കാട്ടുപൂച്ചയുടെ ആക്രമണം; 13 കോഴികൾ ചത്തു
ഒതുക്കുങ്ങൽ: അരിച്ചോൾ ഉദരാണിയിൽ കാട്ടുപൂച്ചയുടെ ആക്രമണം രൂക്ഷം. പ്രദേശത്തെ താമസക്കാരായ കാവുങ്ങൽ സൈതലവി, പിലാക്കൽ ഫൈസൽ, വടക്കേതിൽ ഷരീഫ്, ഇബ്രാഹിം, മുഹമ്മദ് എന്നിവരുടെ വീടുകളിൽ വളർത്തിയിരുന്ന 13 ഓളം കോഴികളാണ് രണ്ടുദിവസത്തിനുള്ളിൽ കാട്ടുപൂച്ചയുടെ അക്രമണത്തിൽ ചത്തത്. രണ്ടുദിവസത്തിനുള്ളിൽ ഇത്രയും കോഴികളെ അക്രമിച്ചത് കൊണ്ടുതന്നെ ഒന്നിലധികം കാട്ടുപൂച്ചകൾ പ്രദേശത്തുണ്ടാകാമെന്നാണ് നാട്ടുകാർ പറയുന്നത്. വൈകുന്നേരങ്ങളിലാണ് കാട്ടുപൂച്ചയുടെ ആക്രമണം പ്രധാനമായും ഉണ്ടാവുന്നത്. തെരുവുനായ, വെരുക്, കീരി എന്നിവരുടെ ശല്യത്തിനുപുറമേ കാട്ടുപൂച്ചയുടെ ആക്രമവും തുടങ്ങിയതോടെ വളർത്തുകോഴികളെ പുറത്തു വിടാനാവാത്ത അവസ്ഥയിലാണ് നാട്ടുകാർ. കോഴികളെ പുറത്തുവിടാതെ വലകെട്ടി വളർത്തുന്ന വീട്ടിൽ അതിനകത്തുകയറിയും കോഴികളെ പിടിച്ചിട്ടുണ്ട്. അടിയന്തരമായി കാട്ടുപൂച്ചയെ പിടിയ്ക്കുന്നതിനുള്ള നടപടികൾ ബദ്ധപ്പെട്ട അധികൃതർ സ്വികരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം