സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി കേരള സർക്കാർ അടിയന്തരമായി ഇടപെടുക : ഫ്രറ്റേണിറ്റി മൂവ്മെന്റ്
വേങ്ങര: ഹഥ്റാസിലേക്കുള്ള യാത്രാമദ്ധ്യേ യു.പി പോലീസ് അറസ്റ്റ് ചെയ്ത വേങ്ങര സ്വദേശിയായ മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചനവുമായി ബന്ധപ്പെട്ട് കേരള സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് വേങ്ങര ടൗണിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കുറ്റവാളിയായ തുഷാർ വെള്ളാപള്ളിക്ക് വേണ്ടി ഇടപെട്ട പിണറായി സർക്കാർ സിദ്ദീഖ് കാപ്പന്റെ വിഷയത്തിൽ കാണിക്കുന്ന വിമുഖത തീർത്തും കപട രാഷ്ട്രീയമാണെന്ന് ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മറ്റിയംഗം ജംഷീൽ അബൂബക്കർ അഭിപ്രായപ്പെട്ടു. ഫാസിസത്തിനെതിരെ സംസാരിക്കുന്നവരെ മൗനികളാക്കാൻ വേണ്ടിയുള്ള ഉപകരണങ്ങളായിട്ടാണ് UAPA, NIA യും സംഘ് പരിവാർ ഉപയോഗിക്കുന്നതെന്ന് തുടർന്ന് സംസാരിച്ച വേങ്ങര പത്രപ്രവർത്തക യൂണിയൻ ജോയിന്റ് സെക്രട്ടറി എം.കമറുദ്ദീൻ അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിയംഗം കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ സമാപന പ്രസംഗം നടത്തി. ഫ്രറ്റേണിറ്റി വേങ്ങര മണ്ഡലം കൺവീനർ ഖുബൈബ് കൂരിയാട് അധ്യക്ഷത വഹിച്ചു. ഹസീനുദ്ദീൻ, ഇർഫാൻ വലിയപറമ്പ് , മിൻഹാജ് ഹസ്സൻ, ഇജാസ് അസ് ലം , അഷ്ഫാഖ്, ഹംദാൻ, നിയാസ് പി.പി. എന്നിവർ നേതൃത്വം നൽകി.