുകയോ പാതി കത്തിയമരുകയോ ചെയ്തിട്ടുണ്ടാവും.

രക്തം വേണോ? ഒറ്റവിളി മതി, നൗഷാദുമാർ റെഡി

 രക്തം വേണോ? ഒറ്റവിളി മതി, നൗഷാദുമാർ റെഡി


‘നൗഷാദ് അസോസിയേഷൻ’ മലപ്പുറം ജില്ലാകമ്മിറ്റി തിരൂർ ജില്ലാആശുപത്രിയിലെ രക്തബാങ്കിലേക്ക് രക്തദാനം നടത്തുന്നതിന്റെ ഉദ്ഘാടനം അഡ്വ. എൻ. ഷംസുദീൻ നിർവഹിച്ചു.

 ആപദ്ഘട്ടത്തിൽ രക്തംവേണോ ?-ഒറ്റ വിളിമതി. രക്തംനൽകാൻ നൗഷാദുമാർ റെഡി. ഒരേ നാമധേയക്കാരുടെ സംഘടനയായ ‘നൗഷാദ് അസോസിയേഷൻ’ ജില്ലാകമ്മിറ്റിയാണ് കോവിഡ് കാലത്ത് രക്തബാങ്കുകളിലെ ക്ഷാമം പരിഹരിക്കാൻ രംഗത്തിറങ്ങിയത്‌. തിരൂർ ജില്ലാ ആശുപത്രിയിൽ രക്തബാങ്കിലേക്ക് നൗഷാദുമാർ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ നൗഷാദ് അസോസിയേഷൻ ജില്ലയിലെ എല്ലാ ബ്ലഡ് ബാങ്കുങ്കളിലും രക്തം ദാനംചെയ്യാൻ തീരുമാനമെടുത്തു.രക്തദാനക്യാമ്പിെന്റ രണ്ടാംഘട്ടം തിരൂർ ജില്ലാ ആശുപത്രിയിൽ സംഘടിപ്പിച്ചു.

വരുംദിവസങ്ങളിൽ നിലമ്പൂർ, പൊന്നാനി, തുടങ്ങി ജില്ലയുടെ വിവിധഭാഗങ്ങൾ കേന്ദ്രീകരിച്ച്‌ രക്തദാനക്യാമ്പ് നടക്കും.

തിരൂർ പ്രദേശത്തെ 30 നൗഷാദുമാർ രക്തം ദാനംചെയ്തു. അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. തിരൂർ ജില്ലാ ആശുപത്രിയിലെ ബ്ലഡ്‌ ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. പി.പി. അബ്ദുൽമാലിക്ക് ബോധവത്‌കരണ ക്ലാസ്സെടുത്തു.

അസോസിയേഷൻ ചെയർമാൻ നൗഷാദ് പാതാരി, നൗഷാദ് മാമ്പ്ര, നൗഷാദ് വറ്റല്ലൂർ, നൗഷാദ് ബിസ്മി, നൗഷാദ് അരിപ്ര, നൗഷാദ് താനാളൂർ, നൗഷാദ് കാരാട്ടിൽ എന്നിവർ ക്യാമ്പിനു നേതൃത്വംനൽകി

അഴിമതിയെ മറയാക്കാന്‍ സര്‍ക്കാര്‍ വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിക്കുന്നു-പി.കെ. കുഞ്ഞാലിക്കുട്ടി

അഴിമതിയെ മറയാക്കാന്‍ സര്‍ക്കാര്‍ വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിക്കുന്നു-പി.കെ. കുഞ്ഞാലിക്കുട്ടി


മലപ്പുറം: അഴിമതിയെ മറയാക്കാൻ വിശുദ്ധ ഗ്രന്ഥത്തെ സർക്കാർ കൂട്ടുപിടിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ആരാണ് ഈ അടവെടുത്തതെന്ന് ജനങ്ങൾക്കറിയാമെന്നും അഴിമതി ആരോപണത്തിന് മറുപടി പറയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ ഗ്രന്ഥമായാലും നേരായ മാർഗത്തിൽ കൊണ്ടുവരുന്നതിന് എന്താണ് തടസമെന്നും അദ്ദേഹം ചോദിച്ചു.

നയതന്ത്ര ചാനൽ ഉപയോഗിച്ച് ആരോപണ വിധേയരായ വ്യക്തികൾ പല സാധനങ്ങളും കൊണ്ടുവന്നതിനേക്കുറിച്ചാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇപ്പോഴത്തെ ആരോപണം ഈന്തപ്പഴം കൊണ്ടുവന്നതിനേക്കുറിച്ചാണ്. അതിനൊപ്പം മറ്റെന്തെങ്കിലും കൊണ്ടുവന്നോ എന്നറിയാൻ ജനങ്ങൾക്ക് ആകാംക്ഷയുണ്ടെന്നും അന്വേഷണം നടത്തുക സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു

ഈന്തപ്പഴത്തിനകത്ത് കുരു തന്നെയാണോ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. കൊണ്ടുവന്ന ഈന്തപ്പഴത്തിന്റെ തൂക്കം കൂടുതൽ ആയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശുദ്ധ ഗ്രന്ഥമായാലും ഈന്തപ്പഴമായാലും നേരായ വഴിയിൽ കൊണ്ടുവരുന്നതിൽ എന്താണ് തടസ്സമെന്നും അദ്ദേഹം ചോദിച്ചു.

അഴിമതി ആരോപണങ്ങൾക്കും അരുതാത്തത് നടന്നതിനും മറുപടി പറയണമെന്നും അല്ലാതെ മറ്റ് പലരേയും ബാധിക്കുന്ന തരത്തിൽ ചർച്ച വിഴിമാറ്റി വിടരുതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനം താളം തെറ്റുന്നു. നിരോധിച്ചതാ,പക്ഷെ എവിടെയും സുലഭം

സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനം താളം തെറ്റുന്നു. നിരോധിച്ചതാ,പക്ഷെ എവിടെയും സുലഭം 


സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനം താളം തെറ്റുന്നു. കർശന നിരോധനം ഏര്‍പ്പെടുത്തിയ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പോലും സുലഭമായി വിപണികളിലുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ പരിശോധനകള്‍ കുറഞ്ഞതും പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിന് തിരിച്ചടിയായിട്ടുണ്ട്.

നിരോധനം എവിടെ എത്തിയെന്ന് അറിയിണമെങ്കില്‍ ചുറ്റും ഒന്ന് കണ്ണോടിച്ചാല്‍ മതി. പ്ലാസ്റ്റിക്ക് ക്യാരി ബാഗ് മുതല്‍ നിരോധിച്ചിട്ടുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കളും നമ്മുടെ ചുറ്റും കാണാന്‍ സാധിക്കും. നിരോധനത്തിന്‍റെ പേരില്‍ പേപ്പര്‍ തുണിയും ഉപയോഗിച്ചുള്ള ക്യാരി ബാഗുകള്‍ ‌വിപണിയിലുണ്ട്. പക്ഷേ വിലക്കൂടുതല്‍ കാരണം ആരും ഇവ ഉപയോഗിക്കാറില്ല.

പരിശോധനകളും നടപടികളും കര്‍ശനമായി ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും കോവിഡ് ‌ പശ്ചാത്തലത്തില്‍ അതെല്ലാം വെള്ളത്തില്‍ വരച്ച വര പോലെയായി. ആവശ്യക്കാര്‍ ഉള്ളത് കൊണ്ട് തന്നെ ഇപ്പോഴും നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മ്മാണം നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ദിനം പ്രതി പ്ലാസ്റ്റിക്ക് മാലിന്യവും കൂടി വരുകയാണ്.

19 September 2020

കുന്നുംപുറം ഏഴാം വാർഡിലെ അമ്പലപ്പൊറ്റ കോൺ ഗ്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്‌തു

 കുന്നുംപുറം ഏഴാം വാർഡിലെ അമ്പലപ്പൊറ്റ കോൺ ഗ്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്‌തു


അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിൽ 2020-21 വാർഷിക പദ്ധതിയിലെ കുന്നുംപുറം  ഏഴാം വാർഡിലെ അമ്പലപ്പൊറ്റ  കോൺഗ്രീറ്റ് റോഡ് വാർഡ് മെമ്പർ വി.ട്ടി ജംഷീന ഇക്ബാലിനോടപ്പം ഇന്നലെ വിവാഹിതരായ എ .പി. ഹൈദർ അലിയും ഭാര്യ ഫർഹാന ജാസ്മിനയും കൂടി ചേർന്ന് വാർഡിന് സമർപ്പിച്ചു.പ്രസ്തുത റോഡ് ഉടമസ്ഥർ 2019ൽ പഞ്ചായത്തിലേക്ക് വിട്ട് നൽകുകയും 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ലക്ഷം രൂപ ചിലവഴിച്ച് 66  മീറ്റർ ദൂരം  കോൺക്രീറ്റിംഗ് പൂർത്തീകരിക്കുകയും ചെയ്തു.

പരിപാടിയിൽ മുൻവാർഡ് മെമ്പർ മുഹമ്മദ് ഇക്ബാൽ വീട്ടി അധ്യക്ഷത വഹിച്ചു.സൈതലവി എ.പി, മൈലാഞ്ചി മുജീബ് ,ഗഫൂർ ഹാജി എ പി ,കുഞ്ഞാലി ഹാജി പി.ട്ടി ,സി പി സലിം ,അരീക്കൻ ജാഫർ ,ലത്തീഫ് വി.എം ,രാജൻ എ പി ,ഹസ്സൻകുട്ടി കാക്ക എ പി ,എന്നിവർ നേതൃത്വം നൽകി.


വേങ്ങര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രധിഷേധ പ്രകടനം നടത്തി

 വേങ്ങര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രധിഷേധ പ്രകടനം നടത്തി


വേങ്ങര: സ്വർണ്ണകള്ളകടത്ത് കേസിൽ എൻ.ഐ.എ ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലിൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ സമരത്തിന് നേരെ ഉണ്ടായ പോലിസ് നടപടിയിൽ പ്രതിഷേധിച്ച് വേങ്ങര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രധിഷേധ പ്രകടനം നടത്തി.

മണ്ഡലം പ്രസിഡണ്ട് കെ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പി. പി സഫീർ ബാബു എ. കെ  നസീർ, സി. എച്ച് സലാം ഇ. പി  കാദർ,എന്നിവർ സംസാരിച്ചു,  ഷാക്കിർ കാലടിക്കൽ, ടി. കെ പൂച്ചാപ്പു, ടി. വി റഷീദ്.പി. പി ആലിപ്പു, വി. ടി മൊയ്തീൻ, പി. കെ കഞ്ഞീൻ,പറാഞ്ചേരി അഷറഫ് ,കെ. പി അനീസ് കൈപ്രൻ ഉമ്മർ,  മേക്കമണ്ണിൽ കുഞ്ഞിപ്പ, നവാസ് ഇ, പി ബാലൻ, എ. കെ നാസർ വി.ടി മുഹമ്മദ്‌ അലി എന്നിവർ നേതൃത്വം നൽകി.

സംഘ കൃഷി കൊയ്ത്തുത്സവം നാടിന്റെ ആഘോഷമായി

 സംഘ കൃഷി കൊയ്ത്തുത്സവം നാടിന്റെ ആഘോഷമായി


വേങ്ങര: എസ് വൈ എസ് സംഘകൃഷിയിലെ കരനെല്ലിന്റെ കൊയ്ത്തുത്സവം കോട്ടുമലയിൽ നാടിന്റെ ആഘോഷമായി മാറി. എസ് വൈസ് വേങ്ങര സോൺ കമ്മിറ്റിയും കോട്ടുമല സാന്ത്വനം ക്ലബും സംയുക്തമായി ഊരകം കൃഷി ഭവനുമായി സഹകരിച്ചാണ് അഞ്ച് ഏകറിൽ സംഘ കൃഷി തുടങ്ങിയത്. രണ്ട് ഏക്കറിൽ കൃഷി ചെയത കരനെല്ലിൻ്റെ കൊയ്ത്താണ്  നടക്കുന്നത്. സുഭിക്ഷ കേരളത്തിൻ്റെ ഭാഗമായി ഇരു പൊത്തി ഒന്ന് ഇന വിവിധ കൃഷിയാണ് ഇറക്കിയിരുന്നത്. ഒന്നാം ഘട്ട വിളവെടുപ്പ് പൂർത്തിയായാൽ രണ്ടാം ഘട്ട വിത്തിറക്കൽ അടുത്ത ആഴ്ച ആരംഭിക്കും. സാന്ത്വനം ക്ലബ് പ്രവർത്തകരുടെ ആത്മാർത്ഥമായ സേവന പ്രവർത്തനത്തിലാണ് കൃഷിയിറക്കുന്നതും വിളവെടുക്കുന്നതും. കോട്ടുമലയിലെ സംഘ കൃഷിയെ  കേരള കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ പ്രതേകം  അഭിനന്ദനമറിയിച്ചു രു ന്നു. കൊയ്ത്തുത്സവത്തിൽ കോട്ടുമലയിലെ പഴയ കാല കൃഷിക്കാരായ പാപ്പാലി രാമൻ, ഇല്ലിക്കൽ മുഹമ്മദ് എന്നിവരെ ആദരിച്ചു. അസി.ഡയറക്ടർ കൃഷി വകുപ്പ് വേങ്ങര പ്രകാശ്  പുത്തൻ മഠത്തിൽ കൊയ്ത്തിന് നേതൃത്വം നൽകി.എസ് വൈ എസ്  സംസ്ഥാന സെക്രട്ടറി എം അബൂബക്കർ പടിക്കൽ ഉദ്ഘാടനം ചെയ്തു.കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ പി കെ എം സഖാഫി ഇരിങ്ങല്ലൂർ , എസ് വൈ എസ് ജില്ലാ ജനൽ സെക്രട്ടറി ബഷീർ പറവ ന്നൂർ,  എന്നിവർ പൊന്നട അണിയിച്ച് കൃഷിക്കാരെ ആദരിച്ചു.  കൃഷി വകുപ്പ് അസി. ഡയറക്ടർ പ്രകാശ്  പുത്തൻ മഠത്തിൽ കൊയ്ത്ത് ഉത്സവത്തിന് നേതൃത്ത്വം നല്‍കി .എസ് വൈ എസ്  സംസ്ഥാന സെക്രട്ടറി എം അബൂബക്കർ  ഉദ്ഘാടനം ചെയ്തു.

കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ പി കെ എം സഖാഫി ഇരിങ്ങല്ലൂർ , എസ് വൈ എസ് ജില്ലാ ജനൽ സെക്രട്ടറി ബഷീർ പറവന്നൂർ,  എന്നിവർ പൊന്നട അണിയിച്ച് കൃഷിക്കാരെ ആദരിച്ചു.  എസ് വൈ എസ് വേങ്ങര സോൺ പ്രസിണ്ടൻ്റ് ഉബൈദുല്ല ഇർഫാനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഊരകം ഗ്രാമ പഞ്ചായത്ത്  മെമ്പർമാരായ കൊടിഞൻ സുന്ദരൻ, പി കെ അഷ്റഫ്  , എസ് വൈ എസ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി ടി അലവി ഹാജി , ജില്ലാ സെക്രട്ടറി  മുഹമ്മദ് ക്ലാരി, എ അലിയാർ ഹാജി, ബാവ ചേരൂർ, എം കെ മുഹമ്മദ് സഫ് വാന്‍ കെ കെ  അലവി കുട്ടി എന്നിവർ സംബന്ധിച്ചു. പി  ഷംസുദ്ദീൻ  സ്വാഗതവും  മുസ്തഫ ഹാജി നന്ദിയും പറഞ്ഞു.


തിരൂരങ്ങാടി ജോയിൻറ് ആർ.ടി.ഒ ഓഫീസിനു കീഴിൽ ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിച്ചു

തിരൂരങ്ങാടി ജോയിൻറ് ആർ.ടി.ഒ ഓഫീസിനു കീഴിൽ ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിച്ചു


കോവിഡ് ലോക് ഡൗണിന് ശേഷം തിരൂരങ്ങാടി ജോയിൻറ് ആർ.ടി.ഒ ഓഫീസിനു കീഴിൽ ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിച്ചു. കോഴിച്ചെന ഗ്രൗണ്ടിൽ വച്ച് നടന്ന ഡ്രൈവിംഗ് ടെസ്റ്റിന് ജോയിൻറ് ആർ.ടി. ഒ പി. എ ദിനേശ് ബാബു, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.കെ പ്രമോദ് ശങ്കർ എന്നിവർ നേതൃത്വം നൽകി. ഹെവി ലൈസൻസിനും ലൈറ്റ്  മോട്ടോർ വാഹനങ്ങൾക്കും മോട്ടോർസൈക്കിൾ ലൈസൻസിനുമുള്ള ടെസ്റ്റുകളാണ് ഇന്ന് നടന്നത്. ടെസ്റ്റിൽ പങ്കെടുത്ത എല്ലാവർക്കും ഫേസ് മാസ്കും മറ്റു കോവിഡ പ്രോട്ടോക്കോളും നിർബന്ധമാക്കിയിരുന്നു. അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം. സുരേഷ് ബാബു, ഷാജിൽ.കെ. രാജ് എന്നിവർ ഡ്രൈവിംഗ് ടെസ്റ്റ് നിരീക്ഷണം നടത്തി.


18 September 2020

ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ വീട് നിർമിച്ച് നൽകി.

 ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ വീട് നിർമിച്ച് നൽകി


വേങ്ങര: വേങ്ങര എസ് എസ് റോഡിൽ 30 വർഷമായി ഒറ്റമുറി വാടക വീട്ടിൽ താമസിച്ചിരുന്ന മൂന്ന് രോഗികൾ അടങ്ങിയ ഏഴ് അംഗ കുടുംബത്തിന് ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ വീട് നിർമിച്ച് നൽകി.ജില്ലാ കമ്മിറ്റി അംഗം കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ താക്കോൽ ദാനം നിർവ്വഹിച്ചു. പാലിയേറ്റീവ് സെക്രട്ടറിയും  പ്രൊജക്റ്റ് കോർഡിനേറ്ററുമായസലാം വേങ്ങര അധ്യക്ഷതവഹിച്ചു. വെൽഫെയർ പാർട്ടി വേങ്ങര പ്രസിഡൻറ് കുട്ടി മോൻ,മണ്ഡലം കമ്മിറ്റി അംഗങ്ങൾ കുഞ്ഞാലി മാസ്റ്റർ  ,ഫൈസൽ ചേറൂർ, ഊരകം പഞ്ചായത്ത് പ്രസിഡണ്ട് അഷ്റഫ് പി ,ഹസീനുദ്ദീൻ, നിഷാദ് പി തുടങ്ങിയർ ചടങ്ങിൽ പങ്കെടുത്തു.

കൊളപ്പുറത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും യൂത്ത് കോൺഗ്രസും സംയുകതമായി പ്രതിഷേധ പ്രകടനം നടത്തി

കൊളപ്പുറത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും യൂത്ത് കോൺഗ്രസും സംയുകതമായി പ്രതിഷേധ പ്രകടനം നടത്തി 


മലപ്പുറത്ത് സമാദാന പരമായി നടത്തിയ കോൺഗ്രസ്സ്  പ്രതിഷേധ മാർച്ചിനു നേരെ കോൺഗ്രസ് പ്രവർത്തകരെ ഗുണ്ടായിസത്തിലൂടെ നേരിട്ട പോലിസിന്റെ നടപടിയിൽ പ്രതിഷേധിച്ച് കൊളപ്പുറം ടൗണിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു.ഹംസ തെങ്ങിലാൻ, മുസ്തഫ പുളളിശ്ശേരി, സി.കെ.ആലസ്സൻ കുട്ടി, മൊയ്ദീൻ കുട്ടി മാട്ടറ, ഷെമീർ കാബ്രൻ,അഷ്കർ അലി, മജീദ് പളക്കൽ, ശ്രീധരൻ എ.ആർ.നഗർ, പ്രമോദ് ചാലിൽ,പി.പി, അലി, സുരേഷ് മമ്പുറം,അഫ്സൽ ചെണ്ടപ്പുറായ, സവാദ് സലിം, വിനീഷ്, സമദ് പുകയൂർ, മുഹമ്മദ് ബാവ, വി.എ.റഷീദ്, യാസർ മമ്പുറം, ഭാവ എ.ആർ.നഗർ, ചെമ്പൻ മുഹമദലി.ആശിഖ്, ശുഹൈബ്, ജമാൽ എന്നിവർ നേതൃത്വം നൽകി,

'കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല' എസ് വൈ എസ് കൂരിയാട് സർക്കിൾ നിൽപ്പ് സമരം സംഘടിപ്പിച്ചു

 'കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല' എസ് വൈ എസ് കൂരിയാട് സർക്കിൾ നിൽപ്പ് സമരം സംഘടിപ്പിച്ചു 


കച്ചേരിപ്പടി: സയ്യിദ് ജമലുല്ലൈലി മഖാമിൽ നടന്ന പ്രാർത്ഥനക്ക് സയ്യിദ്  ആബിദ് അൽ അഹ്സനി നേതൃത്വം നൽകി തുടർന്ന് നടന്ന നിൽപ്പ് സമരം സയ്യിദ് ആബിദ് അൽ അഹ്സനി വലിയോറ , റഫീഖ് പാക്കട കുഴിച്ചെന ,  ഷബീറലി നഈമി കൂരിയാട് , മുനീർ അഹ്സനി മാടംചിന, സഹദ് സഖാഫി പാണ്ടികശാല എന്നിവർ നേതൃത്വം നൽകി.

COVID-19 പ്രോട്ടോകോൾ പാലിച്ചു സാമൂഹിക അകലം പാലിച്ചു കൊണ്ട് കൂരിയാട് സർക്കിളിലെ 12 യൂണിറ്റുകളിൽ നിന്ന് തിരഞ്ഞെടുത്ത 20 പ്രവർത്തകർ മാത്രം പങ്കെടുപ്പിച്ചായിരുന്നു സമരം.ഷബീറലി നഈമിയുടെ പ്രസംഗത്തോടെ സമരം പിരിഞ്ഞു.

മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് വേങ്ങരയിൽ യൂത്ത്ലീഗ് റോഡ് ഉപരോധിച്ചു

 മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് വേങ്ങരയിൽ യൂത്ത്ലീഗ് റോഡ് ഉപരോധിച്ചു


വേങ്ങര: സ്വർണ്ണ കള്ളക്കടത്തിൽ ദേശീയ അന്വേഷണ ഏജൻസിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലീൽ കേരളത്തിന് അപമാനമാണെന്നും ധാർമ്മികതയുടെ ഒരംശമെങ്കിലും ജീവിതത്തിലുണ്ടെങ്കിൽ മന്ത്രി രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്നും ആവശ്യപ്പെട്ട് വേങ്ങര മണ്ഡലം മുസ്ലിം യൂത്ത്ലീഗ്‌ വേങ്ങര ബസ്റ്റാന്റിനു മുമ്പിൽ റോഡ് ഉപരോധിച്ചു. വേങ്ങര-മലപ്പുറം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച നേതാക്കളെയും പ്രവർത്തകരെയും  പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധ സംഗമം ജില്ലാ വൈസ് പ്രസിഡന്റ് ശരീഫ് കുറ്റൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത്ലീഗ് പ്രസിഡൻറ് റവാസ് ആട്ടീരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പുള്ളാട്ട് ശംസു സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്‌ലിംലീഗ് സെക്രട്ടറി പി.കെ അസ് ലു, യൂത്ത്ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം ടി. അബ്ദുൽ ഹഖ്, എം.എസ്.എഫ് ജില്ലാ ട്രഷറർ പി.എ ജവാദ് , പറമ്പിൽ ഖാദർ, പി. മുഹമ്മദ് ഹനീഫ എന്നിവർ പ്രസംഗിച്ചു. 

കുറ്റാളൂരിൽ നിന്നു തുടങ്ങിയ പ്രതിഷേധ പ്രകടനത്തിന്  വി.കെ.എ റസാഖ്, കെ.ടി ശംസുദ്ദീൻ, കെ.എം നിസാർ, മുനീർ വിലാശ്ശേരി, ഹാരിസ് മാളിയേക്കൽ, എ.കെ ഖമറുദ്ദീൻ, അഡ്വ. എ.പി നിസാർ, എം.എ റഹൂഫ് ,സമീർ കുറ്റാളൂർ,  വി കെ അമീർ ഊരകം , ഹസീബ് അരീക്കുളം, സ്വാദിഖ് മൂഴിക്കൽ, ഫിറോസ് കച്ചേരിപ്പടി, ഹുസൈൻ ഊരകം, ഫൈസൽ പുള്ളാട്ട്, ടി കെ റഷീദ്, അദ്നാൻ,  ഇസ്മായിൽ പി,ഹർഷദ് ഫാസിൽ, സി പി ഹാരിസ്, സി.കെ റഊഫ്, എ.വി സിദ്ധീഖ് തുടങ്ങിയവർ നേതൃത്വം നൽകി.

ഓണ്‍ലൈന്‍ ക്ലാസ്സിനുള്ള പഠനോപകരണങ്ങളും ഇന്റര്‍നെറ്റും സ്കൂളുകള്‍ സൗജന്യമായി വിദ്യാര്‍ത്ഥികള്‍ക്ക് നല്കണമെന്ന് ഹൈക്കോടതി

 ഓണ്‍ലൈന്‍ ക്ലാസ്സിനുള്ള പഠനോപകരണങ്ങളും ഇന്റര്‍നെറ്റും സ്കൂളുകള്‍ സൗജന്യമായി വിദ്യാര്‍ത്ഥികള്‍ക്ക് നല്കണമെന്ന് ഹൈക്കോടതി


ഓണ്‍ലൈന്‍ ക്ലാസ്സിനുള്ള പഠനോപകരണങ്ങളും ഇന്റര്‍നെറ്റും സ്കൂളുകള്‍ സൗജന്യമായി വിദ്യാര്‍ത്ഥികള്‍ക്ക് നല്കണമെന്ന് ഡല്‍ഹി ഹൈക്കോടതി.വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സിനാവശ്യമായ ആവശ്യമായ എല്ലാ സാധനങ്ങളും സര്‍ക്കാര്‍ ,സ്വകാര്യ സ്കൂളുകള്‍ നല്‍കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു.അതുകൂടാതെ നല്‍കുന്ന പഠന സാമഗ്രികളെല്ലാം സൗജന്യമായി നല്‍കണമെന്നും ട്യൂഷന്‍ ഫീസില്‍ അതുള്‍പ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി.സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ സജ്ജീകരണങ്ങള്‍ ഇല്ലെന്ന് മുന്‍പേ പരാതികള്‍ ഉയര്‍ന്നിരുന്നു.

"കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല" എസ് വൈ എസ് നിൽപ്പു സമരം നടത്തി

"കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല" എസ് വൈ എസ് നിൽപ്പു സമരം നടത്തി 


വേങ്ങര: കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല എന്ന ശീർഷകത്തിൽ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി നടത്തി വരുന്ന കരിപ്പൂർ വിമാനത്തവള സംരക്ഷണ സമരവുമായി ബന്ധപ്പെട്ട് എസ് വൈ എസ് വേങ്ങര സർക്കിൾ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ വേങ്ങര ടൗണിൽ നിൽപ്പു സമരം നടത്തി. എസ് വൈ എസ് സോൺ പ്രസിഡണ്ട് ഉബൈദുള്ള ഇർഫാനി ഉദ്ഘാടന നിർവഹിച്ച സമരത്തിൽ സോൺ സെക്രട്ടറി ശംസു മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താനുള്ള അനുമതി നിശേധിച്ച എയർപോർട്ട് അതോരിറ്റിയുടെ നടപടി പുനപരിശോധിക്കണമെന്നും മലബാറിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്ത് പകരുന്ന കാലിക്കറ്റ് വിമാനത്തവള അവകഗണ അവസാനിപ്പിക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. സമരത്തിന് ജഅഫർ സഖാഫി, ജൗഹർ അഹ്സനി, മൂസ മുസ്ലിയാർ , നൗശാദ് ചുള്ളിപറമ്പ്, ലത്തീഫ് നിസാമി, ജഅഫർ ചിനക്കൽ നേതൃത്വം നൽകി.

കോരംകുളങ്ങര പള്ളിപാടയോരം റോഡിന് മഹല്ല് കമ്മിറ്റി രംഗത്തിറങ്ങുന്നു

 കോരംകുളങ്ങര പള്ളിപാടയോരം റോഡിന് മഹല്ല് കമ്മിറ്റി രംഗത്തിറങ്ങുന്നു


വേങ്ങര: പത്ത്മൂച്ചി കോരംകുളങ്ങര പള്ളി - വലിയോറ പാടയോരം റോഡ് യാഥാർത്ഥ്യമാക്കുന്നതിന്ന് മഹല്ല് കമ്മിറ്റി രംഗത്തിറങ്ങുന്നു. പ്രദേശത്തെ സ്ഥലയുടമകളുടെ യോഗം ചേരാനും ത്വരിതഗതിയിൽ റോഡ് നിർമിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യാനുമാണ് കമ്മിറ്റി ആലോചിക്കുന്നത്.

പള്ളിയിലേക്കുള്ള പ്രധാന വഴികളിലൊന്നാണ് വലിയോറ പാടയോരം ഭാഗത്തെ നടപ്പാത. അഞ്ച് നേരത്തെ നമസ്കാരത്തിന് സമീപവാസികൾ ആശ്രയിക്കുന്നതും മറ്റു യാത്രാ സൗകര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതും ഈ നടപ്പാതയാണ്.


മഴക്കാലത്ത് വേഗം വെള്ളത്തിലാകുന്ന ഈ നടപ്പാതയാണ് സമീപ വാസികളുടെ ഏക ആശ്രയം.നാടും നാട്ടിൻ പുറങ്ങളും ഏറെ വികസിച്ചിട്ടും ഇതു വഴി റോഡ് യാഥാർത്ഥ്യമാകാത്തതിനാൽ ഏറെ ദുരിതമനുഭവിക്കുകയാണ് പ്രദേശത്തുകാർ.

ചേറ്റിപ്പുറമാട് ഭാഗത്തുള്ളവർ വരെ പളളിയിലേക്ക് വരാനും മയ്യിത്ത് കൊണ്ട് വരാനും ഉപയോഗപ്പെട്ടത്തുന്ന ഈ നടപ്പാത വെള്ളക്കുഴികൾക്ക് അരികിലൂടെയായതിനാൽ ഇതു വഴി സഞ്ചാരം തന്നെ ഏറെ ദുർഘടമാണ്. 

ഏറെക്കാലമായുള്ള പ്രദേശത്തുകാരുടെ ദുരിതത്തിന് അറുതി വരുത്താൻ മഹല്ല് കമ്മിറ്റി തന്നെ രംഗത്തിറങ്ങുകയാണിപ്പോൾ. 

റോഡ് യാഥാർത്ഥ്യമാക്കാൻ മഹല്ല് കമ്മിറ്റി മുന്നിട്ടിറങ്ങണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തുകാർ ഒപ്പുശേഖരണം നടത്തി നിവേദനം കമ്മിറ്റിക്കു സമർപ്പിച്ചു.. മഹല്ല് പ്രസിഡൻ്റ് ഇല്ലിക്കൽ അഹ്മദ് ഹാജി, ജന.സെക്രട്ടറി സി.പി മുഹമ്മദ് ഹാജി, ട്രഷറർ ചീരങ്ങൻ മുഹമ്മദ് കുട്ടി ഹാജി എന്നിവർക്ക് നിവേദനം നൽകി. 

കെ.കെ മൊയ്തീൻ കുട്ടി എന്ന ബാപ്പു, കെ.കെ, കരീം, സി.പി ഖാദർ, എൻ.ടി ശാഫി, കെ.പി അക്ബർ സഈദ്, റഹീം സഖാഫി, മുഹമ്മദലി ഹുദവി കെ കെ, സി.പി ശഫീഖ്, കോയ പാറമ്മൽ സംബന്ധിച്ചു.


കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി സ്വർണക്കടത്തെന്ന് സംശയം

കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി സ്വർണക്കടത്തെന്ന് സംശയം 


വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരനെ തട്ടിക്കൊണ്ടുപോയാതായി പരാതി. കരിപ്പൂരിലെത്തിയ യാത്രക്കാരനെ യാത്രമദ്ധ്യേ വാഹനം തടഞ്ഞ് നിര്‍ത്തിയാണ് തട്ടിക്കൊണ്ടുപോയത്.

മുക്കത്തുള്ള ടാക്സി ഡ്രൈവര്‍ അഷ്റഫാണ് തന്റെ വാഹനം തടഞ്ഞ് യാത്രക്കാരനെ തട്ടി കൊണ്ട് പോയതായി കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കിയത്.കുറ്റ്യാടി സ്വദേശിയായ മുഹമ്മദ് റിയാസിനെയാണ് തട്ടി കൊണ്ട് പോയതന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ സംഭവത്തില്‍ ഇദ്ദേഹത്തിന്‍്റെ ബന്ധുകള്‍ ആരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.

ഇന്നലെ വൈകിട്ട് ആറ് മണിക്കായിരുന്നു സംഭവം. അബുദാബിയില്‍ നിന്ന് എത്തിയ യാത്രക്കാരനെ കൊണ്ടോട്ടി കോളോത്ത് വെച്ചണ് പിന്നാലെയെത്തിയ കാറില്‍ വന്ന സംഘം മര്‍ദ്ദിച്ച്‌ തട്ടി കൊണ്ട് പോവുകയായിരുന്നു.

വിവാദങ്ങളുയര്‍ത്തി വിശ്വാസികളുടെ മനസ്സ് വിഷമിപ്പിക്കരുത്- കുഞ്ഞാലിക്കുട്ടി

 വിവാദങ്ങളുയര്‍ത്തി വിശ്വാസികളുടെ മനസ്സ് വിഷമിപ്പിക്കരുത്- കുഞ്ഞാലിക്കുട്ടി


മലപ്പുറം: സർക്കാരിനെ ഇകഴ്ത്താനായി ഖുർആനെ പോലും രാഷ്ട്രീയക്കളിക്ക് പ്രതിപക്ഷം ആയുധമാക്കുന്നുവെന്ന് പരാമർശിച്ചുകൊണ്ടുളള സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനത്തോട് പ്രതികരിച്ച് മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. കേസിൽ നിന്ന് രക്ഷപ്പെടുന്നതിനായി സി.പി.എം. ഇക്കാര്യം വിവാദമാക്കാൻ ശ്രമിക്കുകയാണെന്നും അതുകൊണ്ട് പ്രയോജനമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'ഖുർആൻ വിഷയം സംബന്ധിച്ച് പല മതനേതാക്കളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്. ആരും അത് ഇഷ്ടപ്പെടുന്നില്ല. അത് വിശ്വാസികളുടെ മനസ്സ് വേദനിപ്പിച്ചു. ഓരോ മതവിശ്വാസികളുടെയും വിശുദ്ധ ഗ്രന്ഥങ്ങൾ ഈ നാട്ടിൽ നിർബാധം കൊണ്ടുനടക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം ഉണ്ട്. അത് ഇന്നലെ അധികാരത്തിൽ വന്ന കേരള സർക്കാർ കൊടുത്ത സൗജന്യമല്ല. ഇന്ത്യൻ ഭരണഘടന എല്ലാ മതവിഭാഗങ്ങൾക്കും നൽകുന്ന സ്വാതന്ത്ര്യമാണത്. കേസിൽനിന്ന് രക്ഷപ്പെടാനായി ഇക്കാര്യം വിവാദമാക്കുന്നതിൽ കാര്യമില്ല. ഞങ്ങളുന്നയിക്കുന്ന ആരോപണം വേറെയാണ്. അതിനാണ് കൃത്യമായി മറുപടി നൽകേണ്ടത്. അധികാര സ്ഥാനത്ത് നിന്ന് മാറിനിന്ന് അന്വേഷണത്തിന് വിധേയനാകണം. അല്ലാതെ സക്കാത്തും റമദാൻ കിറ്റ് ഖുർആൻ എന്നുപറഞ്ഞ് വിശ്വാസികളുടെ മനസ്സ് വേദനിപ്പിക്കുകയല്ല വേണ്ടത്.' കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബി.ജെ.പിക്ക് മുതലെടുക്കാൻ അവസരം കൊടുക്കുന്നത് ഇത് വിവാദമാക്കുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്നത്തെ സാഹചര്യത്തിൽ ബി.ജെ.പിക്ക് പല അജണ്ടയുമുണ്ട്. ഞങ്ങൾക്കത് അറിയാം. ശ്രദ്ധിക്കേണ്ടത് വിവാദമുണ്ടാക്കി തടിയൂരാൻ ശ്രമിക്കുന്നവരാണ്. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി യു.ഡി.എഫ്. തിരുവനന്തപുരത്ത് വെള്ളിയാഴ്ച വൈകീട്ട് യോഗം ചേരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

17 September 2020

സമസ്ത ഓണ്‍ലൈന്‍ മദ്റസ: പൊതുജനങ്ങള്‍ക്കുവേണ്ടി ഇന്ന് മുതല്

സമസ്ത ഓണ്‍ലൈന്‍ മദ്റസ: പൊതുജനങ്ങള്‍ക്കുവേണ്ടി ഇന്ന് മുതൽ 


ചേളാരി: സമസ്ത ഓണ്‍ലൈന്‍ മദ്റസ സംവിധാനം ഉപയോഗപ്പെടുത്തി പൊതുജനങ്ങള്‍ക്കുവേണ്ടി ഇന്ന് മുതല്‍ ഖുര്‍ആന്‍ പാരായണ പരിശീലനം നടത്തുന്നു. ‘തിലാവ’ എന്ന പേരില്‍ വെള്ളിയാഴ്ചകളില്‍ മാത്രം രാവിലെ 9 മണി മുതല്‍ പരിപാടി സംപ്രേഷണം ചെയ്യും. യൂട്യൂബ്, മൊബൈല്‍ ആപ്, വെബ്സൈറ്റ്, ദര്‍ശന ടി.വി എന്നിവയില്‍ പരിപാടി ലഭ്യമാവും. വിശുദ്ധ ഖുര്‍ആന്‍ പാരായണ നിയമങ്ങളും സൂറത്തുകളുടെ സ്രേഷ്ടതകളും അവതരണ പശ്ചാത്തലവും ഉള്‍ക്കൊള്ളിച്ചുള്ള ക്ലാസുകള്‍ക്ക് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ഖാരിഉകളും മുജവ്വിദുമാരും നേതൃത്വം നല്‍കും. ഖുര്‍ആന്‍ പാരായണ പരിശീലനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ അദ്ധ്യക്ഷനായി. എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, കെ.ഉമര്‍ ഫൈസി മുക്കം, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ ഹുദവി ഏഴൂര്‍, കെ.വി ഇബ്റാഹീം മുസ്ലിയാര്‍ സംബന്ധിച്ചു. മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും കബീര്‍ ഫൈസി ചെമ്മാട് നന്ദിയും പറഞ്ഞു.

സൂറത്തുല്‍ഫാത്തിഹ ഉള്‍പ്പെടെ സാധാരണ പാരായണം ചെയ്യുന്ന സൂറകളാണ് ആദ്യഘട്ട പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സമസ്ത ഓണ്‍ലൈന്‍ വഴി ജൂണ്‍ ഒന്ന് മുതല്‍ സംപ്രേഷണം ചെയ്തുവരുന്ന മദ്റസ ക്ലാസുകള്‍ക്കും ഈ മാസം അഞ്ചാം തിയ്യതി മുതല്‍ തുടങ്ങിയ ബധിര-മൂകര്‍ക്കുള്ള ആംഗ്യഭാഷയിലുള്ള ക്ലാസുകള്‍ക്കും വന്‍സ്വീകാര്യതയാണ് ലഭിക്കുന്നത്. പൊതുസമൂഹത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് ‘തിലാവ’ ഓണ്‍ലൈന്‍ ഖുര്‍ആന്‍ പാരായണ പരിശീലനം നടത്താന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് തീരുമാനിച്ചത്.


യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ തയാറെടുക്കുന്നവര്‍, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസിന്റെ അറിയിപ്പ്

യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ തയാറെടുക്കുന്നവര്‍, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസിന്റെ അറിയിപ്പ്


അബുദാബി : യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ തയാറെടുക്കുന്നവര്‍ക്ക് സുപ്രധാന അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസ്. യാത്രക്കാര്‍ കോവിഡ് പി.സി.ആര്‍ ടെസ്റ്റ് തന്നെ നടത്തണം. ട്രൂനാറ്റ്, സി.ബി നാറ്റ് രീതികളിലുള്ള കോവിഡ് പരിശോധനകള്‍ അംഗീകരിക്കുന്നില്ല. മൂക്കില്‍ നിന്നോ തൊണ്ടയില്‍ നിന്നോ എടുക്കുന്ന സ്രവം ആര്‍.ടി പി.സി.ആര്‍ സംവിധാനത്തിലൂടെ പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് വേണ്ടതെന്നും കമ്ബനി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.


96 മണിക്കൂറിനിടെയുള്ള പരിശോധനാ ഫലമാണ് വേണ്ടത്. സ്വാബ് അല്ലെങ്കില്‍ സാമ്ബിള്‍ ശേഖരിക്കുന്ന സമയം മുതലാണ് ഈ സമയപരിധി കണക്കാക്കുന്നത്.

ഐ.സി.എം.ആര്‍, പ്യുവര്‍ ഹെല്‍ത്ത്, മൈക്രോ ഹെല്‍ത്ത് എന്നീ ഏജന്‍സികളില്‍ ഏതെങ്കിലും ഒന്നിന്റെ അംഗീകാരമുള്ള ലബോറട്ടറികളിലായിരിക്കണം കോവിഡ് പരിശോധന നടത്തേണ്ടത്. ലബോറട്ടറിയുടെ ഒറിജിനല്‍ ലെറ്റര്‍ ഹെഡില്‍, ഇംഗീഷിലുള്ള പരിശോധനാ ഫലമാണ് ആവശ്യം. ഒപ്പും സീലും ഉണ്ടായിരിക്കണം. കൈകൊണ്ട് എഴുതിയ ഫലങ്ങളോ തിരുത്തലുകളുള്ളതോ സ്വീകരിക്കുന്നതല്ല. ഫോട്ടോകോപ്പിയും അനുവദിക്കില്ലെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

എൻ ഐ എ ചോദ്യം ചെയ്ത മന്ത്രി മാലിന്യത്തെ മന്ത്രിസഭയിൽ നിന്നും പുറത്താക്കുക; എം.എസ്.എഫ്

എൻ ഐ എ ചോദ്യം ചെയ്ത മന്ത്രി മാലിന്യത്തെ മന്ത്രിസഭയിൽ നിന്നും പുറത്താക്കുക; എം.എസ്.എഫ്


സംസ്ഥാന ചരിത്രത്തിലാദ്യമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും എൻ.ഐ.എയും രാജ്യദ്രോഹ കേസിൽ മണിക്കൂറുകളോളം ചോദ്യം ചെയ്ത ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് വേങ്ങര പഞ്ചായത്ത്‌  കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി കെ.ടി.ജലീലിനെ പ്രതീകാത്മകമായി കുപ്പതൊട്ടിയിലെറിഞ്ഞ് പ്രതിഷേധിച്ചു. ജില്ലാ എംഎസ്എഫ് ട്രഷറർ പി എ  ജവാദ് ഉദ്ഘാടനം നിർവഹിച്ചു, ആമിർ  മാട്ടിൽ അധ്യക്ഷത വഹിച്ചു,എൻ കെ നിഷാദ്, സൽമാൻ കടമ്പോട്ട്, സി പി ഹാരിസ്, ഇബ്രാഹീം അടക്കാപുര,കെ പി റാഫി, ആശിഖ് കാവുങ്ങൽ,ആബിദ് കൂന്തള, ഹാഫിസ് പറപ്പൂര്,സിറാജ്, പി എ അർഷാദ് ഫാസിൽ, സൽമാൻ അരീകുളം,നിയാസുദ്ധീൻ താട്ടയിൽ, എ കെ പി ജുനൈദ്, ഷംസീർ, ഫർഹാൻ അരീകുളം  തുടങ്ങിയവർ നേതൃത്വം നൽകി

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������