വന്നുകാണൂ, കല്ലേങ്ങൽപടി അങ്കണവാടി നിറയെ ചിത്രങ്ങളാണ്...
ഊരകം കല്ലേങ്ങൽപടി അങ്കണവാടിയിലെ അധ്യാപിക മാലതി ചിത്രരചനയിൽ
ഊരകം:കല്ലേങ്ങൽപടി അങ്കണവാടിയിലെ ചുമരുകൾ മുഴുവൻ ചിത്രങ്ങളാണ്. പ്രകൃതിദൃശ്യങ്ങൾ, പക്ഷികൾ, മൃഗങ്ങൾ, പഴം, പച്ചക്കറികൾ, പ്രാണികൾ, മാവേലി തുടങ്ങി വിവിധ ചിത്രരൂപങ്ങൾ ഇവിടെ നിറയുന്നു. അങ്കണവാടിയിലെ അധ്യാപികയായ മാലതി ടീച്ചറുടെ കലാബോധമാണ് ഈ ചിത്രങ്ങൾക്കുപിന്നിൽ.
കുട്ടിക്കാലം മുതൽ മാലതിയുടെ മനസ്സിൽ ചിത്രങ്ങളുണ്ട്. ഒരുവർഷം മുമ്പ് തുടങ്ങിയതാണ് ഈ ചിത്രരചന. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ 120 ചുമർച്ചിത്രങ്ങളാണ് വരച്ചത്. ചാർട്ട് പേപ്പറിലാണ് ആദ്യം വര. പിന്നീട് അങ്കണവാടി കെട്ടിടത്തിന്റെ ചുമരുകളെയും ക്യാൻവാസാക്കി മാറ്റി.
ഞായറാഴ്ച ഉദ്ഘാടനംചെയ്ത മുകൾനിലയുടെ ചുമരുകളിലും ടീച്ചറുടെ ചിത്രങ്ങളുണ്ട്. കുട്ടികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും ആനന്ദം പകരുന്നു ഇവ. സ്വന്തം പണം ചെലവഴിച്ച് ഫാബ്രിക് പെയിന്റിലാണ് ചിത്രംവര. പ്രളയകാലത്തെ അവധി ദിവസങ്ങളിലും ഓണാവധിയിലും വിശ്രമമില്ലാതെയാണ് ഈ അധ്യാപിക വരച്ചുകൂട്ടിയത്.
പാണ്ടിക്കാട് സ്വദേശിയായ മാലതി വണ്ടൂർ ചെമ്പ്രശ്ശേരി അങ്കണവാടിയിലാണ് അധ്യാപനം തുടങ്ങിയത്. വിവാഹം കഴിഞ്ഞതോടെ കല്ലേങ്ങൽപടി അങ്കണവാടിയിലേക്ക് മാറി. 25 വർഷമായി ഇവിടെയാണ് സേവനം. കുറ്റിയാരത്ത് കിഴക്കില്ലേത്ത് ഗിരീഷ്‌കുമാറാണ് ഭർത്താവ്. അജിത്ത് മകനും.