ഇക്കുറി കൊറോണ ബ്രേക്കിട്ടു വേഗത്തിനും അപകടങ്ങൾക്കും
കോട്ടയ്ക്കൽ: കോവിഡ്, വിമാനാപകടം, സ്വർണക്കടത്ത്.... നീണ്ടുപോകുന്ന അനിഷ്ടസംഭവങ്ങൾക്കിടയിൽ 2020 ആശ്വാസം നൽകുന്നത് റോഡപകടങ്ങളുടെ കണക്ക് പരിശോധിക്കുമ്പോഴാണ്. ഓഗസ്റ്റ് വരെയുള്ള കണക്കുകൾപ്രകാരം മുൻവർഷങ്ങളേക്കാൾ ശരാശരി 20 മുതൽ 25 ശതമാനം വരെ വാഹനാപകടങ്ങൾ ജില്ലയിൽ കുറഞ്ഞു. കൊറോണയെപ്പേടിച്ച് അടച്ചിടൽ വന്നപ്പോൾ നിരത്തിൽ വാഹനങ്ങൾ ഒഴിഞ്ഞതും അമിതവേഗം ഇല്ലാതായതുമാകാം ഇതിനു കാരണം. ലോക്ഡൗൺ സമയത്ത് 70 ശതമാനം വരെയാണ് അപകടങ്ങൾ കുറഞ്ഞത്.
ഓരോമാസവും ശരാശരി 300 അപകടങ്ങൾ ഉണ്ടായിരുന്ന ജില്ലയിൽ ലോക്ഡൗൺ സമയത്ത് 150-ൽ താഴെ മാത്രമാണ് അപകടങ്ങളുണ്ടായത്. ഈ വർഷം 1143 അപകടങ്ങളിലായി 169 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 1173 പേർക്ക് പരിക്കുപറ്റി. കഴിഞ്ഞവർഷം 2562 അപകടങ്ങളിലായി 364 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ജില്ലാ എൻഫോഴ്‌സ്‌മെന്റ് വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടിൽ ആദ്യ മൂന്നുമാസങ്ങളിൽ തന്നെ 28 മരണം എന്നത് മുൻവർഷത്തേക്കാൾ കുറവായിരുന്നു. പരിക്കും കുറവായിരുന്നു. അവസാന മൂന്നുമാസങ്ങളിൽ 14 ശതമാനം അപകടവും 23 ശതമാനം പരിക്കും 22 ശതമാനം മരണവും മുൻവർഷത്തേക്കാൾ കുറഞ്ഞു. കഴിഞ്ഞ രണ്ടുമാസമായി ഒരുദിവസം ശരാശരി ഏഴ് അപകടങ്ങളാണ് നടക്കുന്നത്.
405 ബൈക്കുകളും 297 കാറും അപകടത്തിൽപ്പെട്ടിട്ടുണ്ട്. 53 സ്വകാര്യബസ്സുകൾ അപകടത്തിൽപ്പെട്ടപ്പോൾ ഏഴ് കെ.എസ്.ആർ.ടി.സി. ബസാണ് ഈ വർഷം അപകടത്തിലായത്.