ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിൽ കോവിഡ് രോഗികൾക്ക് വീടുകളിൽ തന്നെ ചികിൽസ ലഭ്യമാക്കണം;കെഎൻഎ ഖാദർ
വേങ്ങര: സംസ്ഥാനത്ത് കൊറോണ ബാധിതരെ വീടുകളിൽ നിന്നും സെന്ററുകളിലേക്ക് ആംബുലൻസുകളിൽ മാറ്റുമ്പോഴുണ്ടാകുന്ന ഭയാന്തരീക്ഷം ലഘൂകരിക്കുന്നതിനും സാധ്യമെങ്കിൽ മറ്റു ഗുരുതര ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത കോവിഡ് രോഗികൾക്ക് അവരുടെ വീടുകളിൽ തന്നെ തുടർന്ന് ചികിത്സ നടത്തുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് അഡ്വ:കെ എൻ എ ഖാദർ എം എൽ എ മുഖ്യമന്ത്രിക്ക് കത്ത് നൽകി ആവിശ്യപ്പെട്ടു.സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിച്ചുകൊണ്ടിരിക്കുന്ന ഈ വേളയിലും യാതൊരു ലക്ഷണമില്ലാത്തതും മറ്റു ഗുരുതര ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തതുമായ നിരവധി പേരെ കോവിഡ് പോസിറ്റീവ് ആയി എന്ന ഒറ്റ കാരണത്താൽ കോവിഡ് ഫസ്റ്റ് ലൈൻ സെന്ററുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടെയാവട്ടെ പ്രത്യേക പരിചരണവും മരുന്നുകളൊന്നും ആവശ്യമില്ല താനും. ഇത്തരത്തിൽ കോവിഡ് പോസിറ്റീവ് ആവുന്നവരെ വീടുകളിൽ നിന്നും ആംബുലൻസുകളിൽ കൊണ്ടു പോകുന്നത് രോഗികൾക്കും സമീപവാസികൾക്കും അനാവശ്യമായ ഭയം ഉളവാക്കുന്ന തരത്തിലാണ്. പ്രത്യേകിച്ചും കുട്ടികൾക്കും സ്ത്രീകൾക്കും ഈ തരത്തിലുള്ള സമീപനം ഭയവും ബുദ്ധിമുട്ടും അസ്വസ്ഥതയും ഉളവാക്കുന്നു. ആംബുലൻസ് ലഭ്യതക്ക് ബുദ്ധിമുട്ട് നേരിടുന്ന സ്ഥലങ്ങളിൽ ചിലപ്പോൾ രോഗം സ്ഥിരീകരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് രോഗികളെ മാറ്റുന്നത്. ഗുരുതര ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത കോവിഡ് രോഗികൾക്ക് അവരുടെ വീടുകളിൽ സൗകര്യമുള്ള പക്ഷം അവിടെ തന്നെ തുടർന്ന് ചികിത്സ നടത്തുന്നതിന് അനുമതി നൽകുന്ന പക്ഷം ഈ ഭയാന്തരീക്ഷം ലഘൂകരിക്കാവുന്നതാണ്. ആയതിനാൽ അങ്ങ് ഈ വിഷയം പരിശോധിച്ച് രോഗലക്ഷണങ്ങളും ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ഒന്നുമില്ലാത്ത കോവിഡ് പോസിറ്റീവ് ആയ രോഗികളെ ആശുപത്രികളിലേക്ക് മാറ്റുമ്പോഴുണ്ടാകുന്ന ഭയാന്തരീക്ഷം ലഘൂകരിക്കുന്നതിനും ഇത്തരം രോഗികൾക്ക് അവരുടെ വീടുകളിൽ സൗകര്യമുള്ള പക്ഷം അവിടെ തന്നെ തുടർന്ന് ചികിത്സ നടത്തുന്നതിനും വേണ്ട നിർദ്ദേശം നൽകണമെന്നും MLA കത്തിൽ സൂചിപ്പിച്ചു