വാഹനങ്ങളുടെ പുക പരിശോധന; ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് പണമടയ്ക്കാതെ ഒരു വര്‍ഷമാക്കി നല്‍കും- ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണർ
വാഹനങ്ങളുടെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 1 വര്‍ഷമാണെന്നിരിക്കെ 6 മാസത്തെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശം ആര്‍ടിഒമാര്‍ക്ക് നല്‍കി.
ഒരു വര്‍ഷത്തേക്ക് നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ ആറു മാസത്തേക്ക് നല്‍കിയതെല്ലാം അധികം തുകയില്ലാതെ 7 ദിവസത്തിനകം ഒരു വര്‍ഷത്തെക്ക് പുതുക്കി നല്‍കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശിച്ചു.
2012ന് ശേഷം പുറത്തിറങ്ങിയ ബിഎസ് 4 മുതല്‍ വാഹനങ്ങളുടെ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റിന് 1 വര്‍ഷത്തെ കാലാപരിധിയായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. കേരളത്തില്‍ പക്ഷേ പുകപരിശോധനാ കേന്ദ്രങ്ങളില്‍നിന്ന് നല്‍കുന്നത് 6 മാസത്തെ സര്‍ട്ടിഫിക്കറ്റായിരുന്നു. ആറുമാസം കഴിഞ്ഞ് വീണ്ടും പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഈ ഇനത്തില്‍ വാഹന ഉടമയ്ക്ക് പണം നഷ്ടമായി. മാത്രമല്ല, ആറുമാസം കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ മറന്നുപോയതിനാല്‍ പൊലീസിനും മോട്ടോര്‍ വാഹനവകുപ്പിനും റോഡ് പരിശോധനയില്‍ പണം അടച്ചും പണം പോയി. കെ എൻ
പുകപരിശോധനാ കേന്ദ്രം നടത്തുന്നവര്‍ക്ക് ചില കമ്പനികളാണ് പുകപരിശോധനാ ഉപകരണങ്ങളും ഇതിലേക്കുള്ള സോഫ്റ്റ്‌വെയറും നല്‍കുന്നത്. ഈ സോഫ്റ്റ്‌വെയറില്‍ ഈ കമ്പനികള്‍ 6 മാസത്തേക്കുള്ള സര്‍ട്ടിഫിക്കറ്റ് എന്ന് തരത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. നിരവധി വ്യാജ സോഫ്റ്റ്‌വെയറുകളും ഈ രംഗത്തുണ്ട്.
സര്‍ക്കാരിലേക്ക് നിരവധി തവണ ഇക്കാര്യമറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് പുകപരിശോധനാ കേന്ദ്രം ഉടമകളുടെ അസോസിയേഷന്‍ വ്യക്തമാക്കുന്നത്. രാജ്യത്തുള്ള നിയമത്തെ അട്ടിമറിച്ച് വാഹന ഉടമകളുടെ കീശ കൊള്ളയടിക്കല്‍ വര്‍ഷങ്ങളായി തുടര്‍ന്നിട്ടും ഇപ്പോഴാണ് സര്‍ക്കാര്‍ അറിയുന്നതും നടപടിയെടുക്കുന്നതും.