Labels

10 September 2020

ആധാരം സ്വന്തമായി എഴുതാൻ പ്രോൽസാഹിപ്പിച്ച് കേരള രജിസ്ട്രേഷൻ വകുപ്പ്

 ആധാരം സ്വന്തമായി എഴുതാൻ പ്രോൽസാഹിപ്പിച്ച് കേരള രജിസ്ട്രേഷൻ വകുപ്പ്


വസ്തു വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നവർ ആധാരം സ്വന്തമായി എഴുതാൻ പ്രോൽസാഹിപ്പിച്ച് കേരള രജിസ്ട്രേഷൻ വകുപ്പ്. ഇതിനായി കേരള റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ 19 തരം ആധാരങ്ങളുടെ കോപ്പിയുണ്ട്. അത് പി.ഡി.എഫ് ആയി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പ്രസക്തഭാഗങ്ങൾ പൂരിപ്പിക്കുക മാത്രമേ വേണ്ടൂവെന്നും വ്യക്തമാക്കുന്നു. ഇതുവഴി ആധാരമെഴുത്തുകാർക്ക് നൽകിക്കൊണ്ടിരിക്കുന്ന വലിയൊരു തുക ലാഭിക്കാമെന്നും രജിസ്ട്രേഷൻ വകുപ്പ് വ്യക്തമാക്കുന്നു. രജിസ്ട്രേഷൻ വകുപ്പ് പുറത്തു വിട്ട കുറിപ്പ് ഇങ്ങനെ,

ഇത്ര നല്ല ഒരു കാര്യം അറിഞ്ഞിട്ട് അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുത്തില്ലേല്‍ തെറ്റല്ലേ ആര്‍ക്കെങ്കിലും ഉപകരിക്കട്ടേ. ആധാരം സ്വയം എഴുതി റജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതി നൽകി എട്ട് മാസം ആയിട്ടും ഇത് വരെയായി കേരളത്തിൽ ആകെ 200 പേർ മാത്രമേ ഈ സൗകര്യം ഉപയോഗിച്ചിട്ടുള്ളൂ എന്ന വസ്തുത പുതിയതിനെ സ്വീകരിക്കാൻ ആളുകൾക്കുള്ള മടിയും യാഥാസ്ഥിക മനോഭാവവും ആണു കാണിക്കുന്നത്. ആധാരം സ്വയം എഴുതുക എന്ന് വെച്ചാൽ പരമ്പാരഗത ആധാരമെഴുത്തുകാരെ പോലെ പരത്തി എഴുതുകയൊന്നും വേണ്ട.

കേരള റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ 19 തരം ആധാരങ്ങളുടെ കോപ്പിയുണ്ട്. അത് പി.ഡി.എഫ് ആയി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പ്രസക്തഭാഗങ്ങൾ പൂരിപ്പിക്കുക മാത്രമേ വേണ്ടൂ. അതുമായി റജിസ്ട്രാഫീസിൽ പോയി ആധാരം റജിസ്റ്റർ ചെയ്യാം.പുരിപ്പിക്കാൻ അറിയില്ലെങ്കിൽ നാട്ടിൽ അറിയുന്ന ആരെക്കൊണ്ടെങ്കിലും പൂരിപ്പിച്ചാൽ മതി. ആധാരമെഴുത്തുകാർ തന്നെ വേണമെന്നില്ല. ആധാരമെഴുത്തുകാരെ കൊണ്ട് പൂരിപ്പിക്കുകയാണെങ്കിൽ തന്നെ പൂരിപ്പിക്കുന്നതിനുള്ള ഒരു ചെറിയ പ്രതിഫലം കൊടുത്താൽ മതി.

പഴയത് പോലെ ആധാരത്തിൽ കാണിക്കുന്ന വിലയുടെ ശതമാനക്കണക്കിൽ പതിനായിരങ്ങൾ കൊടുക്കേണ്ടതില്ല. ഒരു ഫോം പൂരിപ്പിക്കാൻ എത്ര കൊടുക്കാമോ അത്രയേ വേണ്ടൂ. ആധാരമെഴുത്ത് എന്നത് ഒരു ഫോം പൂരിപ്പിക്കലായി ലഘൂകരിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുത കേരള സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ല എന്നത് ലജ്ജാകരമാണ്. ആളുകൾ കാലത്തിനൊപ്പം അപ്‌ഡേറ്റ് ആകാത്തത് നിരാശാജനകമാണ്.

ആധാരമെഴുത്തുകാരൻ ആർക്കും മനസ്സിലാകാത്ത തരത്തിൽ നീട്ടി വളച്ചു എഴുതുന്നതിനേക്കാളും ആധികാരികമായ എഴുത്ത് സർക്കാരിന്റെ റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ ഉള്ള ഫോം പൂരിപ്പിക്കുന്നതാണ്. എന്തിനാണു വെറുതെ ആധാരക്കൊള്ളയ്ക്ക് അരു നിൽക്കുന്നത്.

ആധാരത്തിന്റെ ഫോം പൂരിപ്പിച്ചു കൊടുക്കുന്നതിനുള്ള ഒരു ന്യായമായ പ്രതിഫലം കൈപ്പറ്റിക്കൊണ്ട് പൂരിപ്പിച്ചുകൊടുക്കാനും ആധാരമെഴുത്തുകാരൻ എന്ന രാജകീയപ്രതാപം അട്ടത്ത് വയ്ക്കാനും ബന്ധപ്പെട്ട എഴുത്തുകാർ തയ്യാറാകണം. എല്ലാ രംഗത്തും കമ്പ്യൂട്ടറൈസെഷൻ എന്നത് കാലത്തിന്റെ അനിവാര്യതയാണു. ആർക്കും തൊഴിലോ പ്രതിഫലമോ ഇത് മൂലം നഷ്ടമാകുന്നില്ല. കൊള്ളയും അഴിമതിയും ക്രമേണ ഇല്ലാതാകും എന്നേയുള്ളൂ.

വായ്പാ തിരിച്ചടവിന് മോറട്ടോറിയം; സമയം നീട്ടി സുപ്രീംകോടതി

വായ്പാ തിരിച്ചടവിന് മോറട്ടോറിയം; സമയം നീട്ടി സുപ്രീംകോടതി 


കൊറോണ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ബാങ്ക് വായ്പകളുടെ തിരിച്ചടവ് സമയം സുപ്രീം കോടതി നീട്ടി. ഈ മാസം 28-ാം തീയതിവരെ ഒരു വായ്പകളും കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ കാലയളവിലെ തിരിച്ചടവ് ഗഡുക്കള്‍ മുടങ്ങുന്നതിനെതിരെ യാതൊരു നടപടികളും പാടില്ലെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.കേന്ദ്രസര്‍ക്കാരും ബാങ്കുകളുമായുള്ള ധാരണ പ്രകാരം മോറട്ടോറിയം കാലാവധി ആഗസ്റ്റ് മാസം 31-ാം തീയതി വരെയായിരുന്നു.

ആറുമാസം വരെ വായ്പാ തിരിച്ചടവ് കാലാവധി മുന്നോട്ട് നീട്ടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കിയിരുന്നു. എന്നാല്‍ പലിശ ഈടാക്കുന്നത് തുടരുമെന്നാണ് ബാങ്കുകള്‍ തീരുമാനമെടുത്തത്. എന്നാല്‍ തിരിച്ചടവ് കാലത്തെ പലിശയും പിടിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്.രണ്ടാഴ്ചയ്ക്കം തീരുമാനമെടുക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തിനും റിസര്‍വ്


 ബാങ്കിനും നിര്‍ദേശം നല്‍കി.

വസ്തു വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നവർ ആധാരം സ്വന്തമായി എഴുതാൻ പ്രോൽസാഹിപ്പിച്ച് കേരള രജിസ്ട്രേഷൻ വകുപ്പ്, ഈ ഫോം പൂരിപ്പിച്ചാൽ മതി.

കൂട്ടുപലിശയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. മൊറട്ടോറിയം കാലത്ത് അടയ്ക്കാത്ത വായ്പാ ഗഡുവിന് കൂട്ടുപലിശ ഈടാക്കുന്നതിന് എതിരെ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളിലാണ് സുപ്രീം കോടതി നിര്‍ദേശം. ഹര്‍ജികളില്‍ ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാര്‍ ഉന്നത തലത്തില്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് സോളിസിറ്റര്‍ ജനറള്‍ തുഷാര്‍ മേത്ത പറഞ്ഞു.

രണ്ടാഴ്ചയ്ക്കം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കോവിഡ് ഏതെല്ലാം മേഖലെയാണ് കൂടുതല്‍ ബാധിച്ചത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമിതി പരിശോധിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. വ്യക്തമായ തീരുമാനം വേണമെന്നും ഇനിയും കേസ് നീട്ടുക്കൊണ്ടുപോവാനാവില്ലെന്നും ബെഞ്ച് സോളിസിറ്റര്‍ ജനറലിനെ അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് കുറച്ച് ആഴ്ചകളിലേക്ക് നീട്ടിവെച്ചേക്കും

തദ്ദേശ തെരഞ്ഞെടുപ്പ് കുറച്ച് ആഴ്ചകളിലേക്ക് നീട്ടിവെച്ചേക്കും


തദ്ദേശ തെരഞ്ഞെടുപ്പ് കുറച്ച് ആഴ്ചകളിലേക്ക് നീട്ടിവെയ്ക്കുന്നത് നാളത്തെ സര്‍വ്വകക്ഷിയോഗം ചര്‍ച്ച ചെയ്യും. നിയമസഭ ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കുന്നുണ്ടെങ്കില്‍ തദ്ദേശതെരഞ്ഞെടുപ്പും നീട്ടണമെന്നാണ് യു.ഡി.എഫ് ആവശ്യം. യു.ഡി.എഫിന്‍റെ ആവശ്യം പരിഗണിച്ച് മൂന്നാഴ്ചയിലേക്കെങ്കിലും തദ്ദേശതെരഞ്ഞെടുപ്പ് നീട്ടാമെന്ന ധാരണ ഉണ്ടായേക്കും.

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അനുകൂലനിലപാട് സ്വീകരിച്ചാല്‍ മാത്രമേ തെരഞ്ഞെടുപ്പ് വേണ്ട എന്നാവശ്യം കമ്മീഷന് മുന്നിലേക്ക് വെയ്ക്കാന്‍ കഴിയൂ. ഉപതെരഞ്ഞെടുപ്പ് മാറ്റുന്നെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പും മാറ്റണമെന്നാണ് യു.ഡി.എഫ് നിലപാട്. യു.ഡി.എഫിനെ അനുനയിപ്പിക്കാന്‍ വേണ്ടി തദ്ദേശതെരഞ്ഞെടുപ്പ് മൂന്നാഴ്ചക്കെങ്കിലും മാറ്റിവെയ്ക്കാമെന്ന ആലോചന സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്. നാളത്തെ സര്‍വ്വകക്ഷി യോഗത്തില്‍ ഇതിന് അന്തിമ തീരുമാനമുണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടുന്നതിനോട് വിയോജിപ്പുണ്ടായിരിന്ന സി.പി.എമ്മിനും ഇപ്പോള്‍ അനുകൂല നിലപാടാണുള്ളത്.

ഉപതെരഞ്ഞെടുപ്പ് മാറ്റണമെന്ന് സര്‍വ്വകക്ഷിയോഗം ഒറ്റക്കെട്ടായി തീരുമാനമെടുത്താല്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. നാല് മാസത്തേക്ക് മാത്രമായി തെരഞ്ഞെടുപ്പ് വേണ്ട, സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാണ് തുടങ്ങിയ കാര്യങ്ങളായിരിക്കും സര്‍ക്കാര്‍ പറയുന്നത്.

09 September 2020

ജ്വല്ലറി നിക്ഷേപതട്ടിപ്പ്; എം സി കമറുദ്ദീൻ ഇന്ന് പാണക്കാട്ടെത്തി ലീഗ് നേതൃത്വത്തിന് വിശദീകരണം നൽകും

 ജ്വല്ലറി നിക്ഷേപതട്ടിപ്പ്; എം സി കമറുദ്ദീൻ ഇന്ന് പാണക്കാട്ടെത്തി ലീഗ് നേതൃത്വത്തിന് വിശദീകരണം നൽകും 


ജ്വല്ലറി നിക്ഷേപതട്ടിപ്പ് വിവാദം കത്തുന്നതിനിടെ മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീൻ ഇന്ന് പാണക്കാട്ട് എത്തി ലീഗ് സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നൽകും. സംസ്ഥാന സമിതി അംഗമായ കമറുദ്ദീനെതിരെ നിരവധി തട്ടിപ്പ് കേസുകളായതോടെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാതെ ഒഴിഞ്ഞു മാറുന്നത് കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം. 

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ നിക്ഷേപ തട്ടിപ്പ് കമറുദ്ദീന്‍റെ വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞു പാർട്ടിക്ക് കയ്യൊഴിയാനാവില്ലെന്നും നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്‌. 

കമറുദ്ദീൻ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്റ ഇന്നലെ അറിയിച്ചിരുന്നു. നിലവിൽ ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കമറുദ്ദീനെതിരെ 14 കേസുകൾ കൂടി ചന്തേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ഇതോടെ ആകെ കേസുകൾ 29 ആയി. കഴിഞ്ഞ ദിവസം പൊലീസ് കമറുദ്ദീന്‍റെയും ജ്വല്ലറി എംഡി ടി കെ പൂക്കോയ തങ്ങളുടേയും വീടുകളിൽ റെയ്ഡ് നടത്തിയിരുന്നു.

വേങ്ങരയിലെ വിവിധ പൊതു കുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

വേങ്ങരയിലെ വിവിധ പൊതു കുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി സമഗ്ര മത്സ്യ കൃഷിക്ക് തുടക്കം കുറിച്ചുകൊണ്ട് പഞ്ചായത്തിലെ വിവിധ പൊതു  കുളങ്ങളിൽ ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്താൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു, വേങ്ങര വലിയോറ മുണ്ടാകുയ്യിൽ എംഎസ്പി മണപ്പുറം ക്ലബ്ബും റിവെഞ്ചേഴ്‌സ് അടക്കാപുര ക്ലബ്ബും സംയുക്തമായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.പ്രദേശത്ത് വിവിധ ക്ലബ്ബുകളുടെ കോഡിനേറ്റർ ഇബ്രാഹിം അടക്കാപുര നേതൃത്വം നൽകി.ക്ലബ്ബ് ഭാരവാഹികലായിട്ടുള്ള ഫഹദ് പി, യൂനുസ് എ കെ, ആദിൽ, ശബാബ് ഇ പി, സാജിദ് കെ കെ, അദ്നാൻ, ഇസ്മായിൽ, ലിജിൻ, ഹിസാമലി, സഫീൽ യൂ, സാനിദ് എ കെ, തുടങ്ങിയവർ പങ്കെടുത്തു

സിഎസ്എസ് ലൈബ്രറി ഗ്രന്ഥശാല വാരാചരണത്തിന് തുടക്കമായി

 സിഎസ്എസ് ലൈബ്രറി ഗ്രന്ഥശാല വാരാചരണത്തിന് തുടക്കമായി


പറപ്പൂർ: സെപ്റ്റംബർ 8 സാക്ഷരതാ ദിനത്തോടനുബന്ധധിച്ച് ചേക്കാലിമാട് സാംസ്കാരിക സമിതിയുടേയും സിഎസ്എസ് ലൈബ്രറിയുടെയും നേതൃത്വത്തിൽ എൽപി /യുപി വിദ്യാർത്ഥികൾക്കായി അക്ഷരക്കൂട്ടം സംഘടിപ്പിച്ചു. വിദ്യാർഥികൾക്ക് നൽകിയ സീറ്റിൽ അക്ഷരങ്ങൾ എഴുതി ഫോട്ടോ എടുത്തു ലൈബ്രറി അധികൃതർക്ക് അയച്ച് കൊടുക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത്. 

സെപ്റ്റംബർ എട്ട് മുതൽ 14 വരെ നടക്കുന്ന ഗ്രന്ഥശാല വാരാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചന മത്സരം,ലൈബ്രറി മെമ്പർഷിപ്പ് ക്യാമ്പയിൻ,ഹോം ലൈബ്രറി ഉദ്ഘാടനം,സെപ്റ്റംബർ 14 ഗ്രന്ഥശാല ദിനത്തിൽ പതാക ദിനമായി ആചരിക്കലും വാരാചരണ സമാപനവും തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ നടക്കും.ലൈബ്രേറിയൻ അബ്ദുൽ സലാം എകെ, ആബിദ് സി, അബ്ദുൽ റസാഖ് പികെ,  സഹീർ ഇകെ, സക്കീർ എകെ, ഫവാസ് മണമ്മൽ, അബ്ദുൽ റഷീദ് തോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി.

വേങ്ങര വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

 വേങ്ങര വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു


വേങ്ങര: വേങ്ങര വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചു കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു.ഓൺലൈനിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോക്ടറെ ഷാജഹാൻ ഐ എ എസ് സ്വാഗതം പറഞ്ഞു.പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ കെ ശൈലജ ടീച്ചർ ,ടി പി രാമകൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റർ മണി റിപ്പോർട്ടും ശിലാഫലകം അനാച്ഛാദനം അഡ്വക്കേറ്റ് കെ എൻ എ കാദർ എംഎൽഎയും നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ പി ഉണ്ണികൃഷ്ണൻ, വി സുധാകരൻ, ജമീല അബൂബക്കർ ,ചാക്കീരി അബ്ദുൽ ഹഖ്,പി പി ഹസ്സൻ ,മറിയുമ്മ ,കെ സ്നേഹലത, ഇ എം ഉബൈദുള്ള ,കെഎസ് കുസുമം അബ്ദുൽ അസീസ് ,ഇ കെ അബ്ദുൽ ഗഫൂർ ,കെ വി വേണുഗോപാലൻ ,അബ്ദുൽ റഷീദ് ടി കെ, വൃന്ദ കുമാരി കെ ടി ,ബാലഗംഗാധരൻ വി കെ, ടോമി മാത്യു ,പുഴിത്തറ പോക്കർ ഹാജി,സഫീർബാബു ,വത്സകുമാർ ,അബ്ദുൽമജീദ് എം കെ ,അബ്ദുൽമജീദ് എം കെ,നയിം കെ ചേറൂർ ,ജയകൃഷ്ണൻ ,മുഹമ്മദ് മൻസൂർ പോക്കാട്ട്,ഹാറൂൺ ശരീഫ് ,ഹേമ രാജൻ മുഹമ്മദ് സഹദ് ,ഷഹസാദ് എന്നിവർ പങ്കെടുത്തു .പി ടി എ പ്രസിഡണ്ട് കെ ടി അബ്ദുൽ മജീദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രാജേഷ് കെ സി നന്ദിയും പറഞ്ഞു.

08 September 2020

പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരെ കണ്ടെത്തി പൊതുവിദ്യാലയങ്ങളിലെത്തിക്കാന്‍ സമഗ്രശിക്ഷ കേരളം

പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരെ കണ്ടെത്തി പൊതുവിദ്യാലയങ്ങളിലെത്തിക്കാന്‍ സമഗ്രശിക്ഷ കേരളം 


പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരെയും സ്‌കൂളില്‍ പ്രവേശനം നേടാത്ത ആറിനും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളെയും കണ്ടെത്തി പൊതുവിദ്യാലയങ്ങളിലെത്തിക്കാന്‍ സമഗ്രശിക്ഷ കേരളം ഒരുങ്ങുന്നു. പ്രായത്തിനും പഠനനിലവാരത്തിനുമനുസരിച്ച് സമീപത്തെ പൊതുവിദ്യാലയത്തിലായിരിക്കും ഇവര്‍ക്ക് പ്രവേശനം നല്‍കുക. പ്രത്യേക സെന്ററുകളില്‍ പ്രത്യേക പരിശീലനവും ലഭ്യമാകും. പദ്ധതിക്കായി 189.94 ലക്ഷം രൂപയാണ് എസ്എസ്‌കെ വകയിരുത്തിയത്.

അതിഥിത്തൊഴിലാളികളുടെ മക്കള്‍ക്കും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കും ഈ പദ്ധതി കൂടുതല്‍ ഗുണം ചെയ്യും. വിവിധ ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും തദ്ദേശവകുപ്പ് പ്രതിനിധികളുടെയും സഹായത്തോടെയാകും കുട്ടികളെ കണ്ടെത്തുക. സ്‌കൂള്‍ തുറക്കുന്നതോടെ കുട്ടികളെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമാകും.

ഓരോ ജില്ലയിലും കണ്ടെത്തുന്ന കുട്ടികളുടെ എണ്ണമനുസരിച്ചാണ് പരിശീലനത്തിനുള്ള പ്രത്യേക സെന്ററുകള്‍ ഒരുക്കുന്നത്. സെന്ററുകളിലെ പരിശീലനത്തിന് സന്നദ്ധ പ്രവര്‍ത്തകരെയും നിയമിക്കും. കുട്ടികള്‍ കുറവുള്ള ജില്ലകളില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാകും പരിശീലനം. സ്‌കൂള്‍ അധ്യാപകരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും. അധ്യയന സമയത്തിന് പുറമെ ദിവസം ഒന്നരമണിക്കൂറെങ്കിലും ഇവരെ പരിശീലിപ്പിക്കണം. പരിശീലനം ആരംഭിക്കുന്നതിനു മുമ്പ് കുട്ടികളുടെ പഠനനിലവാരം കണ്ടെത്താന്‍ പ്രീ ടെസ്റ്റ് നടത്തും. ഇതിനനുസരിച്ചാകും തുടര്‍ പരിശീലനം.

സംസ്ഥാനത്താകെ 3164 കുട്ടികള്‍ക്ക് 136 സെന്ററിലായി പരിശീലനം നല്‍കാനുള്ള ഫണ്ടാണ് അനുവദിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികളെ പ്രതീക്ഷിക്കുന്ന ഇടുക്കി (1020), എറണാകുളം (949), വയനാട് (902), മലപ്പുറം (139) എന്നീ ജില്ലകളില്‍ യഥാക്രമം 25, 30, 60, 15 സെന്ററുകളാണ് അനുവദിച്ചിരിക്കുന്നത്. പത്തനംതിട്ട (17), കോട്ടയം (23), കോഴിക്കോട് (16), കണ്ണൂര്‍ (36) എന്നീ ജില്ലകളില്‍ ഓരോ സെന്ററും പാലക്കാട് (40) രണ്ട് സെന്ററും ഉണ്ടാകും. കുട്ടികള്‍ കുറവുള്ള തിരുവനന്തപുരം (10), കൊല്ലം (ആറ്), കാസര്‍ഗോഡ് (ആറ്) എന്നീ ജില്ലകളില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാകും പരിശീലനം നല്‍കുക.


പബ്‌ജി വീണ്ടും ?


പബ്ജി മൊബൈല്‍ ആപ്പിന്റെ ഇന്ത്യയിലെ വിതരണ അവകാശം ടെന്‍സെന്‍റ് ഗെയിംസില്‍ നിന്ന് പബ്ജി കോര്‍പ്പറേഷന്‍ തിരിച്ചെടുത്തു. ചൈനീസ് ബന്ധമുള്ള ആപ്പെന്ന നിലയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പബ്ജി നിരോധിച്ചതോടെയാണ്  ഈ നടപടി എന്ന്  വ്യക്തമാക്കി. രാജ്യത്ത് ഗെയിം പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും പബ്ജി കോര്‍പ്പറേഷനയാരിക്കുമെന്നും ഇന്ത്യയിലെ പബ്ജി ഉപയോഗിക്കുന്നവർക്കായി  പ്രത്യേക പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും പബ്ജി കോര്‍പ്പറേഷന്‍ അറിയിച്ചു.

രാജ്യത്തെ പൗരന്‍മാരുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമായി സര്‍ക്കാര്‍ സ്വീകരിച്ചനടപടികളെ ബഹുമാനിക്കുകയും മനസിലാക്കുകയും ചെയ്യുന്നുവെന്നും സര്‍ക്കാരുമായി ചേര്‍ന്ന് നിയമങ്ങളെല്ലാം പാലിച്ച്‌ ഗെയിം തിരികെ എത്തിക്കുമെന്ന് പബ്ജി കോര്‍പ്പറേഷന്‍ പ്രസ്താവനയില്‍ പറയുന്നു.സൗത്ത് കൊറിയന്‍ ഗെയിമിംഗ് കമ്പനി ആയ  ബ്ലൂ ഹോളിന്‍റെ ഉപസ്ഥാപനമായ പബ്ജി കോര്‍പ്പറേഷനാണ് ഗെയിമിന്റെ യഥാര്‍ത്ഥ നിര്‍മ്മതാക്കള്‍. മൊബൈല്‍ ആപ്പ് മാത്രമായിരുന്നു ടെന്‍സെന്റ് ഡെവലപ്പ് ചെയ്തത്. ആപ്പ് അവകാശം സൗത്ത് കൊറിയന്‍ കമ്ബനി ഏറ്റെടുക്കുന്നതോടെ ഇന്ത്യയില്‍ പബ്ജി മൊബൈല്‍ ആപ്പ് വീണ്ടും അവതരിപ്പിക്കാനുള്ള സാധ്യത തുറക്കുകയാണ്. ആരാധകരുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് പബ്ജി കോര്‍പ്പറേഷന്‍ നന്ദി അറിയിച്ചു.


മലപ്പുറത്തുകാരുടെ ഈവിവാഹം മാതൃകയാണ്

 മലപ്പുറത്തുകാരുടെ ഈവിവാഹം മാതൃകയാണ്



മലപ്പുറം: അനാഥ യുവതിക്ക് വീടൊരുക്കി നല്‍കി മാതൃകയാവുകയാണ് റാഫിയ-ഫവാസ് വിവാഹം. ബ്രിട്ടനില്‍ പഠനവും സാമൂഹിക പ്രവര്‍ത്തനവും നടത്തുന്ന മലപ്പുറം ആമയൂര്‍ സ്വദേശി റാഫിയ ഷെറിന്‍ ജര്‍മനിയിലുള്ള പ്രതിശ്രുത വരന്‍ വാഴക്കാട് സ്വദേശി ഫവാസ് അഹ്മദിനോട് മഹറായി ആവശ്യപ്പെട്ടത് ഒരു വീടായിരുന്നു. തങ്ങള്‍ക്ക് താമസിക്കുവാനല്ല, വീടില്ലാത്ത ഒരു അനാഥ പെണ്‍കുട്ടിക്ക് തണലൊരുക്കി നല്‍കണമെന്നായിരുന്നു അത്.

റാഫിയയുടെ ആവശ്യത്തിനോട് ഫവാസ് സമ്മതം പറയുകയായിരുന്നു. അങ്ങിനെ വിവാഹത്തലേന്ന് റാഫിയ ജര്‍മനിയിലേക്ക് പറന്നു. ഫവാസിനൊപ്പം ചേര്‍ന്നു. സൂം പ്ലാറ്റ്ഫോം മുഖേനെ നടന്ന വിവാഹത്തിന് വീട്ടുകാരും ഉറ്റ ബന്ധുക്കളും പ്രമുഖ പ്രചോദന പ്രഭാഷകന്‍ പി.എം.എ ഗഫൂര്‍ ഉള്‍പ്പെടെ സുഹൃത്തുക്കളും ഓണ്‍ലൈനിലൂടെ സാക്ഷികളായി.

പാഴ്ചെലവുകളും ആര്‍ഭാടങ്ങളും കാട്ടിക്കൂട്ടലുകളും നിറഞ്ഞ ചടങ്ങായി വിവാഹം നടത്തുന്നതിനോട് തനിക്ക് മുമ്പ് തന്നെ അനിഷ്ടമായിരുന്നുവെന്നും ഇപ്പോഴത്തെ സാഹചര്യം മനസിനിണങ്ങിയ രീതിയില്‍ തന്നെ ഒരുമിച്ചു ചേര്‍ത്തുവെന്നും റാഫിയ വിവാഹത്തിനു തൊട്ടുമുമ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സുഹൃത്തുക്കളെ അറിയിച്ചു. ബഷീര്‍ കുന്നുമ്മലിന്റേയും ഹസീനയുടെയും മകളാണ് റാഫിയ. സി.കെ. അബൂബക്കറും ടി. റംലയുമാണ് ഫവാസിന്റെ മാതാപിതാക്കള്‍.

07 September 2020

മമ്മുക്ക എന്ന മലയാളത്തിന്റെ മഹാ നടനെ ഹൃദയത്തിലേറ്റിയവരുടെ ഹൃദയത്തിൽ നിന്നൊരു രക്തദാന സമ്മാനം

മമ്മുക്ക എന്ന മലയാളത്തിന്റെ മഹാ നടനെ ഹൃദയത്തിലേറ്റിയവരുടെ ഹൃദയത്തിൽ നിന്നൊരു രക്തദാന സമ്മാനം 


 ബി ഡി കെ ഏറനാട് താലൂക്ക് കമ്മിറ്റിയും ആൾ കേരള മമ്മുട്ടി ഫാൻസ് അസോസിയേഷൻ അരീക്കോട് യൂണിറ്റും സംയുക്തമായി മഞ്ചേരി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഇൻ ഹൗസ് രക്തദാന ക്യാമ്പ് , മമ്മൂക്കയുടെ പിറന്നാൾ ദിനസമ്മാനമാക്കി 24 യുവ ഹൃദയങ്ങൾ.കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതും കണ്ടൈനമെന്റ് സോണുകൾ കൂടുന്നതും ബ്ലഡ് ബാങ്കിലെ രക്തദൗർലഭ്യം കൂടുതലാക്കുന്ന സന്ദർഭത്തിൽ രക്തം കിട്ടാതെ ശസ്ത്രക്രിയകൾ മാറ്റിവെക്കുന്ന സ്ഥിതിയാണ് ജില്ലയിൽ.ഭീതിയല്ല വേണ്ടത് ജാഗ്രതയാണ് എന്ന മനസ്സുമായി ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ല കമ്മിറ്റി ഓരോ താലൂക്ക് കമ്മിറ്റികളുടെയും സഹകരണത്തോടെ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന 

ക്യാമ്പിനു ബി ഡി കെ ഏറനാട് താലൂക്ക് കോ-ഓർഡിനേറ്റർമാരായ അബു മൈത്ര, പ്രസീത മഞ്ചേരി, റാഷിദ് കാളികാവ്, ജ്യോതി അറവങ്കര, ഷിജിൻ പിലക്കൽ  ,ഫൈസൽ അരവങ്ങര, മുബഷിറ  മോങ്ങംഎന്നിവർ നേതൃത്വം നൽകി.

തെരുവുവിളക്കുകൾ മാറ്റി സ്ഥാപിക്കണം,തെരുവുനായ ശല്യം നിയന്ത്രിക്കണം വേങ്ങര പൗര സമിതി പരാതി നൽകി

തെരുവുവിളക്കുകൾ മാറ്റി സ്ഥാപിക്കണം,തെരുവുനായ ശല്യം നിയന്ത്രിക്കണം വേങ്ങര പൗര സമിതി പരാതി നൽകി 


വേങ്ങര: വേങ്ങര ടൗണിലും പരിസരപ്രദേശങ്ങളിലും പ്രവർത്തിക്കാത്ത തെരുവുവിളക്കുകൾ മാറ്റി സ്ഥാപിക്കണം,ബസ്‌സ്റ്റാന്റിലും പരിസര പ്രദേശങ്ങളിലും കച്ചവടക്കാർക്കും യാത്രക്കാർക്കും ശല്യമായി മാറിയ തെരുവുനായ ശല്യം നിയന്ത്രിക്കണം എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് വേങ്ങര പൗരസമിതി വേങ്ങര പഞ്ചായത്തിന് പരാതി നൽകി.പ്രസിഡണ്ട് എം കെ റസാക്ക്,പൈക്കാടൻ ഉമ്മുറുട്ടി,സിഎച്ച് സൈനുദ്ദീൻ,പാലേരി മൊയ്തീൻ,ദിറാർ,സബാഹ്,ഹക്കീം തുപ്പിലികാട്ട്,തോട്ടശ്ശേരി മുസ്തഫ,പൂച്ചേങ്ങൽ അലവി,സുജ,സൈൻ മുഹമ്മദലി,ജബ്ബാർ ചേറൂർ,ടി കെ പൂച്യപ്പ്,ശങ്കർ എന്നിവർ പങ്കെടുത്തു.


വേങ്ങര പഞ്ചായത്ത് ബസ്സ്റ്റാൻറ്റ് കം ഷോപ്പിംഗ് കോപ്ലക്സ് ഇനി ഇ.അഹമ്മദ് സാഹിബിന്റെ നാമോദയത്തിൽ

വേങ്ങര പഞ്ചായത്ത് ബസ്സ്റ്റാൻറ്റ് കം ഷോപ്പിംഗ് കോപ്ലക്സ് ഇനി ഇ.അഹമ്മദ് സാഹിബിന്റെ നാമോദയത്തിൽ 


വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള ബസ് സ്റ്റാന്റ് കം ഷോപ്പിംങ്ങ് കോപ്ലക്സ് മുൻ എം.പി ഇ അഹമദ് സാഹിബ് സ്മാരക ബസ് സ്റ്റാഡ് കം ഷോപ്പിങ്ങ് കോപ്ലക്സ് എന്ന് നാമകരണം ചെയ്യാൻ 7-10-2020 ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ അധ്യക്ഷ്യതയിൽ ചേർന്ന ഭരണ സമിതിയോഗം

തീരുമാനിച്ചു.പതിനാലാം വാർഡ് മെമ്പർ പറങ്ങോടത്ത് അസീസാണ് ഇ.അഹമ്മത് സാഹിബിന്റ പേര് നൽകണം എന്ന ആവശ്യം ഉന്നയിച്ച് കത്ത് നൽകിയത്.വേങ്ങര പഞ്ചായത്ത് ഉൾകെള്ളുന്ന മലപ്പുറം ലേകസഭ പ്രതിനിധിയായി വിശ്വപൗരനായി ഉയർന്ന ഇ.അഹമ്മദ് സാഹിബിന് നൽകാൻ കഴിയുന്ന ബഹുമതിയാണ് നാമകരണമെന്ന് മെമ്പർ അസീസ് അഭിപ്രായപ്പെട്ടു.

06 September 2020

കര്‍ഷകസംഘം അസീസ് പഞ്ചിളിയെ ആദരിച്ചു

കര്‍ഷകസംഘം അസീസ് പഞ്ചിളിയെ ആദരിച്ചു


വേങ്ങര: വേങ്ങര മണ്ഡലത്തിലെ വികസന പദ്ധതികള്‍ നിസ്വാര്‍ത്ഥമായി ചെയ്തു തീര്‍ക്കുന്നതിന് നേതൃത്വം കൊടുക്കുന്ന പഞ്ചിളി അസീസിനെ കര്‍ഷകസംഘം വേങ്ങര മണ്ഡലംകമ്മിറ്റി ആദരിച്ചു. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ യുടെ പി.എ യാണ് അസീസ് പഞ്ചിളി. കോവിഡ് 19 രോഗവ്യാപനം തടയുന്നതിന് പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളും രോഗബാധിതരുടെ വീടുകളും അണുവിമുക്തമാക്കുന്നതിന് നേതൃത്വം വഹിച്ചതിനും രോഗികള്‍ക്ക് ഭക്ഷണമുള്‍പ്പെടയുള്ള സഹായങ്ങള്‍ എത്തിക്കുന്നതിലും വിശ്രമമില്ലാതെ പ്രവര്‍ത്തനം നടത്തികൊണ്ടിരിക്കുന്നതിനാണ് കര്‍ഷകസംഘം പഞ്ചിളി അസീസിനെ ആദരിച്ചത്. 

കഴിഞ്ഞപ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ വീണ് കാലിന് പരിക്കുപറ്റിയിട്ടും കര്‍ഷകര്‍ക്ക് സഹായമെത്തിക്കുന്നതിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ദുതിതബാധിതര്‍ക്ക് സഹായമെത്തിക്കുന്നതിലും അസീസ് മുന്നിലുണ്ടായിരുന്നു. വേങ്ങര മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്യുന്നതിലും നടപ്പാക്കുന്നതിലും എം.എല്‍.എ കെ.എന്‍.എ ഖാദറിനെ സഹായിക്കുന്നതില്‍ അസീസ് വഹിക്കുന്ന പങ്ക് വലുതാണ്. കഴിഞ്ഞ യു.ഡി.എഫ.് ഗവണ്‍മെന്റ് കാലത്ത്. ന്യൂനപക്ഷ നഗരകാര്യ വകുപ്പുമന്ത്രി മഞ്ഞളാംകുഴി അലിയുടെ സ്റ്റാഫ് എന്ന നിലക്കും. ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ് ഉപഹാരം നല്‍കി. സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ രണ്ടത്താണി, കര്‍ഷക സംഘം നേതാവ് കറുമണ്ണില്‍ അബ്ദുസലാം എന്നിവര്‍ പങ്കെടുത്തു.

സ്വർണക്കടത്ത് സംഘം ഡിആർഐ ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ചു

സ്വർണക്കടത്ത് സംഘം ഡിആർഐ ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ചു


കരിപ്പൂർ : സ്വർണക്കടത്ത് സംഘം ഡിആർഐ ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ചു. കരിപ്പൂർ വിമാനത്താവളത്തിന് സമീപമാണ് സംഭവം. രണ്ട് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു.

ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. സ്വർണം കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ എത്തിയത്. ബുള്ളറ്റിലും ഇന്നോവയിലുമായി ഉദ്യോഗസ്ഥർ സ്വർണക്കടത്ത് സംഘത്തിന്റെ വാഹനത്തെ പിന്തുടർന്നു. സ്വർണക്കടത്ത് സംഘത്തെ മറികടന്ന ഉദ്യോഗസ്ഥർ ബുള്ളറ്റ് കുറുകെ വച്ചു. ഇതിനിടെയാണ് അപകടം നടന്നത്. കള്ളക്കടത്ത് സംഘത്തിന്റെ വാഹനം ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ഇന്നോവ കാർ നിയന്ത്രണം വിട്ട് സമീപത്തുള്ള ചതുപ്പിൽ വീണു.സ്വർണക്കടത്ത് സംഘത്തിലെ ഒരാളെ ഡിആർഐ പിടികൂടിയിട്ടുണ്ട്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

ഡോ.അൻവറിനെ യൂത്ത് കോൺഗ്രസ് പത്തുമൂച്ചി യൂണിറ്റ് കമ്മിറ്റി ആദരിച്ചു

ഡോ.അൻവറിനെ യൂത്ത് കോൺഗ്രസ് പത്തുമൂച്ചി യൂണിറ്റ് കമ്മിറ്റി ആദരിച്ചു

എം ബി ബി എസ് പാസായി ആതുര സേവന രംഗത്ത് സജീവ സാനിദ്ധ്യമായി മാറിയ വേങ്ങര പത്തുമൂച്ചി ചീരങ്ങൻ ബാവയുടെ മകൻ ഡോ.അൻവറിനെ യൂത്ത് കോൺഗ്രസ് പത്തുമൂച്ചി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി മൊമെന്റോ നൽകി ആദരിച്ചു.

പരിപാടിക്ക് ജലീൽ ചീരങ്ങൻ അധ്യക്ഷത വഹിച്ചു.ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് അസീസ് ഹാജി, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഹുസൈൻ കെ വി,ചീരങ്ങൻ ബാവ,  കുഞ്ഞീൻ ഹാജി, അജ്മൽ വെളിയോട്, ശാക്കിർ കാലടിക്കൽ, അസ്‌കർ എൻ ടി, ഇജാസ് കെ ടി, സിദ്ധീഖ് ടി പി, ഇട്ടി കെ ടി, മൂസ കുറുക്കൻ, ആലിക്കുട്ടി കെ ടി എന്നിവർ സംബന്ധിച്ചു.

പൊന്നോണ വീട്ടിലെ ആഘോഷങ്ങളുമായി സ്നേഹക്കൂട്ടിലെ മാലാഖ കുഞ്ഞുങ്ങൾ

 പൊന്നോണ വീട്ടിലെ ആഘോഷങ്ങളുമായി സ്നേഹക്കൂട്ടിലെ മാലാഖ കുഞ്ഞുങ്ങൾ


ഭിന്നശേഷിക്കരായ കുട്ടികളുടെ വാട്സപ്പ് കൂട്ടായ്മയായ എടപ്പാൾ സ്നേഹക്കൂടിന്റെ ഓണാഘോഷ പരിപാടികൾ " പൊന്നോണ വീട്" ആഗസ്ത് 24 മുതൽ ആരംഭിച്ചു.150 ഓളം കുട്ടികളുള്ള വാട്സപ്പ് ഗ്രൂപ്പ് കഴിഞ്ഞ ഒരാഴ്ച്ച പ്രൗഡഗംഭീരമായ ഓൺലൈൻ ഓണാഘോഷ പരിപാടികളുമായിമായി മുന്നോട്ട് പോവുകയാണ്. വിശേഷാവസരങ്ങളും ആഘോഷങ്ങളുമെല്ലാം സ്നേഹക്കൂട്ടിലെ മക്കൾക്ക് പുതുമോടിയല്ല. കൊറോണ മഹാമാരി ലോകത്തെ മൊത്തം അടച്ചു പൂട്ടിയപ്പോൾ ലോക്ഡൗൺ സമയത്ത് കുട്ടികൾക്ക് വേണ്ടി സ്നേഹക്കൂട് വാട്‌പ്പ് ഗ്രൂപ്പിന്റെ അധികാരികളായ നൗഷാദ് അയിങ്കലവും മുൻ റിസോഴ്സ് അധ്യാപികയുമായ രേഖ ടീച്ചറുമാണ് ഇത്തരമൊരു പരിപാടിക്ക് തുടക്കമിട്ടത്. അടച്ചുപൂട്ടൽ നാളുകളിൽ കുട്ടികൾ  മാനസീകമായി ഉൾവലിയാനുള്ള സാധ്യത മുന്നിൽ കണ്ടു കൊണ്ടാണ് ഇത്തരം പരിപാടികൾക്ക് നേതൃത്വം നൽകിയത്. കുട്ടികളുടെ താൽപ്പര്യത്തിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ വാട്സപ്പ് ഗ്രൂപ്പ് വഴി നൽകുകയും കുട്ടികൾ അതിനോട് മികച്ച പ്രതികരണം നൽകുകയും ചെയ്തു.കൂടാതെ കുട്ടികളുടെ രക്ഷിതാക്കൾക്ക് മാനസീ കോല്ലാസ പരിപാടികളും ഗ്രൂപ്പിൽ നടന്നുവരുന്നു. ഒറ്റക്കെട്ടായി ഒരു കുടുംബമായി മുന്നോട്ട് പോകുന്ന ഈ വാട്സപ്പ് കൂട്ടായ്മ ഈസ്റ്ററും വിഷുവും പെരുന്നാളും സ്വാതന്ത്ര്യ ദിനവും ഗംഭീരമായാണ് ആഘോഷിച്ചു പോന്നത്.ആഗസ്ത് 24 മുതൽ തുടങ്ങിയ ഓണാഘോഷ പരിപാടിയായ പൊന്നോണ വീട്ടിൽ കുട്ടികൾക്ക് മത്സരങ്ങളില്ല ആഘോഷങ്ങൾക്ക് അതിർവരമ്പുകളില്ലാതെ മുന്നോട്ട് പോവുകയാണ്.പേപ്പർ പൂക്കളം വരയ്ക്കൽ,പൂക്കളം തീർക്കൽ,തിരുവാതിരക്കളി,ഓണപ്പാട്ടുകൾ,മാവേലിയും മലയാളി മങ്കയും എന്നീ വിപുലമായ പരിപാടികളാണ് ഗ്രൂപ്പിൽ അരങ്ങേറുന്നത്


05 September 2020

പറപ്പൂർ പഞ്ചായത്ത് മിനി സ്റ്റേഡിയം; ഉദ്ഘാടനം പ്രതിഷേധിച്ചു

 പറപ്പൂർ പഞ്ചായത്ത് മിനി സ്റ്റേഡിയം; ഉദ്ഘാടനം പ്രതിഷേധിച്ചു


പറപ്പൂർ: പറപ്പൂർ പഞ്ചായത്ത് മിനി സ്റ്റേഡിയം നിർമ്മിച്ചതായി ഫലകം വച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ കീഴിൽ ഇന്നലെ നടത്താനിരുന്ന ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ചോലക്കുണ്ട് മേഖല കമ്മിറ്റി പ്രതിഷേധിച്ചു.1983 നിർമ്മിച്ച ഉദ്ഘാടനം നിർവഹിച്ച പറപ്പൂർ പഞ്ചായത്ത് മിനി സ്റ്റേഡിയം വീണ്ടും ഉദ്ഘാടനം ചെയ്യാനുള്ള നിലവിലുള്ള പഞ്ചായത്ത് ബോർഡിന്റെ നിലപാടിനെതിരെയായിരുന്നു പ്രതിഷേധം.നാസർ പറപ്പൂറിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രസിഡണ്ടിനെയും മറ്റു മെമ്പർമാരെയും തടഞ്ഞ. പുതിയതായി നിർമ്മിച്ച ഫലകത്തിൽ എഴുതിയ തെറ്റുകൾ തിരുത്തി പുതിയത് സ്ഥാപിക്കാനും പഴയ ഫലകം അതേപടി സ്ഥാപിക്കാനും ധാരണയായി.1983 ശ്രീ തുപ്പികാട്ട് മൂസാ സാഹിബ് ഉദ്ഘാടനം നിർവഹിക്കുകയും അദ്ദേഹത്തിന്റെ മരണശേഷം കഴിഞ്ഞ യുഡിഎഫ് എഫ് പഞ്ചായത്ത് ബോർഡ് ഈ സ്റ്റേഡിയത്തിന് അദ്ദേഹത്തിന്റെ പേര് നാമകരണം ചെയ്യുകയും ചെയ്തിരുന്നു. മണ്ഡലം യൂത്ത് കോൺഗ്രസ് നേതാക്കളായ നിയാഫ് ഊർശ്ശമണ്ണിൽ,സജാദ് ഇ,ജസീം ,യാസിർ കെടി,കെഎസ്‌യു  നേതാക്കളായ ദിൽഖാഷ് യു,റോഷൻ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.പഞ്ചായത്ത് പുതിയതായി ചില നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് അതിനുപകരമായി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടത്താൻ തീരുമാനിച്ചതിലാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.

പ്രധാനധ്യാപികക്ക് മധുരനാരങ്ങ തൈ നൽകി അധ്യാപക ദിനം ആചരിച്ചു

 പ്രധാനധ്യാപികക്ക് മധുരനാരങ്ങ തൈ നൽകി അധ്യാപക ദിനം ആചരിച്ചു


വലിയോറ: അടക്കാപുര ടൗൺ എം എസ് എഫ് കമ്മിറ്റി വലിയോറ എ എം യൂ പി സ്കൂൾ പ്രധാന അധ്യാപിക മോളി ടീച്ചർക്ക്  മധുരനാരങ്ങ തൈ നൽകി ഈ വർഷത്തെ അധ്യാപക ദിനം ആചരിച്ചു. 34 വർഷത്തെ തന്റെ അധ്യാപക ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് ടീച്ചർ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. വേങ്ങര പഞ്ചായത്ത് എംഎസ്എഫ് ജനറൽ സെക്രട്ടറി ഇബ്രാഹിം അടക്കാപുര അദ്ധ്യക്ഷത നിർവഹിച്ചു, അടക്കാപുര എംഎസ്എഫ് ഭാരവാഹികലായിട്ടുള്ള അഫ്സൽ എ കെ,സാലിഹ് വി കെ,  യൂനുസ് എ കെ, അദ്നാൻ, ഫഹദ് പി, ഷബീബ് മോയൻ, അലി അക്ബർ എ കെ, സിനാൻ, സാജിദ്, ഹിസാമലി യൂ, നസീബ്, ഫുഹാദ് ചെമ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.

ട്രോമാ കെയർറിന് ഫോഗിങ് മെഷീൻ കൈമാറി

ട്രോമാ കെയർറിന് ഫോഗിങ് മെഷീൻ കൈമാറി


വേങ്ങര: മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂനിറ്റിന്ന് അബുഹാജി അഞ്ചുകണ്ടൻ  സ്പോൺസർ ചെയ്ത ഫോഗിങ് മെഷീൻ വേങ്ങര ഹെൽത്ത് സെന്ററിലെ എച്ച് എസ് മുഹമ്മദ്‌ സൈദിന്ന് കൈമാറി.വേങ്ങര എച്ച് ഐ മോഹൻദാസ് ഫോഗ് അടിച്ചു ഉത്ഘാടനം നിർവഹിച്ചു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������