കോരംകുളങ്ങര പള്ളിപാടയോരം റോഡിന് മഹല്ല് കമ്മിറ്റി രംഗത്തിറങ്ങുന്നു
വേങ്ങര: പത്ത്മൂച്ചി കോരംകുളങ്ങര പള്ളി - വലിയോറ പാടയോരം റോഡ് യാഥാർത്ഥ്യമാക്കുന്നതിന്ന് മഹല്ല് കമ്മിറ്റി രംഗത്തിറങ്ങുന്നു. പ്രദേശത്തെ സ്ഥലയുടമകളുടെ യോഗം ചേരാനും ത്വരിതഗതിയിൽ റോഡ് നിർമിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യാനുമാണ് കമ്മിറ്റി ആലോചിക്കുന്നത്.
പള്ളിയിലേക്കുള്ള പ്രധാന വഴികളിലൊന്നാണ് വലിയോറ പാടയോരം ഭാഗത്തെ നടപ്പാത. അഞ്ച് നേരത്തെ നമസ്കാരത്തിന് സമീപവാസികൾ ആശ്രയിക്കുന്നതും മറ്റു യാത്രാ സൗകര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതും ഈ നടപ്പാതയാണ്.
മഴക്കാലത്ത് വേഗം വെള്ളത്തിലാകുന്ന ഈ നടപ്പാതയാണ് സമീപ വാസികളുടെ ഏക ആശ്രയം.നാടും നാട്ടിൻ പുറങ്ങളും ഏറെ വികസിച്ചിട്ടും ഇതു വഴി റോഡ് യാഥാർത്ഥ്യമാകാത്തതിനാൽ ഏറെ ദുരിതമനുഭവിക്കുകയാണ് പ്രദേശത്തുകാർ.
ചേറ്റിപ്പുറമാട് ഭാഗത്തുള്ളവർ വരെ പളളിയിലേക്ക് വരാനും മയ്യിത്ത് കൊണ്ട് വരാനും ഉപയോഗപ്പെട്ടത്തുന്ന ഈ നടപ്പാത വെള്ളക്കുഴികൾക്ക് അരികിലൂടെയായതിനാൽ ഇതു വഴി സഞ്ചാരം തന്നെ ഏറെ ദുർഘടമാണ്.
ഏറെക്കാലമായുള്ള പ്രദേശത്തുകാരുടെ ദുരിതത്തിന് അറുതി വരുത്താൻ മഹല്ല് കമ്മിറ്റി തന്നെ രംഗത്തിറങ്ങുകയാണിപ്പോൾ.
റോഡ് യാഥാർത്ഥ്യമാക്കാൻ മഹല്ല് കമ്മിറ്റി മുന്നിട്ടിറങ്ങണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തുകാർ ഒപ്പുശേഖരണം നടത്തി നിവേദനം കമ്മിറ്റിക്കു സമർപ്പിച്ചു.. മഹല്ല് പ്രസിഡൻ്റ് ഇല്ലിക്കൽ അഹ്മദ് ഹാജി, ജന.സെക്രട്ടറി സി.പി മുഹമ്മദ് ഹാജി, ട്രഷറർ ചീരങ്ങൻ മുഹമ്മദ് കുട്ടി ഹാജി എന്നിവർക്ക് നിവേദനം നൽകി.
കെ.കെ മൊയ്തീൻ കുട്ടി എന്ന ബാപ്പു, കെ.കെ, കരീം, സി.പി ഖാദർ, എൻ.ടി ശാഫി, കെ.പി അക്ബർ സഈദ്, റഹീം സഖാഫി, മുഹമ്മദലി ഹുദവി കെ കെ, സി.പി ശഫീഖ്, കോയ പാറമ്മൽ സംബന്ധിച്ചു.
No comments:
Post a Comment