മൃതദേഹങ്ങൾ സൂക്ഷിക്കാൻ ഏറെ പ്രയാസം തിരൂരങ്ങാടിയിൽ കൂടുതൽ ഫ്രീസറുകൾ വേണമെന്ന് ആവശ്യം
മൃതദേഹങ്ങൾ സൂക്ഷിക്കാൻ ഏറെ പ്രയാസം തിരൂരങ്ങാടിയിൽ കൂടുതൽ ഫ്രീസറുകൾ വേണമെന്ന് ആവശ്യം
തിരൂരങ്ങാടി: താലൂക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹങ്ങൾ സൂക്ഷിക്കാൻ ആകെയുള്ളത് രണ്ടു ഫ്രീസറുകൾ. കൂടുതൽ മൃതദേഹങ്ങൾ ഒരുദിവസം മോർച്ചറിയിൽ എത്തിയാൽ സൂക്ഷിക്കാൻ ഏറെ പ്രയാസപ്പെടുന്ന സ്ഥിതിയാണുള്ളത്.
കോവിഡ് സാഹചര്യത്തിൽ പല മൃതദേഹങ്ങളും കോവിഡ് പരിശോധനയ്ക്കായും മോർച്ചറിയിൽ സൂക്ഷിക്കുന്നുണ്ട്. ദേശീയപാതയടക്കമുള്ള തിരൂരങ്ങാടിക്ക് സമീപത്തെ റോഡപകട മരണങ്ങളിലെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി താലൂക്ക് ആശുപത്രി മോർച്ചറിയിൽ മണിക്കൂറുകളോളം സൂക്ഷിക്കേണ്ടി വരാറുണ്ട്. കൂടുതൽ മൃതദേഹങ്ങൾ എത്തുന്ന ദിവസങ്ങളിൽ 2,500-രൂപ നൽകി ഫ്രീസർ വാടകയ്ക്കെടുത്താണ് മൃതദേഹങ്ങൾ സൂക്ഷിക്കുന്നത്.
പി.കെ. അബ്ദുറബ്ബ്. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള 50-ലക്ഷം ചെലവഴിച്ച് അടുത്തിടെ മോർച്ചറി നവീകരിച്ചിരുന്നെങ്കിലും ഫ്രീസറുകൾ ആവശ്യത്തിനില്ലാത്തത് പ്രയാസങ്ങളുണ്ടാക്കുന്നുണ്ട്. കൂടുതൽ ഫ്രീസറുകൾ സ്ഥാപിക്കുന്നതിന് നടപടികളെടുക്കണമെന്ന് തിരൂരങ്ങാടി മണ്ഡലം മുസ്ലിംയൂത്ത്ലീഗ് ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് നിവേദനവും നൽകി.