ഭരണ സമിതി യോഗത്തിൽ നെൽ കർഷകരുടെ പ്രതിഷേധം
പറപ്പൂർ: ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നെൽകർഷകരുടെ പ്രതിഷേധം. വിവിധ പാടശേഖരങ്ങളിലെ അമ്പതോളം കർഷകരാണ് ഭരണസമിതി യോഗ ഹാളിലേക്ക് പ്രതിഷേധവുമായി എത്തിയത്.ജനകീയാസൂത്രണ പദ്ധതിയിൽ നെൽ കൃഷിക്ക് ആവശ്യമായ തുക വക ഇരുത്താത്തതിൽ പ്രതിഷേധിച്ചാണ് ബഹളമുണ്ടായത്. തെങ്ങ്, കമുക് കർഷകർക്ക് ആവശ്യമായ തുക നീക്കിവെച്ചപ്പോൾ വിത്തിനും അമോണിയക്കുമായി നാമമാത്ര തുകയാണ് വകയിരുത്തിയിട്ടുള്ളത്.ഈ വർഷം ഗ്രാമ പഞ്ചായത്തിൽ നൂറേക്കറോളം പാടത്ത് നെൽകൃഷിയിറക്കിയിട്ടുള്ളത് ഭൂരിഭാഗവും പാട്ട കർഷകരാണ്. അതേ സമയം തെങ്ങ്, കമുക് കർഷകർ പലരും ഭൂഉടമകളാണ്. പാവപ്പെട്ട നെൽകർഷകരെ അവഗണിച്ചതിൽ വ്യാപകമായ പ്രതിഷേധം കർഷകർക്കുണ്ട്. ബഹളത്തിനൊടുവിൽ വാർഷിക പദ്ധതിയിൽ ഭേദഗതി വരുത്തി ആവശ്യമായ തുക ഉൾപ്പെടുത്താമെന്ന പ്രസിഡന്റിന്റെയും സ്ഥിരം സമിതി ചെയർമാന്റെയും ഉറപ്പിലാണ് കർഷകർ പ്രതിഷേധം അവസാനിപ്പിച്ചത്.ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ കർഷകർക്ക് മൺചട്ടി,ടിഷ്യൂ കൾച്ചർ വാഴ തുടങ്ങിയവക്ക് അമിത തുക നീക്കിവെച്ചതായും കർഷകർ ആരോപിക്കുന്നു. പ്രതിഷേധത്തിന് ഇരിങ്ങല്ലൂർ പാടശേഖര സമിതി ഭാരവാഹികളായ ചെമ്പയിൽ രാജൻ, ഇ.കെ അബ്ദുൽ ഖാദർ ,എ കെ ഖമറുദ്ദീൻ, ഇ.കെ കുഞ്ഞിമുഹമ്മദ്, ടി.സി ശംസുദ്ദീൻ, മുഹമ്മദ്, പി.എം ചേന്നു എന്നിവർ നേതൃത്വം നൽകി.യു.ഡി.എഫ് ഭരണത്തിൽ നെൽകർഷകർക്ക് മതിയായ ആനുകൂല്യം നെൽകിയപ്പോൾ സാമ്പാർ മുന്നണി ഭരിക്കുന്ന പഞ്ചായത്ത് കർഷകരെ അവഗണിക്കുകയാണെന്ന ആരോപണം ശക്തമാണ്. കർഷകരുടെ ആശ്രയമായ പറപ്പൂർ കൃഷിഭവനിലും മാസങ്ങളായി ആളില്ലാത്ത അവസ്ഥയാണ്.