Labels

10 October 2020

വേങ്ങരയിൽ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം ഉടൻ

 വേങ്ങരയിൽ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം ഉടൻ


വേങ്ങര: ഗ്രാമപ്പഞ്ചായത്തിലെ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി സർക്കാർ നിർദേശിച്ചപ്രകാരമുള്ള കോവിഡ് പ്രാഥമികപരിചരണകേന്ദ്രം ഉടൻ ആരംഭിക്കും. വേങ്ങര ബ്ലോക്ക്പഞ്ചായത്തും ഗ്രാമപ്പഞ്ചായത്തും തമ്മിലുള്ള ചർച്ചയ്ക്കുശേഷമാണ് തീരുമാനം.

സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകരുടെയും തൊട്ടടുത്തുള്ള ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെയും വൈമനസ്യമാണ് ചികിത്സാകേന്ദ്രം തുടങ്ങുന്നതിന് തടസ്സമെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തു വന്നിരുന്നു. ഇതിനിടെ ചികിത്സാകേന്ദ്രം തുടങ്ങുന്നത് ചർച്ചചെയ്യാൻ ചേർന്ന യോഗത്തിൽനിന്ന് വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കുഞ്ഞാലൻകുട്ടി ഇറങ്ങിപ്പോവുകയുമുണ്ടായി.


വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തിൽ പുതുതായി ഉദ്ഘാടനംചെയ്ത മൂന്നുനിലക്കെട്ടിടത്തിലാണ് ചികിത്സാകേന്ദ്രം ഒരുങ്ങുന്നത്. സാമൂഹികാരോഗ്യകേന്ദ്രത്തിനായി ഉദ്ഘാടനംചെയ്ത മൂന്നുനില കെട്ടിടത്തിലേക്ക് ഇതുവരെയും ആശുപത്രിസംവിധാനം മാറ്റിയിട്ടില്ല. ഒ.പിയും ഫാർമസിയും എല്ലാം പഴയകെട്ടിടത്തിൽത്തന്നെയാണ് പ്രവർത്തിക്കുന്നത്. ഈ കെട്ടിടത്തിലേക്ക് കോവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്‌മെന്റ് കേന്ദ്രം തുടങ്ങണമെങ്കിൽ വലിയ മുന്നൊരുക്കങ്ങൾ നടത്തേണ്ടിവരും.


കോവിഡ് ചികിത്സാകേന്ദ്രത്തിന്റെ സജ്ജീകരണത്തിനായി 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും മുകളിൽനിന്ന് കിട്ടുന്ന നിർദേശപ്രകാരം തുക ചെലവഴിക്കുമെന്നും വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കുഞ്ഞാലൻകുട്ടി അറിയിച്ചു.

ഗ്രാമപ്പഞ്ചായത്താണ് സജ്ജീകരണം ഒരുക്കേണ്ടതെന്നും വേങ്ങര ബ്ലോക്ക്പഞ്ചായത്ത് എല്ലാവിധ പിന്തുണയും നൽകുമെന്നും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽഹഖ് അറിയിച്ചു. കോവിഡ് പ്രാഥമികചികിത്സാകേന്ദ്രം തുടങ്ങാനുള്ള നടപടികൾ പുരോഗമിച്ചുവരികയാണെന്നും പ്രവർത്തനം ഏറെ ശ്രമകരമാണെന്നും വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ചുമതലയുള്ള ഡോ. അജിത് ഖാൻ അറിയിച്ചു.

മാലിന്യം നീക്കാതെ ശുചിത്വ പദവി; പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു

 മാലിന്യം നീക്കാതെ ശുചിത്വ പദവി; പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു

പറപ്പൂർ: പ്രതിപക്ഷ വാർഡുകളിൽ നിന്ന് മാലിന്യം നീക്കാതെ നേടിയെടുത്ത ശുചിത്വ പദവി സർട്ടിഫിക്കറ്റ് ഏറ്റ് വാങ്ങൽ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു.മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിട്ടും ഭരണ സ്വാധീനം ചെലുത്തിയാണ് പദവി നേടിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.പ്രസിഡന്റിന്റെ വാർഡിൽ നിന്ന് തന്നെ രണ്ട് പരാതികൾ ബി.ഡി.ഒക്കും പഞ്ചായത്ത് സെക്രട്ടറിക്കും നാട്ടുകാർ സമർപ്പിച്ചിരുന്നു.ഒന്നാം ഘട്ടത്തിൽ 50 രൂപ വെച്ച് പണം പിരിച്ച് മാലിന്യം നീക്കാത്തതും വിവാദമായിരുന്നു. ജനപ്രതിനിധികളെ തഴഞ്ഞ് മലയാളം സർവ്വകലാശാല വി.സിയായ അനിൽ വള്ളത്തോളിനെയാണ് ഉദ്ഘാടനത്തിന് വരുത്തിയത്.സ്ഥിരം സമിതി ചെയർമാൻമാരായ കെ.മമ്മദ് കുട്ടി, ടി.കെ അബ്ദുറഹീം, പ്രതിപക്ഷത്തെ അംഗങ്ങൾ, സി.ഡി.എസ് പ്രസിഡൻ്റ് എന്നിവർ ചടങ്ങിൽ നിന്ന് വിട്ട് നിന്നു. സി.പി.എം സംഘടനാ നേതാക്കൾക്ക് വാർഡുകളിലെ ക്ലാസ്സുകളുടെ ചുമതല നൽകിയിരുന്നെങ്കിലും പല സ്ഥലങ്ങളിലും ക്ലാസ്സുകളും നടന്നില്ല. പദ്ധതിക്ക് ഹരിത കർമ്മ സേനാംഗങ്ങളെ വിട്ട് നൽകിയ കുടുംബശ്രീയെയും പല ചടങ്ങുകളിലും പങ്കെടുപ്പിച്ചിരുന്നില്ല. പ്രതിപക്ഷ വാർഡുകളെ അവഗണിച്ച് പേര് നേടാൻ നടത്തിയ മാലിന്യ നിർമ്മാർജനം പണം തട്ടാനുള്ള തട്ടിപ്പായിരുന്നെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. ഭരണ സമിതി പരിരക്ഷയുടെ പേരിൽ മുമ്പ് ഗാനമേള നടത്തി ഫണ്ട് തട്ടിയതിനെതിരെ വിജിലൻസിന് നേരത്തെ പ്രതിപക്ഷം പരാതി നൽകിയിരുന്നു.പല വാർഡുകളെയും അവഗണിച്ച് നടത്തിയ മാലിന്യ നിർമ്മാർജനം പ്രഹസനമാണെന്ന് പഞ്ചായത്ത് ലീഗ് നേതാക്കളായ ടി.പി.അഷ്റഫും വി.എസ് ബഷീർ മാസ്റ്ററും പറഞ്ഞു.


ബാക്കികയത്ത് സുരക്ഷാ കൈവരി; തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി

 ബാക്കികയത്ത് സുരക്ഷാ കൈവരി; തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി

വേങ്ങര: ബാക്കിക്കയത്ത് സുരക്ഷാ കൈവരി അടിയന്തരമായി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തിരുരങ്ങാടി തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. അടിയന്തര നടപടി സ്വീകരിക്കണമെന്ന് തഹസില്‍ദാര്‍ ബി-2 829620 നമ്പര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ദുരന്തനിവാരണത്തില്‍ ഉള്‍പ്പെടുത്തി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തിരൂരങ്ങാടി വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.  ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ എസ്റ്റിമേറ്റ് തയ്യാറിക്കി

ജലനിധിക്ക് കൈമാറുമെന്ന് ഇറിഗേഷന്‍ എ.ഇ അറിയിച്ചു. സുരക്ഷ കൈവരിക്ക് ഉടന്‍ പരിഹാരമുണ്ടാക്കണമെന്ന് ജനപ്രതിനിധികളും കക്കാട് ടൗണ്‍ മുസ് ലിം ലീഗ് 12-ഡിവിഷന്‍ മുസ്‌ലിംലീഗ് കമ്മിറ്റിയും  ആവശ്യപ്പെട്ടിരുന്നു.

09 October 2020

2021 മുതല്‍ ഈ ഫോണുകളില്‍ വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ല

 2021 മുതല്‍ ഈ ഫോണുകളില്‍ വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ല


അടുത്തവര്‍ഷം മുതല്‍ ആന്‍ഡ്രോയിഡ് 4.0.3 അല്ലെങ്കില്‍ അതിനുമുകളിലുള്ള ഫോണുകളില്‍ മാത്രമേ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കൂ. കൂടാതെ ഐഓഎസ് 9 അല്ലെങ്കില്‍ അതിന്റെ മുകളില്‍ വരുന്ന ഐ ഫോണുകളില്‍ മാത്രമെ ആപ്പ് പ്രവര്‍ത്തിക്കൂ.


ഫീച്ചറുകളും സുരക്ഷയും മെച്ചപ്പെടുത്താന്‍ നിരന്തരമായി വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യാറുണ്ട്. അതിന്റെ ഭാഗമായി കാലക്രമേണ ചില ഉപയോക്താക്കളുടെ ഫോണുകളില്‍ ആപ്പ് പ്രവര്‍ത്തിക്കാതെ വരും. ഫോണിലെ കാലഹരണപ്പെട്ട സോഫ്റ്റ്‌വെയറോ ഹാര്‍ഡ്‌വെയറോ മൂലമാണ് ഇത് സംഭവിക്കുന്നത്.

അതിനാല്‍ ഐഒഎസ് 9, ആന്റോയിഡ് 4.0.3 എന്നി പതിപ്പുകളേക്കാള്‍ പഴയ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അടുത്ത വര്‍ഷം

മുതല്‍ തങ്ങളുടെ ഫോണില്‍ വാട്‌സാപ്പ് ഉപയോഗിക്കാന്‍ കഴിയില്ല. 2021 മുതല്‍ വാട്‌സ്ആപ്പിനെ പിന്തുണയ്ക്കാത്ത ഈ സ്മാര്‍ട്ട് ഫോണുകള്‍ ഇവയാണ്


ആന്‍ഡ്രോയ്ഡ് ഫോണുകള്‍


സാംസങ് ഗാലക്‌സി എസ്2

മോട്ടറോള ഡ്രോയ്ഡ് റേസര്‍

എല്‍.ജി ഒപ്ടിമസ് ബ്ലാക്

എച്ച്.ടി.സി ഡിസയര്‍


ഐ.ഒ.എസ്


ഐഫോണ്‍ 4എസ്

ഐഫോണ്‍ 5

ഐഫോണ്‍ 5സി

ഐഫോണ്‍ 5എസ്

45 തദ്ദേശസ്ഥാപനങ്ങൾക്ക് ശുചിത്വപദവി

 45 തദ്ദേശസ്ഥാപനങ്ങൾക്ക് ശുചിത്വപദവി വേങ്ങര മണ്ഡലത്തിൽ നിന്ന് ഊരകവും പറപ്പൂരും ഒതുക്കുങ്ങലും

മലപ്പുറം: ഖരമാലിന്യ സംസ്‌കരണത്തിൽ മികവ് തെളിയിച്ച് 45 തദ്ദേശസ്ഥാപനങ്ങളുടെ ശുചിത്വപദവി പ്രഖ്യാപനം ശനിയാഴ്ച രാവിലെ 10-ന് മുഖ്യമന്ത്രി ഓൺലൈൻ വഴി നടത്തും.

39 ഗ്രാമപ്പഞ്ചായത്തുകളും ആറു നഗരസഭകളുമാണ് ശുചിത്വപദവി നേടിയത്. 61 തദ്ദേശ സ്ഥാപനങ്ങളെയാണ് ജില്ലയിൽനിന്ന് ആദ്യഘട്ടത്തിൽ ശുചിത്വപദവി പ്രഖ്യാപനത്തിലേക്ക് തിരഞ്ഞെടുത്തത്. പരിശോധന കഴിഞ്ഞ 45 തദ്ദേശ സ്ഥാപനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ശുചിത്വ പദവി നൽകുന്നത്.


മാറഞ്ചേരി, നന്നമുക്ക്, തവനൂർ, വട്ടംകുളം, ആലങ്കോട്, വെളിയങ്കോട്, വളവന്നൂർ, നിറമരുതൂർ, ഊരകം, പറപ്പൂർ, ചാലിയാർ, കരുളായി, തുവൂർ, അമരമ്പലം, കരുവാരക്കുണ്ട്, മക്കരപ്പറമ്പ്, മൂർക്കനാട്, മൊറയൂർ, ആനക്കയം, കോഡൂർ, ഒതുക്കുങ്ങൽ, എടപ്പറ്റ, ചേലേമ്പ്ര, കുഴിമണ്ണ, പുൽപ്പറ്റ, ചെറുകാവ്, പുളിക്കൽ, മുതുവല്ലൂർ, വാഴയൂർ, തിരുനാവായ, വെട്ടം, പുറത്തൂർ, മംഗലം, എടയൂർ, തൃക്കലങ്ങോട്, കീഴാറ്റൂർ, എലംകുളം, തിരുവാലി, മേലാറ്റൂർ തുടങ്ങി 39 ഗ്രാമപഞ്ചായത്തുകളുടെയും പൊന്നാനി, പരപ്പനങ്ങാടി, നിലമ്പൂർ, മലപ്പുറം, മഞ്ചേരി, തിരൂർ ആറു നഗരസഭയുടെയുമാണ് ശുചിത്വപദവി പ്രഖ്യാപനം നടത്തുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ് ‌ഡിസംബറിർ നടത്താൻ സാധ്യത; ആദ്യ ആഴ്ചകളിൽ നടന്നേക്കും

 തദ്ദേശ തിരഞ്ഞെടുപ്പ് ‌ഡിസംബറിർ നടത്താൻ സാധ്യത; ആദ്യ ആഴ്ചകളിൽ നടന്നേക്കും


തിരുവനന്തപുരം:  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നീട്ടിവെച്ച തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ ആദ്യവാരം നടത്താൻ ആലോചന. തിരഞ്ഞെടുപ്പ് നീണ്ടു പോവുന്നത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് കരുതുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 15നു മുൻപു നടത്താനാണ് തീരുമാനം. തിരഞ്ഞെടുപ്പ് ഡിസംബറിന് അപ്പുറത്തേക്കു നീണ്ടാൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളെ ബാധിക്കുമെന്നതിനാൽ ഇതിനുള്ള ഒരുക്കങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു.

നവംബർ 11 ന് നിലവിലെ ഭരണസമിതിയുടെ കാലാവധി കഴിയുന്നത്. ഇതോടെ തദ്ദേശ സ്ഥാപനങ്ങൾ ഉദ്യോഗസ്ഥ ഭരണത്തിലേക്ക് മാറും. ഈ സാഹചര്യത്തിൽ ഉടൻ തിരഞ്ഞെടുപ്പ് നടത്താനും തീരുമാനമുണ്ട്.

കോവിഡ് വ്യാപനം കാരണമാണ് നവംബർ ആദ്യം നടക്കേണ്ട തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെച്ചത്. അനിശ്ചിത കാലത്തേക്ക് തെരഞ്ഞെടുപ്പ് നീട്ടി കൊണ്ടുപോകാൻ കഴിയില്ലെന്ന വിലയിരുത്തലാണ് കമ്മീഷന് നിലവിലുള്ളത്.

രണ്ട് തെരഞ്ഞെടുപ്പിനുമായി ഏറെ നാള്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത് വികസനപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. അതുകൊണ്ട് ഡിസംബര്‍ ആദ്യം തന്നെ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്.


തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷന്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. തദ്ദേശസ്ഥാപങ്ങളിലെ അധ്യക്ഷന്‍മാരുടെ സംവരണം നിശ്ചയിക്കല്‍ ഈ മാസം നടക്കും. ഉദ്യോഗസ്ഥരുടെ പരിശീലനം ഈ മാസം 26 ന് പൂര്‍ത്തിയാകും. തെരഞ്ഞെടുപ്പിന് മുമ്പ് ഒരു തവണ കൂടി വോട്ടര്‍ പട്ടിക പുതുക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

08 October 2020

വാഹനങ്ങളുടെ പുക പരിശോധന; ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് പണമടയ്ക്കാതെ ഒരു വര്‍ഷമാക്കി നല്‍കും- ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്

 വാഹനങ്ങളുടെ പുക പരിശോധന; ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് പണമടയ്ക്കാതെ ഒരു വര്‍ഷമാക്കി നല്‍കും- ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണർ


വാഹനങ്ങളുടെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 1 വര്‍ഷമാണെന്നിരിക്കെ 6 മാസത്തെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശം ആര്‍ടിഒമാര്‍ക്ക് നല്‍കി.



ഒരു വര്‍ഷത്തേക്ക് നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ ആറു മാസത്തേക്ക് നല്‍കിയതെല്ലാം അധികം തുകയില്ലാതെ 7 ദിവസത്തിനകം ഒരു വര്‍ഷത്തെക്ക് പുതുക്കി നല്‍കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശിച്ചു.




2012ന് ശേഷം പുറത്തിറങ്ങിയ ബിഎസ് 4 മുതല്‍ വാഹനങ്ങളുടെ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റിന് 1 വര്‍ഷത്തെ കാലാപരിധിയായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. കേരളത്തില്‍ പക്ഷേ പുകപരിശോധനാ കേന്ദ്രങ്ങളില്‍നിന്ന് നല്‍കുന്നത് 6 മാസത്തെ സര്‍ട്ടിഫിക്കറ്റായിരുന്നു. ആറുമാസം കഴിഞ്ഞ് വീണ്ടും പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഈ ഇനത്തില്‍ വാഹന ഉടമയ്ക്ക് പണം നഷ്ടമായി. മാത്രമല്ല, ആറുമാസം കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ മറന്നുപോയതിനാല്‍ പൊലീസിനും മോട്ടോര്‍ വാഹനവകുപ്പിനും റോഡ് പരിശോധനയില്‍ പണം അടച്ചും പണം പോയി. കെ എൻ




പുകപരിശോധനാ കേന്ദ്രം നടത്തുന്നവര്‍ക്ക് ചില കമ്പനികളാണ് പുകപരിശോധനാ ഉപകരണങ്ങളും ഇതിലേക്കുള്ള സോഫ്റ്റ്‌വെയറും നല്‍കുന്നത്. ഈ സോഫ്റ്റ്‌വെയറില്‍ ഈ കമ്പനികള്‍ 6 മാസത്തേക്കുള്ള സര്‍ട്ടിഫിക്കറ്റ് എന്ന് തരത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. നിരവധി വ്യാജ സോഫ്റ്റ്‌വെയറുകളും ഈ രംഗത്തുണ്ട്.




സര്‍ക്കാരിലേക്ക് നിരവധി തവണ ഇക്കാര്യമറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് പുകപരിശോധനാ കേന്ദ്രം ഉടമകളുടെ അസോസിയേഷന്‍ വ്യക്തമാക്കുന്നത്. രാജ്യത്തുള്ള നിയമത്തെ അട്ടിമറിച്ച് വാഹന ഉടമകളുടെ കീശ കൊള്ളയടിക്കല്‍ വര്‍ഷങ്ങളായി തുടര്‍ന്നിട്ടും ഇപ്പോഴാണ് സര്‍ക്കാര്‍ അറിയുന്നതും നടപടിയെടുക്കുന്നതും.

വൃദ്ധനായ നാടോടി ഭിക്ഷാടകന് വെള്ളവും ഭക്ഷണവും എത്തിച്ച് കൊടുത്ത് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ മാതൃക

 വൃദ്ധനായ നാടോടി ഭിക്ഷാടകന് വെള്ളവും ഭക്ഷണവും എത്തിച്ച് കൊടുത്ത് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ മാതൃക



മലപ്പുറം: വൃദ്ധനായ നാടോടി ഭിക്ഷാടകന് വെള്ളവും ഭക്ഷണവും എത്തിച്ചുകൊടുത്ത് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്കൃഷ്ണന്റെ മാതൃക. വൃദ്ധനായ നാടോടി ഭിക്ഷാടകന് വെള്ളവും ഭക്ഷണവും എത്തിച്ചുകൊടുത്ത പ്രസിഡന്റിന്റെ നന്മ നിറഞ്ഞ മനസിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം വഴിയരികില്‍ നിന്ന വൃദ്ധനായ ഭിക്ഷാടകന്‍ പ്രസിഡന്റിന്റെ വാഹനത്തിന് കൈകാണിച്ച് ഭക്ഷണം വാങ്ങിച്ചു തരുമോയെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു. മരണ വീട്ടില്‍ പോയി തിരിച്ചുവരുമ്പോഴാണ് യൂണിവേഴ്‌സിറ്റിക്കു സമീപമുള്ള ചെട്ടിയാര്‍മാട് വെച്ച് വയോധികന്‍ വാഹനത്തിനു കൈ നീട്ടിയത്. മൂന്നുദിവസമായി ഭക്ഷണവും വെള്ളവും കഴിച്ചിട്ട്, എന്തെങ്കിലും ഒന്ന് വാങ്ങിച്ചു തരുമോ എന്ന വൃദ്ധന്റെ ചോദ്യത്തിനു മുന്നില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ കണ്ണുനിറഞ്ഞുപോയി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് അടുത്തുള്ള ഹോട്ടലില്‍ നിന്ന് വൃദ്ധന് ഭക്ഷണവും വെള്ളവും അദ്ദേഹം എത്തിച്ചു നല്‍കി. വൃദ്ധനുമായുള്ള കുശലാന്വേഷണത്തിനുശേഷം പ്രസിഡന്റ് മലപ്പുറത്തേക്കു മടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നന്മ നിറഞ്ഞ മനസിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുന്നത്

ഓഫീസ് ഉദ്ഘാടനവും സ്നേഹവീട് പ്രഖ്യാപനവും

 ഓഫീസ് ഉദ്ഘാടനവും സ്നേഹവീട് പ്രഖ്യാപനവും



പറപ്പൂര്‍: ജീവകാരുണ്യ , രക്ഷാപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് പറപ്പൂര്‍ വീണാലുക്കല്‍ കേന്ദ്രമായി രൂപീകരിച്ച 'വീണാലുക്കല്‍ പൗരസമിതി' യുടെ ഓഫീസ് ഉദ്ഘാടനം മഹല്ല് ഖാളി കുഞ്ഞാവ ഉസ്താദ് നിര്‍വഹിച്ചു.

വീണാലുക്കല്‍ മഹല്ലില്‍ വാടക വീട്ടില്‍ താമസിക്കുന്ന നിര്‍ധനരായ ഒരു അനാഥ കുടുംബത്തിനുളള 'സ്നേഹവീട്' നിര്‍മ്മാണത്തിന്റെ പ്രഖ്യാപനം മഹല്ല് പ്രസിഡന്റ് കുഞ്ഞിപ്പു മുസ്ല്യാര്‍ നിര്‍വഹിച്ചു.

പറപ്പൂരിലെ സുമനസ്കനായ പുലാക്കടവത്ത് മുഹമ്മദ് കുട്ടിഎന്നവര്‍ വില കൊടുത്ത് വാങ്ങി പ്രസ്തുത അനാഥ കുടുംബത്തിന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു നല്‍കിയ ഭൂമിയിലാണ് വീണാലുക്കല്‍ പൗരസമിതിയുടെ കീഴില്‍ വീട് നിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്നത്.

ദുരന്തമുഖങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായ യുവാക്കളെ സംഘടിപ്പിച്ചു കൊണ്ട് സന്നദ്ധ സേനയും രൂപീകരിച്ചിട്ടുണ്ട്.രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങളുടെ സമര്‍പ്പണവും പരിപാടിയില്‍ വെച്ച് നടന്നു.

ചടങ്ങിന് മഹല്ല് സെക്രട്ടറി മരക്കാര്‍ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.

ടി ഐ സംഘം പ്രസിഡന്‍റ് ടി മൊയ്തീന്‍കുട്ടി,സി കബീര്‍ മാസ്റ്റര്‍,

ഹുസൈന്‍ വാഫി  , ഡോ: സബൂര്‍, സലാം ഹാജി, ചെറീത് ഹാജി, ശുഹൈബ് സഖാഫി തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. 

ഷറഫുദ്ധീന്‍ മാസ്റ്റര്‍ സ്വാഗതവും അന്‍സാരി വാഴയില്‍ നന്ദിയും പറഞ്ഞു.


സന്നദ്ധ സേനയുമായി ബന്ധപ്പെടേണ്ട നമ്പര്‍ : 9847 794 117 

9961 17 73 73

07 October 2020

വേങ്ങര എസ് ഐക്ക് പരാതി നൽകി


 വേങ്ങര: യാതൊരു വിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ വേങ്ങരയിൽ നടക്കുന്ന തെരുവ് കച്ചവടങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാവിശ്യപ്പെട്ട് വേങ്ങര പോലീസ് സബ് ഇൻസ്പെക്ടർക്ക് വ്യാപാരി വ്യവസായി യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി യാസർ വേങ്ങര പരാതി നൽകി.യൂത്ത് വിംഗ് ഭാരവാഹികളായ അനീസ് കെ.പി,പ്രഭീഷ്,നൗഷാദ് അലങ്കാർ ,അൻസാർ ഇന്ത്യൻ ഹാർഡ് വെർസ് എന്നിവരും സംബന്ധിച്ചു.

      സർക്കാർ പറയുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് വ്യാപാരികൾ കച്ചവടം ചെയ്യുമ്പോൾ ചെറിയ വീഴ്ചകൾക്ക് പോലും വലിയ ഫൈൻ അടക്കേണ്ടി വരുന്നു. അതേ സമയം യാതൊരു വിധ സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെയാണ് തെരുവ് കച്ചവടങ്ങൾ നടക്കുന്നതെന്നും ഇത് അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഇത് രണ്ട് നീതിയാണെന്നും ഈ വിഷയത്തിൽ ഭാവിയിൽ ശക്തമായ നടപടികൾക്ക് ഒരുങ്ങേണ്ടി വരുമെന്നും യൂത്ത് വിംഗ് ഭാരവാഹികൾ അറിയിച്ചു.

06 October 2020

കക്കാട് സ്‌കൂൾ പറയുന്നു : നാട്ടുനന്മയിൽ ഒരുങ്ങിയനേട്ടങ്ങൾ

 കക്കാട് സ്‌കൂൾ പറയുന്നു : നാട്ടുനന്മയിൽ ഒരുങ്ങിയനേട്ടങ്ങൾ


കക്കാട്: ദേശീയപാതയോരത്തെ ബഹളത്തിനിടയിലായിരുന്നു ഏറെക്കാലം കക്കാട് ഗവ. യു.പി. സ്‌കൂൾ. കക്കാട്ടെ എട്ടുവീട്ടിൽ മൂസക്കുട്ടിയുടെ കുടുംബം സൗജന്യമായി നൽകിയ 55-സെന്റ് സ്ഥലത്ത് പുതിയകെട്ടിടം പണിതാണ് 2013-ൽ വിദ്യാലയം ശാന്തമായൊരു അന്തരീക്ഷത്തിലേക്കെത്തിയത്.

ദേശീയപാതയോരത്തുനിന്നും അല്പം മാറിയാണ് ഈ വിദ്യാലയം ഇപ്പോൾ പ്രവർത്തിക്കുന്നത്. 670-വിദ്യാർഥികൾക്കായുള്ള 23-ക്ലാസ് മുറികളിൽ യു.പി. വിഭാഗത്തിനായുള്ള പത്ത് ക്ലാസ് മുറികളും അന്താരാഷ്ട്ര നിലവാരത്തിലുള്ള സൂപ്പർടെക് സംവിധാനങ്ങളുമുണ്ട്.


പി.കെ. അബ്ദുറബ്ബ് എം.എൽ.എയും പൂർവവിദ്യാർഥികളും അനുവദിച്ച രണ്ട് ബസുകൾ സ്‌കൂളിനായുണ്ട്. വീതികുറഞ്ഞ റോഡിലൂടെ ബസുകൾ വരുന്നതിന് പ്രയാസമനുഭവപ്പെട്ടതോടെ കക്കാട്ടുകാർ ജനകീയമായി അതിന് പരിഹാരം കണ്ടു. റോഡരികിലെ സ്ഥലം വിട്ടുനൽകി പ്രദേശവാസികളും ക്ഷേത്രക്കമ്മിറ്റിയും വിദ്യാലയത്തിന്റെ ആവശ്യത്തിനൊപ്പംനിന്നാണ് ഗതാഗതം സുഗമമാക്കിയത്.


വിദ്യാർഥികളുടെ അക്കാദമിക് നിലവാരം ഉയർത്തുന്നതിനായുള്ള ആസൂത്രണങ്ങളും വിജയിച്ചതോടെ ഈ സർക്കാർ വിദ്യാലയത്തിലേക്ക് സമീപപ്രദേശങ്ങളിൽനിന്നെല്ലാം വിദ്യാർഥികൾ പ്രവേശനം നേടുന്നുണ്ട്. വിദ്യാർഥി അഭിമാനരേഖ പുറത്തിറക്കി ഓരോ വിദ്യാർഥിയുടെയും പ്രകടനങ്ങൾ നിരന്തരം വിലയിരുത്തുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നതിന് പ്രത്യേകസംവിധാനമാണുള്ളത്.



വിദ്യാലയവും പരിസരവും മാലിന്യമുക്തമാക്കുന്ന പ്രവർത്തനം വിജയിച്ചതോടെ നഗരസഭയിലെ സമ്പൂർണ ശുചിത്വവിദ്യാലയമായും കക്കാട് സ്കൂളിനെ പ്രഖ്യാപിച്ചു. മാലിന്യനിർമാജനത്തിനായി പൈപ്പ് കംമ്പോസ്റ്റ്, മിനി ഇൻസിനേറ്റർ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.‌


ഇഖ്ബാൽ കല്ലുങ്ങൽ (പി.ടി.എ. പ്രസിഡന്റ്), സയ്യിദ് അബ്ദുറഹ്‌മാൻ ജിഫ്‌രി (എസ്.എം.സി. ചെയർമാൻ), എം.ടി. അയ്യൂബ് (പ്രഥമാധ്യാപകൻ)എന്നിവരുടെ നേതൃത്വത്തിലാണ് പൂർവവിദ്യാർഥികളുടെയും നാട്ടുകാരുടെയും സജീവ പങ്കാളിത്തത്തോടെ കക്കാട് ജി.എം.യു.പി. സ്‌കൂൾ മികച്ചനേട്ടങ്ങളിലെത്തിയത്.

കോവിഡ് പ്രതിരോധ രംഗത്തെ പ്രവർത്തനത്തിന് വേങ്ങരയിൽ നിന്നുള്ള മൂന്ന് ക്ലബ്ബുകൾക്ക് ജില്ലാ പോലീസിന്റെ ആദരം

 കോവിഡ് പ്രതിരോധ രംഗത്തെ പ്രവർത്തനത്തിന് വേങ്ങരയിൽ നിന്നുള്ള മൂന്ന് ക്ലബ്ബുകൾക്ക് ജില്ലാ പോലീസിന്റെ ആദരം


വേങ്ങര: ജില്ലയിൽ മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയ ക്ലബ്ബുകളിൽ നിന്നും മലപ്പുറം ജില്ലാ പോലീസ് തിരഞ്ഞെടുത്ത ക്ലബ്ബുകളിൽ   പറപ്പൂർ അമ്പലമാട് ഫെയമസ്‌ ക്ലബ്ബിനെ തിരഞ്ഞെടുത്തു. ജില്ലയിലെ ഏറ്റവും മികച്ച 6 ക്ലബ്ബ്കളുടെ പട്ടികയിലാണ് ഫെയ്മസ്  ഇടം നേടിയത്.കൂടാതെ  പഞ്ചായത്ത് തലത്തിൽ  തിരഞ്ഞെടുക്കപ്പെട്ട 63 ക്ലബ്ബുകളിൽ കണ്ണമംഗലം പഞ്ചായത്തിലുള്ള ഡയമണ്ട് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് , വേങ്ങര പഞ്ചായത്തിൽ ഉൾപ്പെട്ട ഗാന്ധിക്കുന്ന് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റി എന്നിവരും ഇടംനേടി.

05 October 2020

ഒരിടത്ത് സുരക്ഷാഭിത്തി നിർമിച്ചു; മറ്റൊരിടത്ത് സുരക്ഷയ്ക്കായി ആവശ്യം

ഒരിടത്ത് സുരക്ഷാഭിത്തി നിർമിച്ചു; മറ്റൊരിടത്ത് സുരക്ഷയ്ക്കായി ആവശ്യം


തിരൂരങ്ങാടി: നഗരസഭയിലെ കക്കാട് എൻ.എസ്.എസ്. പോക്കാട്ട് റോഡിൽ അപകടഭീഷണികളുള്ള ഭാഗങ്ങളിൽ സുരക്ഷാഭിത്തികൾ നിർമിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം പരിഹരിച്ചു.

റോഡരികിൽ ഏറെ താഴ്ചയുള്ള ഈ ഭാഗങ്ങളിൽ തിരൂരങ്ങാടി നഗരസഭയാണ് കോൺക്രീറ്റ് സുരക്ഷാഭിത്തികൾ നിർമിച്ചത്.

കക്കാട് ബാക്കിക്കയം റെഗുലേറ്ററിന് സമീപം കടലുണ്ടിപ്പുഴയോരത്ത് സുരക്ഷാ കൈവരികൾ നിർമിക്കണമെന്ന് പ്രദേശവാസികൾ ആവശ്യമുയർത്തി. പുഴയിൽ നല്ല ഒഴുക്കും ആഴവുമുള്ള ഭാഗമാണിത്. സമീപത്ത് നിരവധി കുടുംബങ്ങൾ താമസിക്കുന്നുമുണ്ട്. പുഴയോരത്ത് സുരക്ഷാഭിത്തികൾ ഇല്ലാത്തത് ഇവിടുത്തുകാർക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.

കഴിഞ്ഞദിവസം പിതാവും മകനും പുഴയിലെ ഒഴുക്കിൽപ്പെട്ട് മരിച്ചത് ഈ ഭാഗത്താണ്. പുഴയോരത്തെത്തുന്നവർക്ക് അപകഭീഷണിയുള്ളതിനാൽ ഇവിടെ സുരക്ഷാഭിത്തികൾ നിർമിക്കണമെന്നാണ് പരിസരവാസികളുടെ ആവശ്യം.


കല്ലക്കയം തോട് സൈഡ് പ്രൊട്ടക്ഷൻ പ്രവൃത്തിക്ക് 31 ലക്ഷം രൂപ ഫണ്ട്‌ അനുവദിക്കണം അഡ്വ.കെ.എൻ.എ ഖാദർ എം എൽ എ

 കല്ലക്കയം തോട് സൈഡ് പ്രൊട്ടക്ഷൻ പ്രവൃത്തിക്ക് 31 ലക്ഷം രൂപ ഫണ്ട്‌ അനുവദിക്കണം അഡ്വ.കെ.എൻ.എ ഖാദർ എം എൽ എ


വേങ്ങര: വേങ്ങര നിയോജക മണ്ഡലത്തിലെ പറപ്പൂർ ഗ്രാമ പഞ്ചായത്ത് കല്ലക്കയം തോടിന്റെ ഇടതു ഭാഗത്ത് 2018-19 വർഷത്തെ മഹാ പ്രളയത്തിൽ സംരക്ഷണ ഭിത്തി തകർന്ന് ജീവനും വസ്തുക്കൾക്കും ഭീഷണി നേരിടുകയാണ്. ഈ പ്രദേശത്ത് 35 മീറ്റർ നീളത്തിലും 7 മീറ്റർ ഉയരത്തിലും സംരക്ഷണഭിത്തി നിർമ്മിക്കേണ്ടത് അത്യാവശ്യമാണെന്ന് കാണിച്ച് കോഴിക്കോട് മൈനർ ഇറിഗേഷൻ സൂപ്രണ്ടിങ് എഞ്ചിനീയർ 31 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രവൃത്തിക്ക് ആവശ്യമായ ഫണ്ട്‌ ഇത് വരെ ലഭിച്ചിട്ടില്ല. ആയത്കൊണ്ട് പറപ്പൂർ ഗ്രാമപഞ്ചായത്തിലെ കല്ലക്കയം തോട് സൈഡ് പ്രൊട്ടക്ഷൻ പ്രവൃത്തിക്ക് എസ്റ്റിമേറ്റ് തുക 31 ലക്ഷം രൂപ ഫണ്ട്‌ എത്രയും വേഗം അനുവദിക്കണം എന്നാവശ്യപ്പെട്ട് വേങ്ങര MLA . Adv. KNA ഖാദർ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ശ്രീ കെ. കൃഷ്ണൻ കുട്ടിക്കും, ചീഫ് എഞ്ചിനീയർ സലസേചന വകുപ്പ് എന്നിവർക്ക് കത്ത് നൽകി ആവശ്യപ്പെട്ടു. 

Adv. KNA ഖാദർ MLA യുടെ നിർദ്ദേശപ്രകാരം ജലസേചന വകുപ്പ് തിരൂരങ്ങാടി അസിസ്റ്റന്റ് എഞ്ചിനീയർ അബ്ദുറഹ്‌മാൻ, MLA യുടെ PA അസീസ് പഞ്ചളി, മുസ്ലിം ലീഗ് സെക്രട്ടറി മജീദ് മാസ്റ്റർ നെല്ലൂരാൻ, KT മുഹമ്മദ്‌ മാസ്റ്റർ എന്നിവർ സ്ഥലം സന്ദർശിച്ചു.

ജില്ലയിലെ കോവിഡ് മുക്തരുടെ കൂട്ടായ്മ സി ആർ ടി രൂപീകരിച്ചു

 ജില്ലയിലെ കോവിഡ് മുക്തരുടെ കൂട്ടായ്മ സി ആർ ടി രൂപീകരിച്ചു


ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി കോവിഡ് മുക്തരുടെ കൂട്ടായ്മയായ കോവിഡ് റിക്കവേർഡ് ടീം മലപ്പുറം (സി ആർ ടി ) ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ പ്രഖ്യാപിച്ചു. ജില്ലയിൽ കോവിഡ് ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലാഭരണകൂടം മുന്നോട്ടുവെക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തി പകരുക, കോവിഡ് ബോധവൽക്കരണം കൃത്യമായി ജനങ്ങളിലേക്കെ ത്തിക്കുക,  സി.എഫ്. എൽ. ടി.സികളിൽ സൗജന്യ സേവനങ്ങൾ ലഭ്യമാക്കുക എന്നിവയാണ് സി ആർ ടി യുടെ പ്രധാന ലക്ഷ്യം. സംസ്ഥാനത്ത് ആദ്യമായാണ് കോവിഡ് മുക്തയുടെ കൂട്ടായ്മ രൂപപ്പെടുന്നത്. ഇപ്പോൾ ജില്ലാ ഘടകമാണ് നിലവിൽ വന്നത്. മണ്ഡലം അടിസ്ഥാനത്തിലും ഘടകങ്ങൾ രൂപീകരിക്കും. ആവശ്യമായ ഘട്ടങ്ങളിൽ പഞ്ചായത്ത് തലങ്ങളിലേക്കും സി ആർ ടി യുടെ ഘടകങ്ങൾ രൂപീകരിക്കും. കോവിഡ് മുക്തരായ എല്ലാവരും സി ആർ ടി യിൽ അംഗങ്ങളായിരിക്കും.

മഞ്ചേരി മെഡിക്കൽ കോളേജിൽ കലക്ടറുടെ പ്ലാസ്മ ദാന ചടങ്ങിനിടെയാണ് സി.ആർ.ടി പ്രഖ്യാപനം നടന്നത്. പ്രഖ്യാപന സംഗമത്തിൽ കലക്ടർക്ക് പുറമെ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ:നന്ദകുമാർ നോഡൽ ഓഫീസർ ഡോ: ഷിനാസ് ബാബു സി.ആർ ടി പ്രതിനിധികളായ സിറാജ്, ഷീബ രാജേഷ് എന്നിവർ സംബന്ധിച്ചു.


കോവിഡ് റിക്കവേർഡ് ടീം മലപ്പുറം

ജില്ലാ ഭാരവാഹികൾ.

രക്ഷാധികാരികൾ

കെ ഗോപാലകൃഷ്ണൻ

(ജില്ലാ കളക്ടർ മലപ്പുറം)

അബ്ദുൽ കരീം

(  ജില്ലാ പോലീസ് സൂപ്രണ്ട്, മലപ്പുറം)

ഡോക്ടർ കെ സക്കീന

 (ജില്ലാ മെഡിക്കൽ ഓഫീസർ, മലപ്പുറം)

ഡോ: നന്ദകുമാർ

(മഞ്ചേരി മെഡിക്കൽ കോളേജ് സുപ്രണ്ട്.)

ഡോക്ടർ ഷിനാസ് ബാബു

(കോവിഡ് നോഡൽ ഓഫീസർ )പ്രസിഡണ്ട്

  ഉമർ സഖാഫി മൂർക്കനാട്

വൈസ് പ്രസിഡണ്ട്

 ഷബീറലി തിരൂരങ്ങാടി 

വൈസ് പ്രസിഡണ്ട്

 ഡോ: ബാസിൽ നിലമ്പൂർ

സെക്രട്ടറി :സിറാജ് ഇരിങ്ങാട്ടിരി.ജോ: സെക്രട്ടറി.ഷീബ രാജേഷ്.

ജോ സെക്രട്ടറി

 അൻഷാദ് നിലമ്പൂർ.ട്രഷറർ   

നിഖിൽ .എക്സിക്യൂട്ടീവ് അംഗങ്ങൾ.

ലെനിൻകുമാർ നിലമ്പൂർ.അദ്നാൻ ക്ലാരി

ജലീൽ കുഴിമണ്ണ.നൂറുദ്ദീൻ എ ആർ നഗർ.സൽമാൻ നിലമ്പൂർ.നിഷാദ്.ചങ്ങരംകുളം.ആഷിക് അലി താനൂർ

കേരള ജനപക്ഷം അൻപത് സീറ്റിൽ മത്സരിക്കും

 കേരള ജനപക്ഷം അൻപത് സീറ്റിൽ മത്സരിക്കും


മലപ്പുറം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ വിജയസാധ്യതയുള്ള അൻപതോളം വാർഡുകളിൽ മത്സരിക്കാൻ കേരള ജനപക്ഷം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. 

ഇരുമുന്നണികളുടെയും അഴിമതിയും സ്വജനപക്ഷപാതവും കാരണം ഭൂരിപക്ഷം പഞ്ചായത്തുകളിലെയും സാധാരണക്കാരായ വോട്ടർമാർ അതൃപ്തരാണ്. 

താഴെ തട്ടിൽ ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിച്ചാൽ തീർച്ചയായും വിജയസാധ്യതയുണ്ട് എന്ന് യോഗം വിലയിരുത്തി. വരും ദിവസങ്ങളിൽ മണ്ഡലം കമ്മിറ്റികൾ ചേർന്ന് മത്സരിക്കാൻ തീരുമാനിച്ച വാർഡുകളിൽ സ്ഥാനാർത്തി നിർണ്ണയം നടത്തി പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചു.


ജില്ലാ ജന. സെക്രട്ടറി സലാഹുദ്ദീൻ കൊട്ടേക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡണ്ട് അബ്ദുറഹ്മാൻ ഹാജി പാമങ്ങാടൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടറി പ്രൊഫസർ അബ്ദുൾ ഖാദർ, യുവജനപക്ഷം ജില്ലാ പ്രസിഡൻ്റ് പി കെ അബ്ദുൽ റഷീദ്, ജില്ലാ വൈസ് പ്രസിഡൻറ് സതീഷ് കരിപ്പൂർ, മൺഡലം ഭാരവാഹികളായ അബദുൾ അസീസ്, അലവിക്കുട്ടി, അബ്ദുൽ റസാഖ് പെരുവള്ളൂർ, അഷ്റഫ് പൊന്നാനി, മുരളി കോഡൂർ, ഷെറിൻഷാജി നിലമ്പൂർ, അനീഷ് കൊങ്ങമല, ബാബുക്കുട്ടൻ പൊടിയാട്, സുരേന്ദ്രൻ നായർ തവനൂർ, ബഷീർ വേങ്ങര, മുജീബ് അരീക്കോട്, ഷാഫി വളാഞ്ചേരി എന്നിവർ പ്രസംഗിച്ചു.

03 October 2020

ജി എം വി എച്ച് എസ് സ്‌കൂൾ വേങ്ങര ടൗൺ പുതിയ കെട്ടിടത്തിന് മുഖ്യമന്ത്രി ശിലാസ്ഥാപനം നിർവഹിച്ചു

 ജി എം വി എച്ച് എസ് സ്‌കൂൾ വേങ്ങര ടൗൺ പുതിയ കെട്ടിടത്തിന് മുഖ്യമന്ത്രി ശിലാസ്ഥാപനം നിർവഹിച്ചു


വേങ്ങര: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മികവിന്റെ കേന്ദ്രം വേങ്ങര ജി എം വി എച്ച് എസ് എസിൽ 3 കോടി രൂപ ചിലവിൽ പുതിയ കെട്ടിടത്തിന് ശ്രീ പിണറായി വിജയൻ തറക്കല്ലിട്ടു. ചടങ്ങിൽ സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഡോ. ടി. എം തോമസ് ഐസക്, പി ചന്ദ്രശേഖരൻ,എ. കെ ശശീന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു.ഡോ. എ.ഷാനവാസ്‌ ഐ എ എസ് പൊതുവിദ്യാഭ്യാസ സെക്രട്ടറി, കെ. ജീവൻ ബാബു IAS പൊതു വിദ്യാഭ്യാസ ഡയറക്ടർ പ്രസംഗിച്ചു. വേങ്ങര സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് അഡ്വ. KNA ഖാദർ MLA അധ്യക്ഷത വഹിച്ചു. ശിലാഫലകം അനാച്ഛാദനം വേങ്ങര MLA അഡ്വ. KNA ഖാദർ നിർവഹിച്ചു. സലീം കുരുവമ്പലം മെമ്പർ ജില്ലാ പഞ്ചായത്ത്, വികെ  കുഞ്ഞാലൻ കുട്ടി വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌, എൻ.ടി മൈമൂന മെമ്പർ ബ്ലോക്ക്‌ പഞ്ചായത്ത്, നഫ്സിദ സലീം വാർഡ് മെമ്പർ. ശ്രീമതി കെ. സ്നേഹലത, എം. ഉബൈദുള്ള, കെ. എസ്  ഖുസുമം, വി.കെ വേണു ഗോപാൽ, അബ്ദുറഷീദ് ടി.കെ,  വൃന്ദ കുമാരി, ബാല ഗംഗാധരൻ വി. കെ., ടോമി മാത്യു, വേങ്ങര ഗോപി, പറമ്പിൽ അബ്ദുൽ ഖാദർ, കെ. രാധാകൃഷ്ണൻ മാസ്റ്റർ, പി. പത്മനാപൻ, പി. എഛ് ഫൈസൽ, കെ. എം. ശിവദാസ് കൂരിയാട്, കൃഷ്ണദാസ്. പി, ദിനേശൻ ഇ. ടി.,  ടി. വി റഷീദ്, സുരേഷ് ബാബു ടി. വി തുടങ്ങിയവർ സംസാരിച്ചു.

ഗാന്ധിജയന്തി വാരാചരണം ശുചിത്വവാരമായി ആഘോഷിച്ച് മൈത്രി ഗ്രാമവാസികൾ

ഗാന്ധിജയന്തി വാരാചരണം ശുചിത്വവാരമായി ആഘോഷിച്ച് മൈത്രി ഗ്രാമവാസികൾ


വേങ്ങര: സത്യം വെറുമൊരുവാക്കല്ല, ജീവിതംമുഴുവൻ സത്യമാക്കിമാറ്റണം, എന്ന മഹാത്മാഗാന്ധിയുടെസന്ദേശം മുഖവിലക്കെടുത്ത് കൊണ്ട് ചേറൂർ കഴുകൻചിന മൈത്രിഗ്രാമം റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കമായി.വാരാഘോഷത്തിന്റെഭാഗമായി ഇന്നലെയും ഇന്നുമായിമൈത്രി ഗ്രാമംറോഡിന്റെ മുഴുവൻഭാഗങ്ങളും കാടുവെട്ടിയും.പുല്ല് പറിച്ചും.വേസ്റ്റുകൾ നീക്കംചെയ്തു പൂർണശുചീകരണം നടത്തി.കോവിഡ അതിരൂക്ഷമായ സാഹചര്യത്തിൽ, റോഡിന് ഇരുവശവും താമസിക്കുന്ന ഗ്രാമവാസികൾ അവരവരുടെ വീടിനുമുന്നിലുള്ള ഭാഗംസ്ത്രീകളും കുട്ടികളും ഇറങ്ങിയാണ് ശുചീകരണം നടത്തിയത്, വാരാചരണത്തി ന്റെഭാഗമായി അനുദിനം വർധിച്ചുവരുന്ന കോവിഡവ്യാപന ത്തകുറിച്ചുള്ള ബോധവൽക്കരണം, ഗ്രാമത്തിൽ പുതുതായി നടപ്പാക്കുന്ന പദ്ധതികൾഎന്നിവ വിശദീകരിച്ചുകൊണ്ടുള്ളലഘുലേഖ ഗ്രാമത്തിലെ 52 വീടുകളിലും വിതരണംചെയ്തു, തൊട്ടടുത്തുള്ള ദിവസങ്ങളിൽ ഗ്രാമത്തിലെഎല്ലാ വീടുകളിലും വിഷരഹിത ശീതകാല അടുക്കളകൃഷി തോട്ടം ആരംഭിക്കുവാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്തും.തുടർന്ന് മൈത്രിഗ്രാമത്തെ സുന്ദരിആക്കുക എന്നലക്ഷ്യത്തോടെ മൈത്രിഗ്രാമം റോഡിന്റെഇരു മതിലുകളിലും പൂച്ചെടികൾ വെച്ചുപിടിപ്പിച്ച സൗന്ദര്യ വർധിപ്പിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്തും, ഗ്രാമവാസികൾക്ക് മാത്രമായി പലിശരഹിത ലോൺവിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി മൈത്രിഗ്രാമം റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

02 October 2020

ഫാസിസം കൈവെച്ചത് രാജീവിന്റെ രക്തത്തിലാണ്; പ്രതിഷേധം സംഘടിപ്പിച്ചു

 ഫാസിസം കൈവെച്ചത് രാജീവിന്റെ രക്തത്തിലാണ്; പ്രതിഷേധം സംഘടിപ്പിച്ചു


ഏ ആർ നഗർ: ഉത്തർപ്രദേശിലെ ഹാത്രസിൽ ദളിത് പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയാകുകയും, ക്രൂരമായി കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചും പെൺകുട്ടിയുടെ വീട് സന്ദർശിയ്ക്കുവാൻ പോയ രാഹുൽ ഗാന്ധിയേയും, പ്രിയങ്കാ ഗാന്ധിയേയും ഉത്തർപ്രദേശ് പോലീസ് അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ചും, നീതിന്യായ വ്യവസ്ഥകളെ പോലും ബി ജെ പി സർക്കാർ അധികാര ദുർവിനിയോഗത്തിലൂടെ  കോടതിവിധികൾ അട്ടിമറിക്കുന്നതിലും പ്രതിഷേധിച്ച് അബ്ദുറഹിമാൻ നഗർ 

 ഇരുപതാം വാർഡ് കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം സംഘടിപ്പിച്ചു. അനസ്, മൻസൂർ, സ്വഫ്‌വാൻ കുരുണിയൻ, റിയാസ്, ഫസൽ, യാസർ. സുനിൽ, സന്തോഷ് എന്നിവർ നേതൃത്വം നൽകി.

സാമൂഹ്യക്ഷേമം യാഥാർത്യമാക്കിയ അംഗൻവാടി പ്രസ്ഥാനത്തിന് നാലര പതിറ്റാണ്ട്

 സാമൂഹ്യക്ഷേമം യാഥാർത്യമാക്കിയ അംഗൻവാടി പ്രസ്ഥാനത്തിന് നാലര പതിറ്റാണ്ട്


വേങ്ങര: വേങ്ങരയിൽ ജനിച്ച് കേരളത്തോളം വളർന്ന ചാക്കീരി അഹമ്മദ് കുട്ടി സാഹിബ് 1975 ഒക്റ്റോബർ 2 ന് അടിത്തറ പാകിയ ഐ.സി.ഡി.എസ് പ്രൊജക്ടിന് തുടക്കം കുറിച്ചത് വേങ്ങരയിൽ.പ്രീ പ്രൈമറി വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, പോഷകാഹാരം തുടങ്ങി കേരളത്തിൽ അംഗൻവാടികൾ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ്. ഇന്ന് 33000 ത്തിലധികം അംഗൻവാടികൾ വഴി കേരളത്തിൽ അംഗൻവാടി പ്രസ്ഥാനം ഇന്ത്യക്ക് മാതൃകയായി മുന്നോട്ട് കുതിക്കുമ്പോൾ ഓരോ വേങ്ങരക്കാരനും അഭിമാനിക്കാം. കോവിഡ് മാനദണ്ഡം പാലിച്ച് അംഗൻവാടിയിൽ വിളക്ക് തെളിയിച്ചു.പാണ്ടികശാല അംഗൻവാടിയിൽ അങ്കൺവാടി ടീച്ചറായ ജമീല അനസ്,ഹെൽപ്പറായ ശ്യാമള,എ എൽ എം എസ് സി കമ്മറ്റി മെമ്പർ എം. ശിഹാബുദ്ദീൻ എന്നിവർ പങ്കെടുത്തു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������