മുസ്‌തഫ ഇവർക്ക് മുത്താണ്
വേങ്ങര: പാമ്പ്, പാമ്പ്... പ്രളയം കഴിഞ്ഞ് ക്യാമ്പിൽനിന്ന് വീട്ടിലെത്തിയ പലരേയും പേടിപ്പിച്ചത് പുതിയ അതിഥിയായിരുന്നു. വീടുകളുടെ മൂലകളിൽ, പറമ്പിലെ മരക്കൊമ്പുകളിൽ, എല്ലായിടത്തും പാമ്പുകളെ കണ്ടതോടെ വീട്ടുകാർക്ക് ആശ്വാസമായത് മുസ്‌തഫ. ചേറൂർ തയ്യിൽ മുസ്‌തഫ ഇവിടത്തുകാർക്കുമാത്രമല്ല, ജില്ലയിലുള്ളവർക്ക് മുഴുവനുമാണ് ആശ്വാസമേകിയത്. വിവിധ വീടുകളിൽനിന്ന് വിവിധയിനം പാമ്പുകളെ മുസ്‌തഫ പിടിച്ചു. പലതും ഉഗ്രവിഷമുള്ളവയായിരുന്നു. മുസ്‌തഫയുടെ പാമ്പുപിടിത്തത്തെക്കുറിച്ചറിവുള്ളവർ അദ്ദേഹത്തെ ഫോണിൽ വിളിക്കുകയായിരുന്നു. എല്ലായിടത്തും മുസ്‌തഫയെത്തി. കൂരിയാട്, മണ്ണിൽ പിലാക്കൽ, വലിയോറ, ഊരകം എന്നിവിടങ്ങളിൽനിന്ന് മാത്രമല്ല, പുളിക്കൽ, കൊണ്ടോട്ടി, വളാഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിൽനിന്നും വിളിവന്നതായി മുസ്‌തഫ പറഞ്ഞു. രാത്രിയും പകലുമെല്ലാം ഓടിയെത്തി പാമ്പിനെ പിടികൂടി. ശംഖുവരയൻ, മൂർഖൻ, അണലി എന്നിവക്കുപുറമെ മലമ്പാമ്പുകളടക്കം അമ്പതോളം പാമ്പുകളെയാണ് പിടികൂടിയത്. ഇവയെ വനംവകുപ്പിനെ ഏൽപ്പിച്ചു. ഉപ്പ അബുവാണ് പാമ്പുപിടിത്തത്തിൽ മുസ്തഫയുടെ ഗുരു.
പാമ്പുകളെ മാത്രമല്ല, കടന്നൽ, തേനീച്ച തുടങ്ങിയവയേയും മുസ്‌തഫ ‘ഒതുക്കും’. എമർജൻസി റസ്ക്യൂ ഫോഴ്സ് അംഗമായ മുസ്തഫക്ക് സഹായത്തിന് സദാസജ്ജരായി ഇവരുമുണ്ട്.