വ്യാജ സാനിറ്റൈസറിന്റെ കുത്തൊഴുക്ക്; തിരൂരങ്ങാടിയിൽ പിടികൂടിയത് 1.80 ലക്ഷം രൂപയുടെ സാനിറ്റൈസർ ..!
തിരൂരങ്ങാടി: അനധികൃതമായി നിർമ്മിച്ചു വിൽപ്പന നടത്തിയിരുന്ന വ്യാജ സാനിറ്റൈസറിന്റെ വൻശേഖരം സംസ്ഥാന ഡ്രഗ്സ് കൺട്രോളർ വിഭാഗം പിടികൂടി. തിരൂരങ്ങാടി പാലന്തറയിലെ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സ്ഥാപനത്തിനെതിരെ കേസെടുത്തു.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നും ഈഥൈൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ 200 ലിറ്റർ,220 ലിറ്റർ വീതമുള്ള ബാരലുകളിൽ വൻതോതിൽ മലപ്പുറം ജില്ലയിലേക്ക് എത്തുന്നുണ്ടെന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മഹാരാഷ്ട്ര ഡ്രഗ്സ് കൺട്രോളർ അഡ്മിനിസ്ട്രേഷൻ ആണ് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ വകുപ്പിന് വിവരം നൽകിയത്.
തിരൂരങ്ങാടിയിൽ സ്ഥാപനത്തിന് സാനിറ്റൈസർ നിർമിക്കാൻ ലൈസൻസില്ലെന്ന് കണ്ടെത്തി. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമം പാലിക്കാതെയും രേഖകളില്ലാതെയുമാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. സ്ഥാപനത്തിന്റെ ബ്രാന്റിൽ 1.80ലക്ഷം രൂപ വില വരുന്ന സാനിറ്റൈസറും നിർമാണത്തിന് ഉപയോഗിച്ച ബോട്ടിലുകളും ലേബൽബില്ല് എന്നിവ കസ്റ്റഡിയിലെടുത്ത് പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.