എങ്ങനെ നികത്തും ഇനി ഈ നഷ്ടം
വേങ്ങര:വെള്ളപ്പൊക്കത്തിൽ ജീവനോപാധികൾ നഷ്ടമായി കുടുംബശ്രീ യൂണിറ്റുകൾ. ഗ്രാമപ്പഞ്ചായത്തിലെ 23-ാം വാർഡിൽ ഉൾപ്പെട്ട കൂരിയാട് കുസുമം, രാഗശ്രീകളിലെ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന പതിനഞ്ചോളം വനിതകൾക്കാണ് ദുരിതം.
വിവിധതരം പൊടികൾ, അമൃതം തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന ഇവരുടെ പൊടിമില്ലിലാണ് വെള്ളംകയറിയത്. അരി, മല്ലി, മുളക്, മഞ്ഞൾ പൊടികൾ, വെളിച്ചെണ്ണ എന്നിവയുടെ വിൽപ്പനയുമുണ്ട്.
വേങ്ങര, എടരിക്കോട്, നന്നമ്പ്ര, ചേലേമ്പ്ര, ചെറിയമുണ്ടം പഞ്ചായത്തുകളിലെ അങ്കണവാടികൾക്കായി പോഷകാഹാരമായ അമൃതം പൊടി വിതരണംചെയ്യുന്നത് രാഗശ്രീ യൂണിറ്റാണ്. വെള്ളം വരുന്നത് ശ്രദ്ധയിൽപ്പെട്ടയുടനെ 10 കുതിരശക്തിയുള്ള മോട്ടോർ കെട്ടിടത്തിനുമുകളിൽ കയറ്റിവെച്ചിരുന്നു. കഴിഞ്ഞതവണ വെള്ളംകയറിയതിന്റെ അടയാളം കണക്കാക്കിയായിരുന്നു മോട്ടോർ കയറ്റിവെച്ചത്. എന്നാൽ ഇത്തവണ കൂടുതൽ വെള്ളം ഉയർന്നു.
മോട്ടോറും ആട്ടുയന്ത്രവും പൊടിമില്ലും ദിവസങ്ങളോളം വെള്ളത്തിനടിയിലായി. പൊടിക്കാനായി സൂക്ഷിച്ചിരുന്ന അരി, മല്ലി, കൊപ്ര തുടങ്ങിയ സാധനങ്ങളും വെള്ളത്തിൽ കുതിർന്നു. യന്ത്രങ്ങളും മോട്ടോറും നന്നാക്കുന്നതിന്നായി കമ്പനികളിൽനിന്ന് ആളുകളെത്തി അറ്റകുറ്റപ്പണി പൂർത്തിയാകാൻ ദിവസങ്ങളെടുക്കും. അതുവരെ ജീവിതം എങ്ങനെ തള്ളിനീക്കുമെന്ന ആശങ്കയിലാണിവർ.
കഴിഞ്ഞവർഷത്തെ പ്രളയത്തിലുണ്ടായ നഷ്ടങ്ങൾ ഏറെ പണിപ്പെട്ടാണ് ഇവർ നികത്തിയത്.