Labels

31 December 2017

മലപ്പുറം വേങ്ങര ഭാഗങ്ങളിലെ എല്ലാ എല്ലാ കടകളും ഇന്ന് രാത്രി 10 മണിക്ക് മു

മലപ്പുറം: പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന പുതുവത്സര ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാത്രി പത്തിനു
മുന്‍പ് മലപ്പുറത്തെ എല്ലാകടകളും അടക്കണമെന്നു പോലീസ് അറിയിച്ചു. മലപ്പുറം, വേങ്ങര ഭാഗങ്ങളിലെ എല്ലാ കടകളും അടക്കണമെന്ന് മലപ്പുറം സി.ഐ. എ. പ്രേംജിത്ത് പത്രക്കുറിപ്പിലൂടെ പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ ആഘോഷം പാടില്ല. അനുമതി ഇല്ലാതെ ശബ്ദ ഉപകരണങ്ങള്‍ ഉപയോഗിച്ചാല്‍ പോലീസ് നിയമപ്രകാരം കേസെടുക്കും.
പുതുവത്സരാഘോഷങ്ങള്‍ അതിരുവിടാതിരിക്കാന്‍ നിര്‍ദേശങ്ങളുമായി പോലീസ്. ഞായറാഴ്ച രാത്രി പത്ത് മണിക്ക് വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധമായും അടക്കണം. അല്ലാത്തവക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പെരിന്തല്‍മണ്ണ പോലീസും അറിയിച്ചു.
ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ വാഹനം പിടിച്ചെടുത്ത് ആര്‍.ടി.ഒ. യ്ക്ക് കൈമാറും. കൂടാതെ ലൈസന്‍സ് റദ്ദാക്കുന്നതിനായി ആര്‍.ടി.ഒ. യ്ക്ക് സമര്‍പ്പിക്കും.
ഈ ദിവസങ്ങളില്‍ രാത്രി പത്തിന് ശേഷം ഉച്ചഭാഷിണികള്‍ അനുവദനീയമല്ല. ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവ പിടിച്ചെടുത്ത് കേരള പോലീസ് ആക്ട് പ്രകാരവും ശബ്ദമലിനീകരണത്തിനെതിരെയുള്ള വകുപ്പുകള്‍ പ്രകാരവും കേസെടുക്കും. പുതുവര്‍ഷ പിറവിയില്‍ പ്രത്യേക വാഹനപരിശോധനയും ഇതിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ടെന്ന് പെരിന്തല്‍മണ്ണ പോലീസ് അറിയിച്ചു.

30 December 2017

വേങ്ങരമുതല്‍ നരണിപ്പുഴവരെ

വേങ്ങരമുതല്‍ നരണിപ്പുഴവരെ

വേങ്ങര : ഇ. അഹമ്മദിന്റെ മരണത്തോടെ 2017-ല്‍ കണ്ണുകളെല്ലാം പി.കെ. കുഞ്ഞാലിക്കുട്ടിയിലേക്കും വേങ്ങരയിലേക്കുമായിരുന്നു. എം.എല്‍.എ. സ്ഥാനം രാജിവെച്ച് ലോക്‌സഭയിലെത്തിയ കുഞ്ഞാലിക്കുട്ടി. ഭൂരിപക്ഷം അല്പം കുറഞ്ഞെങ്കിലും ജയിച്ചുകയറിയ കെ.എന്‍.എ. ഖാദര്‍. വര്‍ഷത്തിന്റെ ആദ്യപകുതി രാഷ്ട്രീയചര്‍ച്ചകള്‍ക്കും തീപാറുന്ന പോരാട്ടങ്ങള്‍ക്കും സാക്ഷിയായി. നിലമ്പൂര്‍ മേഖലയിലെ മാവോവാദിസാന്നിധ്യം ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറഞ്ഞു. പ്രമുഖരുടെ കീഴടങ്ങലും വാര്‍ത്തയായി. ഇ. അഹമ്മദിന്റെയും കോട്ടുമല ബാപ്പു മുസലിയാരടക്കമുള്ളവരുടെയും വിയോഗം മലപ്പുറത്തിന് തീരാനഷ്ടമായി. ഉണ്യാലില്‍ സംഘര്‍ഷം പലപ്പോഴായി തലപൊക്കിയത് തീരദേശത്തെ അശാന്തമാക്കി. വിവാദ പാര്‍ക്കില്‍ കുരുങ്ങി പി.വി. അന്‍വര്‍ എം.എല്‍.എ. വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. സംസ്ഥാനത്ത് ആഞ്ഞുവീശിയ ഓഖി കൊടുംകാറ്റ് മലപ്പുറത്തിന്റെ തീരങ്ങളെ കവര്‍ന്നെടുത്തു. നരണിപ്പുഴയില്‍ മുങ്ങി ആറ് കുരുന്നുജീവനുകള്‍ പൊലിഞ്ഞ വാര്‍ത്ത സമ്മാനിച്ചാണ് 2017 പടിയിറങ്ങിയത്. നിരത്തില്‍ പൊലിഞ്ഞത് 379 ജീവനുകള്‍ വിവിധ വാഹനാപകടങ്ങളിലായി ജില്ലയില്‍ 2017-ല്‍ മരിച്ചത് 379 പേരാണ്. മുന്‍വര്‍ഷം 402 പേരാണ് അപകടങ്ങളില്‍ മരിച്ചത്. കീഴടങ്ങി മാവോവാദികള്‍ മാവോവാദികളെ പ്രതിരോധത്തിലാക്കാന്‍ പോലീസിനു കഴിഞ്ഞു. ഭഗത്സിങ്, കാളിദാസ്, കന്യാകുമാരി തുടങ്ങി മുന്‍ പ്രവര്‍ത്തകരെല്ലാം പോലീസില്‍ കീഴടങ്ങി. ഇത്തവണയും അശാന്തം തിരൂര്‍ ഉണ്യാല്‍, താനൂര്‍ ഭാഗങ്ങളില്‍ പോയവര്‍ഷവും പല സമയങ്ങളിലായി അക്രമസംഭവങ്ങള്‍ അരങ്ങേറി. നിരവധി പേര്‍ക്ക് പരിക്കേറ്റു. വിവാദങ്ങളുടെ പാര്‍ക്ക് നിലമ്പൂരില്‍ പി.വി. അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്ക് നിര്‍മാണം അനധികൃതമാണെന്ന് കണ്ടെത്തിയത് വിവാദങ്ങള്‍ക്ക് വഴിയൊരുക്കി .

പെണ്‍മുന്നേറ്റം പ്രഖ്യാപിച്ച് മുജാഹിദ് വനിതാ സമ്മേളനം


പെണ്‍മുന്നേറ്റം പ്രഖ്യാപിച്ച് മുജാഹിദ് വനിതാ സമ്മേളനം ...
അരലക്ഷം വനിതകള്‍ സംഗമിച്ചു
വേങ്ങര (മലപ്പുറം): കൂരിയാട്ട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാംദിനത്തില്‍ അരലക്ഷം വനിതകള്‍ പങ്കെടുത്ത വനിതാ സമ്മേളനം. വിശ്വാസ-സാമൂഹ്യ-വിദ്യാഭ്യാസരംഗത്ത് പെണ്‍മുന്നേറ്റം പ്രഖ്യാപിക്കുന്നതായിരുന്നു സമ്മേളനം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംവനിതകള്‍ ഒന്നിച്ചുപങ്കെടുത്ത സംഗമമാണ് കൂരിയാട്ട് നടന്നതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. സ്ത്രീത്വം, സംസ്‌കാരം, സദാചാരം, സാമൂഹ്യതിന്മക്കെതിരേ കുടുംബ നായിക, കുടുംബഛിദ്രത, സൈബര്‍ കുരുക്കുകള്‍, വിശ്വാസ ജീര്‍ണതക്കെതിരേ പെണ്‍മുന്നേറ്റം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ബാഷ സിങ് ഡല്‍ഹി സമ്മേളനം ഉദ്ഘാടനംചെയ്തു. സമൂഹത്തിന്റെ പുരോഗതിവേഗത്തിലാക്കുന്നതിലും സമാധാനം നിലനിര്‍ത്തുന്നതിലും വനിതകള്‍ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളതെന്ന് അവര്‍ പറഞ്ഞു. കുടുംബം, സമൂഹം, രാജ്യം തുടങ്ങിയവയുടെ സര്‍വോന്മുഖമായ പുരോഗതിയെക്കുറിച്ച് ചിന്തിക്കാനും സ്ത്രീകള്‍ക്ക് കഴിയണം. രാജ്യത്തിന്റെ നന്മയ്ക്കുതകുന്ന പുതിയ തലമുറയായി നമ്മുടെ കുട്ടികളെ വളര്‍ത്തിയെടുക്കണമെന്നും അവര്‍ പറഞ്ഞു. മുജാഹിദ് വനിതാ വിഭാഗമായ എം.ജി.എം. സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാട് അധ്യക്ഷയായി. അഡ്വ. മറിയുമ്മ, ബിന്ദുകൃഷ്ണ, ജില്ലാ പഞ്ചായത്തംഗം സി. ജമീല അബൂബക്കര്‍, നഗരസഭാ അധ്യക്ഷ കെ.ടി. റഹീദ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുപ്പേരി സുബൈദ, ശമീമ ഇസ്ലാഹിയ്യ, എ. ജമീല എടവണ്ണ, സജ്‌ന തൊടുപുഴ, ആയിശ ചെറുമുക്ക്, പ്രൊഫ. ആമിന അന്‍വാരിയ്യ, സല്‍മ അന്‍വാരിയ്യ എന്നിവര്‍ പ്രസംഗിച്ചു.

29 December 2017

Msf കണ്ണമംഗലം പഞ്ചായത്ത് സംഘടിപ്പിച്ച റാലി ജന ശ്രദ്ധേയമായി

വേങ്ങര : Msf കണ്ണമംഗലം പഞ്ചായത്ത് സംഘടിപ്പിച്ച റാലി ജന ശ്രദ്ധേയമായി...വേങ്ങര ബ്ലോക്ക് പ്രസിഡന്റ് ചാക്കീരി കുഞ്ഞുട്ടി സാഹിബ് ഫ്ലാഗ് ഓഫ് ചെയ്തു...പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡൻറ് പുളിക്കൽ അബൂബക്കർ മാസ്റ്റർ സെക്രട്ടറി കൊമ്പത്തിയിൽ റസാക്ക് സാഹിബ് യൂത്ത് ലീഗ് സെക്രട്ടറി ഷുക്കൂർ കണ്ണമംഗലം, കണ്ണമംഗലം ജിദ്ധ KMCC പ്രസിഡന്റ് നൗഷാദ് ചേറൂർ മറ്റു മുസ്ലിം ലീഗിന്റെ നേതാക്കന്മാരും പങ്കെടുത്തു... പഞ്ചായത്ത് MSF ഭാരവാഹികൾ ആയ ആബിദ് കൂന്തല, റാഫി TP, നിഷാദ് NK, അനീസ് KP, ഹർഷദ് ചേറൂർ,സഫ്വാൻ ഫാരിസ് കാപ്പൻ,ഇഹ്‌സാൻ PA, ജുനൈദ് കോയിസ്സൻ,സഫ്വാൻ EP എന്നിവർ പങ്കെടുത്തു...

റാലിയുടെ സമാപന സമ്മേളനം കണ്ണമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കൊമ്പത്തിയിൽ റസാക്ക് സാഹിബ് ഉദ്ഘാടനം ചെയ്തു.... MSF വേങ്ങര നിയോജക മണ്ഡലം സെക്രട്ടറി ജവാദ് സാഹിബ്, ട്രെഷറർ CP ഹാരിസ്,നൗഷാദ് ചേറൂർ,കുട്ടിയാലി സാഹിബ്,ഷുക്കൂർ കണ്ണമംഗലം,നിഷാദ് NK, ആബിദ് കൂന്തല,റാഫി TP എന്നിവർ ആശംസകൾ അറിയിച്ചു. അനീസ് KP നന്ദി യും അറിയിച്ചു.  വിഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
Msf കണ്ണമംഗലം പഞ്ചായത്ത് സംഘടിപ്പിച്ച റാലി ജന ശ്രദ്ധേയമായിhttps://youtu.be/o8qGMdflPcE

മർകസ് റൂബീജൂബിലി ഇരിങ്ങല്ലൂർ സർക്കിൾ പ്രചരണ സന്ദേശയാത്ര

വേങ്ങര : ജനുവരി 5,6,7 തീയതികളിൽ കാരന്തൂരിൽ നടക്കുന്ന മർകസ് റൂബി ജൂബിലിയുടെ ഭാഗമായി ഇരിങ്ങല്ലൂർ സർക്കിൾ SYS സംഘടിപ്പിച്ച മർകസ് സമ്മേളന പ്രചരണ സന്ദേശയാത്ര സമാപിച്ചു. ഉച്ചക്ക് ഓടക്കൽ മഖാം സിയാറത്തോടെ ആരംഭിച്ച യാത്ര ജില്ലാ പ്രസിഡന്റ് PKM സഖാഫി ഫ്‌ളാഗ് ഓഫ് ചെയ്‌തു. കുഴിപ്പുറം നിന്നും ആരംഭിച്ച് ഇരിങ്ങല്ലൂർ, പാലാണി, കോട്ടപ്പറമ്പ്, ചാലോടി, പുഴച്ചാൽ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വടക്കുമുറിയിൽ സമാപിച്ചു.

മമ്പുറം പുതിയ പാലം ജനുവരി 8ന് തുറക്കും

മമ്പുറം പുതിയ പാലം ജനുവരി 8ന് തുറക്കും

തിരൂരങ്ങാടി: പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമിലേക്കുള്ള പുതിയ പാലത്തിന്റെ ഉദ്ഘാടനം 8-ന് നടക്കുമെന്ന് പി.കെ അബ്ദുറബ്ബ് എം.എല്‍.എ അറിയിച്ചു. രാവിലെ 9 മണിക്ക് തിരൂരങ്ങാടിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ ആദ്യവാരത്തോടെ നിര്‍മ്മാണം പൂര്‍ത്തിയായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഒഴിവിനനുസരിച്ച് ഉദ്ഘാടനം നിര്‍വ്വഹിക്കാമെന്ന ധാരണയിലായിരുന്നു. എന്നാല്‍ അടുത്ത ദിവസങ്ങളിലൊന്നും മുഖ്യമന്ത്രിക്ക് ഒഴിവില്ലാത്തതിനാല്‍ പാലം ഉദ്ഘാടനം ചെയ്യുന്നതിന് വകുപ്പ് മന്ത്രിക്ക് നിര്‍ദ്ധേശം നല്‍കുകയായിരുന്നു.
തിരൂരങ്ങാടി നഗരസഭയെയും എ.ആര്‍ നഗര്‍ പഞ്ചായത്തിനെയും ബന്ധിപ്പിച്ച് കൊണ്ട് മമ്പുറത്തേക്ക് വീതിയോട് കൂടിയ പാലം വേണമെന്നാവശ്യത്തെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാറാണ് തുക അനുവദിച്ചത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിലെ വ്യവസായ മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെയും വിദ്യഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന പി.കെ അബ്ദുറബ്ബിന്റെയും ശ്രമഫലമായി 21 കോടി രൂപ അനുവദിക്കുകയും 2013 അവസാനത്തില്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. നോട്ട് നിരോധനവും, ജി.എസ്.ടി ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ മറികടന്ന് കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ സമയബന്ധിതമായി തന്നെ പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചതായും എം.എല്‍.എ പറഞ്ഞു.

27 December 2017

ഐ.പി എച്ച് പുസ്തക മേള തുടങ്ങി

ഐ.പി എച്ച്  പുസ്തക മേള തുടങ്ങി.
വേങ്ങര: കൂരിയാട് മുജാഹിദ് സംസ്ഥാന സമ്മേളന നഗരിയോട് ചേർന്ന് ഐ.പി.എച്ച് പുസ്തകമേള തുടങ്ങി. വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.കുഞ്ഞാലൻ കുട്ടി ഉദ്ഘാടനം ചെയ്തു. അസി: ഡയറക്ടർ കെ.ടി.ഹുസൈൻ, മാനേജർ ടി.ടി.അബ്ദുൽ കരീം, ജമാഅത്തെ ഇസ്ലാമി വേങ്ങര  ഏരിയാ പ്രസിഡണ്ട് ഇ.വി.അബ്ദുസ്സലാം, സി.വി.സലീം, ഹിറാനഗർ ഹൽഖാ നാസിം നാസർ വേങ്ങര, കെ .പി .കുഞ്ഞീച്ചി ,വി.ടി.അബ്ദുൽ ജബ്ബാർ മൗലവി, ടി.ടി.അബ്ദുറഷീദ്, പി.അശ്രഫ്, നിസാർ വേങ്ങര ,ഫൈസൽ ചേറൂർ തുടങ്ങിയവർ പങ്കെടുത്തു

26 December 2017

മുജാഹിദ് സമ്മേളന നഗരിയിൽ രാജ്യാന്തര പുസ്തകോത്സവത്തിന് തുടക്കമായി.

മുജാഹിദ് സമ്മേളന നഗരിയിൽ രാജ്യാന്തര പുസ്തകോത്സവത്തിന് തുടക്കമായി.

വേങ്ങര: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരിയിൽ ആരംഭിച്ച രാജ്യാന്തര ഇസ് ലാമിക പുസ്തകോത്സവം പ്രശസ്ത സാഹിത്യകാരൻ കെ.പി.രാമനുണ്ണി ഉദ്ഘാടനം ചെയ്തു.വിയോജിപ്പുകൾ നിലനിർത്തി മനഷ്യസമൂഹം ഒന്നിക്കേണ്ട സന്ദർഭമാണിതെന്ന് അദ്ദേഹം പറഞ്ഞു.വെറുപ്പും, വിദ്വേഷവും പ്രചരിപ്പിക്കുന്നതിന് പകരം സ്നേഹവും, സഹിഷ്ണുതയും പ്രസരിപ്പിക്കാൻ മുന്നോട്ട് വരണം. ധാർമിക മൂല്യങ്ങളുടെ അടിത്തറയിൽ നിന്ന് വായിക്കണം. വെറുതെ വായിച്ച് മസ്തിഷ്ക്കം മലിനമാക്കരുത്. വായന വ്യക്തിയെയും, സമൂഹത്തെയും ഉണർത്തണം.കെ.എൻ.എം.സംസ്ഥാന ജനറൽ സെക്രട്ടറി   പി.പി.ഉണ്ണീൻകുട്ടി മൗലവി അദ്ധ്യക്ഷത വഹിച്ചു.പ്രൊഫസർ എൻ.വി.അബ്ദു റഹ്മാൻ, ഡോ: എ.ഐ.അബ്ദുൽ മജീദ് സ്വലാഹി, ഡോ: പി.പി.അബ്ദുൽ ഹഖ്, എ.അസ്ക്കറലി,എൻ.കുഞ്ഞിപ്പ മാസ്റ്റർ, നാസർ സുല്ലമി എടത്തനാട്ടുകര, സിറാജ് ചേലേമ്പ്ര, കമാൽ, യാസർ അറഫാത്ത് എന്നിവർ പ്രസംഗിച്ചു.

എം.എസ്.എം. മെസേജ് മെഡിക്കൽ എക്സിബിഷന് പ്രൗഡമായ തുടക്കം

എം.എസ്.എം. മെസേജ് മെഡിക്കൽ എക്സിബിഷന് പ്രൗഡമായ തുടക്കം

വേങ്ങര: മതം, സഹിഷ്ണുത, സഹവർതിത്വം എന്ന പ്രമേയത്തിൽ നടത്തുന്ന  മുജാഹിദ് ഒൻപതാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള എം.എസ്.എം. മെസേജ് മെഡിക്കൽ എക്സിബിഷന് ഇന്ന് തുടക്കമായി. മനഷ്യ ശരീരത്തിന്റെ സൃഷ്ടിപ്പു രഹസ്യങ്ങൾ വിശദീകരിക്കുന്ന കാഴ്ച്ചകളാണ് എക്സിബിഷനിലൂടെ പ്രദർശിപ്പിക്കപ്പെടുന്നത്. മനുഷ്യ ശരീരത്തെ ബാധിക്കുന്ന വിവിധ രോഗങ്ങളും, പ്രതിവിധികളും, പ്രതിരോധ മാർഗങ്ങളും പ്രദർശനത്തിൽ വിശദീകരിക്കപ്പെടും. ലഹരിയുണ്ടാക്കുന്ന ഉത്പനങ്ങളെ കുറിച്ച് പൊതു ജനങ്ങളെ ബോധവൽക്കരിക്കുന്ന സെഷനുകളും, ഡോക്യുമെന്ററിയും ഇതിന് കൂടെ ഉണ്ടാവും.40 ഓളം സ്റ്റാളുകളിലായിട്ടാണ് പ്രദർശനം.രാവിലെ  9 മണി മുതൽ വൈകീട്ട് 8 മണി വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്. ഡോക്ടർമാരുടെ കൗൺസിൽ സൗകര്യവുമുണ്ട്.ഇന്റർ നാഷണൽ ബുക് ഫെയറും സമ്മേളന നഗരിയിൽ ഒരുങ്ങുന്നുണ്ട്. സ്വാഗത സംഘം ചെയർമാൻ വി.കെ.സക്ക രീയ്യ ഉദ്ഘാടനം ചെയ്തു.കെ.എൻ.എം.സംസ്ഥാന പ്രസിഡൻറ് ടി.പി.അബ്ദുല്ലക്കോയ മദനി,  കെ.എൻ.എം.സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.ഉണ്ണിൻ കുട്ടി മൗലവി, വൈസ് പ്രസിഡന്റ് ഡോ: ഹുസൈൻ മടവൂർ, എം.അബ്ദുറഹ്മാൻ സലഫി ,എ.അസ്ക്കറലി, ഡോ: എ.ഐ.അബ്ദുൽ മജീദ് സ്വലാഹി, ജലീൽ മാമാങ്കര ,സിറാജ് ചേലേമ്പ്രപ്രസംഗിച്ചു.വിവിധ രാഷ്ട്രീയ, സാമൂഹിക നേതാക്കൻമാരും പങ്കെടുത്തു.


ഫോട്ടോ: മുജാഹിദ് സംസ്ഥാന സമ്മേളന ഭാഗമായുള്ള മെസേജ് എക്സിബിഷൻ ഉദ്ഘാടനം സ്വാഗത സംഘം ചെയർമാൻ വി.കെ.സക്കരിയ്യ നിർവഹിക്കുന്നു.

ട്രാഫിക്ക്‌ അടയാളങ്ങളില്ല; അപകട മുനമ്പില്‍ കാല്‍നട യാത്രക്കാര്‍

ട്രാഫിക്ക്‌ അടയാളങ്ങളില്ല; അപകട മുനമ്പില്‍ കാല്‍നട യാത്രക്കാര്‍
വേങ്ങര: ഏതു സമയത്തും ഗതാഗത കുരുക്കും വാഹനത്തിരക്കുമുള്ള വേങ്ങര ടൗണിലെ റോഡില്‍ സീബ്രാലൈനുകളില്ലാത്തത്‌ റോഡ്‌ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നവരെ അപകട മുനമ്പിലെത്തിക്കുന്നതായി പരാതി. നഗരത്തിലെ ഏറ്റവും തിരക്കുള്ള പ്രദേശങ്ങളായ ബസ്‌റ്റാന്റിന്‌ മുന്‍വശത്തും മാര്‍ക്കറ്റ്‌ റോഡിനു സമീപത്തായും അടയാളപ്പെടുത്തിയ സീബ്രാലൈനുകള്‍ പൂര്‍ണ്ണമായും മാഞ്ഞ നിലയിലാണ്‌. താഴെ അങ്ങാടിയില്‍ കെ.എസ്‌.ഇ.ബി.ഓഫീസിനു പരിസരത്തും മേലേ അങ്ങാടിയിലെ വരയും മാഞ്ഞ നിലയിലാണ്‌. ഇതുമൂലം നിരവധി യാത്രക്കാരാണ്‌ പ്രത്യേകിച്ചും സ്‌ത്രീകളും കുട്ടികളുമാണ്‌ ഏറെ പ്രയാസപ്പെടുന്നത്‌.

24 December 2017

കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന്റെ സപ്തദിന NSS ക്യാമ്പ് കണ്ണമംഗലം നൊട്ടപ്പുറം GLPS ൽ തുടങ്ങി

NSS ക്യാമ്പ്
കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന്റെ സപ്തദിന NSS ക്യാമ്പ് കണ്ണമംഗലം നൊട്ടപ്പുറം GLPS ൽ തുടങ്ങി. വേങ്ങരMLA കെ എൻ എ ഖാദർ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് AP ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽ ഹഖ് മെമന്റോ വിതരണം നടത്തി.മാനേജർ കെ.പി കുഞ്ഞിമൊയ്തു, കണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസി.പുള്ളാട്ട് സലിം മാസ്റ്റർ , സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ TK അബദുട്ടി, കെ കെ മൊയ്തീൻ കുട്ടി, അസീസ് കാമ്പ്രൻ, ദുർഗ്ഗാദാസ് കെ.പി, പ്രകാശൻ മാസ്റ്റർ പൂവിൽ കോയക്കുട്ടി ഹാജി യൂസുഫ് കരുമ്പിൽ എന്നിവർ സംസാരിച്ചു. യാസിർ പൂവിൽ സ്വാഗതവും മന്നാ സൽവാ കെ.പി നന്ദിയും പറഞ്ഞു. ക്യാമ്പ് വെള്ളിയാഴ്ച സമാപിക്കും

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായി ചാക്കീരി അബ്ദുല്‍ ഹഖ് എന്ന ചാക്കീരി കുഞ്ഞുട്ടി ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ചേറൂര്‍ : വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായി ചാക്കീരി അബ്ദുല്‍ ഹഖ് എന്ന ചാക്കീരി കുഞ്ഞുട്ടി ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാര്‍ട്ടിയിലെ മുന്‍ധാരണാ പ്രകാരം ബ്ലോക്ക് പ്രസിഡന്‍റ് പി.കെ.അസ്ലു  രാജിവെച്ച ഒഴിവിലേക്കാണ് പുതിയ പ്രസിഡന്‍റ് പദം. ആദ്യ രണ്ട് വര്‍ഷം പി.കെ. അസ്ലുവിനും പിന്നീടുള്ള മൂന്ന് വര്‍ഷം ചാക്കീരി അബ്ദുല്‍ ഹഖിനും എന്നതായിരുന്നു ധാരണ. മുന്‍ വിദ്യാഭ്യാസ മന്ത്രിയും, നിയമസഭാ സ്പീക്കറുമായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി സാഹിബിന്‍റെ പുത്രനാണ് ചാക്കീരി അബ്ദുല്‍ഹഖ് എന്ന ചാക്കീരി കുഞ്ഞുട്ടി. കണ്ണമംഗലം പഞ്ചായത്ത് രൂപീകൃതമായപ്പോള്‍ പ്രഥമ പ്രസിഡന്‍റ്  സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടതും ഇദ്ദേഹത്തെയാണ്.രാഷ്ട്രീയ എതിരാളികളോട് പ്രതികാരച്ഛുവയില്ലാത്ത അപൂര്‍വ്വം പൊതു പ്രവര്‍ത്തകരില്‍ ഒരാളാണ് ഇദ്ദേഹമെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്ത് മുസ്ലിം ലീഗിന്‍റെ നേതൃത്വത്തിലേക്ക് നിരവധി തവണ തിരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കാറില്‍ ഇടിച്ച് നിര്‍ത്താതെപോയ ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ മര്‍ദിച്ചു

കാറില്‍ ഇടിച്ച് നിര്‍ത്താതെപോയ ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ മര്‍ദിച്ചു

വേങ്ങര: മഞ്ചേരി പരപ്പനങ്ങാടി റൂട്ടിലോടുന്ന ഫിനിക്‌സ് ബസ്.ഇന്നലെ പന്ത്രണ്ടരയോടെ കാരാ തോട് വെച്ച് കാറിലിടിച്ചു. നിറുത്താതെ പോന്ന ബസിനെ പിന്‍തുടര്‍ന്ന് കാറിലെത്തിയവര്‍ ബസ്റ്റാന്റില്‍ കയറിയ ബസിന് കുറുകെ കാര്‍ നിര്‍ത്തി ബസ് ഡ്രൈവറെ വലിച്ച് താഴെയിറക്കുന്നതിനിടെ മുന്നോട്ട് നീങ്ങിയ ബസ് കാറില്‍ ഇടിച്ച് പത്തു മീറ്ററോളം മുന്നോട്ടു പോയി. ഭയന്നു വിറച്ച ബസ് യാത്രക്കാരായ സ്ത്രീകളും കുട്ടികളും ബഹളം വെക്കുന്നതിനിടെ കാറിലെത്തിയവര്‍ ബസ് ഡ്രൈവര്‍ മഞ്ചേരി സ്വദേശി ജിതേഷ് – 36-നെ മര്‍ദ്ദിച്ച് പരുക്കേല്പിച്ചു…. ഗുരുതര പരുക്കേറ്റഇയാള്‍ മഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവറെ അക്രമിച്ചു പരുക്കേല്പിച്ച സംഭവത്തില്‍ തൊഴിലാളികള്‍ മിന്നല്‍ പണിമുടക്കു നടത്തി. ഇതിനെ തുടര്‍ന്ന് നാലു മുതല്‍ ഒരു മണിക്കൂര്‍ ബസോട്ടം നിലച്ചു. പോലീസ്, തൊഴിലാളി നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്.ബസും, സംഭവത്തില്‍ പെട്ട കാറും രണ്ട് പേരെയും പോലീസ് കസ്റ്റടിയിലെടുത്തു.

23 December 2017

പടവ് 2017 ന് തുടക്കമായി

പടവ് 2017 ന് തുടക്കമായി
പറപ്പൂര്‍ : ഡയറക്ടറേറ്റ് ഒാഫ് ഹയര്‍സെക്കന്‍ററി എഡ്യുകേഷന്‍ പടവ്-2017 എന്‍.എസ്‌.എസ്‌ സപ്തദിന ക്യാമ്പിന്  മുണ്ടോത്ത്പറമ്പ്  ഗവണ്‍മെന്‍റ് യു.പി സ്കൂളിൽ തുടക്കമായി .ജില്ല.ആര്‍.എച്ച്.എസ്‌.എസ്‌ കോട്ടക്കൽ ഡിസംബർ 23 മുതൽ 29 വരെ  സംഘടിപ്പിച്ച ക്യാമ്പ്  പറപ്പൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.കെ അബ്ദുൽ റഹീം അദ്ദ്യക്ഷതവഹിച്ച ചടങ്ങ് പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ബഹു.ബഷീർ മാസ്റ്റർ കാലടി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ പി.വി.കെ ഹസീന ടീച്ചര്‍ , മുഹമ്മദ്കുട്ടി ,  അദ്ദ്യാപകര്‍ , എന്‍.എസ്‌.എസ്‌ ക്യാപ്റ്റൻ &  വളണ്ടിയേയ്സ് എന്നിവര്‍ പങ്കെടുത്തു .

പറപ്പൂര്‍ പഞ്ചായത്ത് ഹരിത സംഗമം സംഘടിപ്പിച്ചു

പറപ്പൂര്‍ പഞ്ചായത്ത് ഹരിത സംഗമം
സംഘടിപ്പിച്ചു

പറപ്പൂര്‍ :21/12/17 ന് എ.എം.എല്‍.പി സ്കൂൾ വീണാലുക്കല്‍ വെച്ച് പറപ്പൂര്‍ പഞ്ചായത്ത് ഹരിത സംഗമം നടത്തി .
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ിംഗ് കമറ്റി ചെയര്‍മാന്‍ ടി.കെ . അബ്ദുൽ റഹീം അദ്ദ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ബഷീർ മാസ്റ്റർ കാലടി ഉദ്ഘാടനം നിര്‍വഹിച്ചു.
പി.വി.കെ ഹസീന ടീച്ചര്‍ , സലീം ഷാ കൃഷി അസിസ്റ്റന്റ് പറപ്പൂര്‍ , പറങ്ങോടത്ത് മുഹമ്മദ് കുട്ടി , മുഹമ്മദ് കുട്ടി (കില), കെ.എ.റഹീം , വാര്‍ഡ് മെമ്പര്‍മാര്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കൾ എന്നിവര്‍ പ്രസംഗിച്ചു . പഞ്ചായത്ത് സെക്രട്ടറി എം.മധുസൂദനൻ സ്വാഗതം പറഞു .

ശ്മശാന ഭൂമി_പഞ്ചായത്തിന്_കൈമാറി

ശ്മശാന ഭൂമി_പഞ്ചായത്തിന്_കൈമാറി
********************************
പറപ്പൂര്‍ : പറപ്പൂര്‍ പഞ്ചായത്ത് നിവാസികളുടെ സ്വപ്നവും നിരന്തര ആവശ്യവുമായിരുന്ന പഞ്ചായത്ത് പൊതു ശ്മശാനം യാഥാർത്ഥ്യമാകുന്നു.
ജനകീയ മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്ന പഞ്ചായത്തിനൊരു പൊതു ശ്മശാനം എന്ന വാഗ്ദാനം യാഥാർത്ഥ്യത്തിലേക്ക് . ജനകീയ മുന്നണി നേതൃത്വം നല്‍കുന്ന  പൊതു ശ്മശാന ഭൂമി കമ്മറ്റി വാങ്ങിയ 52 സെന്റ് ഭൂമിയുടെ ആധാരം പഞ്ചായത്ത് സെക്രട്ടറി എം മധുസൂദനന്  കമ്മറ്റി അംഗങ്ങളായ കെ_എം പറങ്ങോടന്‍ കെ_കുഞമ്മദ് മാസ്റ്റർ ,അബ്ദുൽ ഹമീദ് പാലാണി എന്നിവര്‍ കൈമാറി .
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ബഷീർ മാസ്റ്റർ കാലടി , മുൻ പഞ്ചായത്ത് പ്രസിഡന്റ് പറങ്ങോടത്ത് മുഹമ്മദ് കുട്ടി , വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ അബ്ദുൽ റഹീം , വാര്‍ഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു .
പറപ്പൂര്‍ നിവാസികളുടെ സ്വപ്നമായിരുന്ന പൊതു ശ്മശാനം എന്ന ആവശ്യം ജനകീയ മുന്നണി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലുള്‍പ്പെടുത്തി പ്രധാന പരിഗണന കൊടുത്തിരുന്നു  പദ്ദതിയായിരുന്നു. പൊതു ശ്മശാനം യാഥാർത്ഥ്യമാക്കാനായി ജനകീയ മുന്നണി നേതൃത്വത്തോടൊപ്പം സഹകരിച്ച സഹായിച്ച മുഴുവൻ സുമനസ്സുകള്‍ക്കും ജനകീയ മുന്നണി ശ്മശാനഭൂമി കമ്മറ്റി  ഹൃദയ മായ നന്ദി അറിയിക്കുന്നതായി കമറ്റി ഭാരവാഹികൾ അറിയിച്ചു .

ഫോട്ടോ: പറപ്പൂര്‍ ജനകീയ മുന്നണി പൊതു  ശ്മശാനത്തിനായി വാങ്ങിയ 52 സെന്റ്  ഭൂമി പഞ്ചായത്ത് സെക്രട്ടറി എം .മധുസൂദനന് കൈമാറുന്നു

22 December 2017

s.s.റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ s,s.റോഡ് സൗഹൃദകൂട്ടായ്മയുടെ *കയ്യൊപ്പ്*

s.s.റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ s,s.റോഡ് സൗഹൃദകൂട്ടായ്മയുടെ *കയ്യൊപ്പ്*

ജലനിധിക്കായ് വേങ്ങര പഞ്ചായത്തിൽ തന്നെ ആദ്യമായ് പൊളിച്ചു തകർത്ത എസ്.എസ്.റോഡ് ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിശേധിച്ച് S.S. റോഡ് സൗഹൃദ കൂട്ടായ്മ പ്രവർത്തകർ റോഡിനെ ആശ്രയിക്കുന്ന എല്ലാ പൊതുജനങ്ങളിൽ നിന്നും ഒപ്പുകൾ ശേഖരിച്ചു ഇതിന് ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും എത്തിക്കാൻ തീരുമാനമായതിന്റെ ഫലമായി പൊതു ജനങ്ങളിൽ നിന്നും ഒപ്പുകൾ ശേഖരിക്കുന്നു ..

മുജാഹിദ് സംസ്ഥാന സമ്മേളനം: ഒരു ലക്ഷം സന്ദേശങ്ങൾ കൈമാറി

മുജാഹിദ് സംസ്ഥാന സമ്മേളനം: ഒരു ലക്ഷം സന്ദേശങ്ങൾ കൈമാറി
വേങ്ങര: മതം: സഹിഷ്ണുത, സഹവർതിത്വം, സമാധാനം എന്ന പ്രമേയത്തിൽ ഈ മാസം 28 മുതൽ 31 വരെ കൂരിയാട് നടക്കുന്ന  മുജാഹിദ് സംസ്ഥാന സമ്മേളന ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഒരു ലക്ഷം  വ്യക്തികൾക്ക് സന്ദേശം കൈമാറി. വിവിധ സർക്കാർ സ്ഥാപനങ്ങൾ, പോലീസ് സ്റ്റേഷനുകൾ, ബസ്റ്റാന്റ് ,റെയിൽവേ സ്‌റ്റേഷൻ, പ്രധാന ടൗണുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ജില്ലയിലെ നൂറുകണക്കിന് ശാഖ ഭാരവാഹികളുടെ നേതൃത്വത്തിൽ സന്ദേശ കൈമാറ്റം നടത്തിയത്. സന്ദേശ കൈമാറ്റത്തിന്റെ ജില്ലാതല ഉദ്ഘാടനം പ്രമുഖ സാഹിത്യക്കാരൻ അലങ്കോട് രാധാകൃഷ്ണന് നൽകി കെ.എൻ.എം. ജില്ലാ ചെയർമാൻ എൻ.കുഞ്ഞിപ്പ മാസ്റ്റർ നിർവഹിച്ചു.


ചടങ്ങിൽ വി. മുഹമ്മദുണ്ണി ഹജി, കുഞ്ഞിമുഹമ്മദ് പന്താവൂർ, കെ. ഹമീദ് മാസ്റ്റർ, ഹമീദ് എൻ കോക്കൂർ, ഗഫൂർ കുമരനെല്ലൂർ, മജീദ് മാസ്റ്റർ, മൊയ്‌തു മാസ്റ്റർ കുറ്റിപ്പുറം, എൻ. വി. അബ്ദുൾറസാഖ്, എ. വി. അബ്ദു  എന്നിവർ പങ്കെടുത്തു.
ഫോട്ടോ: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സന്ദേശ കൈമാറ്റത്തിന്റെ ജില്ലാ തല ഉദ്ഘാടനം കെ.എൻ.എം. ജില്ലാ ചെയർമാൻ എൻ.കുഞ്ഞിപ്പ മാസ്റ്റർ പ്രശസ്ത സാഹിത്യക്കാരൻ ആലങ്കോട് ലീലാകൃഷ്ണന് നൽകി നിർവഹിക്കുന്നു.

നാലാമത് " ഫാം സ്‌കൂൾ '' പഠന ക്ലാസ് സംഘടിപ്പിച്ചു

നാലാമത് " ഫാം സ്‌കൂൾ '' പഠന ക്ലാസ് സംഘടിപ്പിച്ചു
വേങ്ങര : വേങ്ങര കൃഷിഭവനും വേങ്ങര ബ്ളോക്ക്‌ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച നാലാമത് " ഫാം സ്‌കൂൾ '' പഠന ക്ലാസ് അഞ്ചുകണ്ടൻ കുഞ്ഞാലിയാപ്പുവിന്റെ വസതിയിൽ വെച്ച് നടത്തപ്പെടുകയുണ്ടായി .ശ്രി. സലിംഷ എം. (കൃഷി അസി .ഡയറക്ടർ കൃഷി ഭവൻ പറപ്പൂർ) നടത്തിയ പഠന ക്ലാസ്സ് വളരെ ഫല പ്രദവും ഹൃദ്യവുമായി.
ശ്രീ . മുഹമ്മദ് നജീബ്  (കൃഷി ഓഫിസർ കൃഷിഭവൻ വേങ്ങര) സ്വാഗതം പറഞ്ഞു .ശ്രി. വിജിത ( കൃഷി അസി.) പരിപാടിയിൽ നന്ദി ആശംശിച്ചു. പാടശേഖര കമ്മിറ്റി ജ.ചെള്ളി ബാവ ഉൾപ്പെടെയുള്ള അംഗങ്ങളും  മറ്റു കർഷകരും പരിപാടിയിൽ പങ്കെടുത്തു. ചെള്ളി ബാവായുടെ  പ്രത്യേക നിർദേശ പ്രകാരം തയ്യാർ ചെയ്ത വിശിഷ്ടമായ  "ചക്ക ക്കൂട്ടാനും , നുറുക്ക് അരിയുടെ കഞ്ഞിയും ''പരിപാടിയിൽ വിതരണം ചെയ്‌തു

21 December 2017

അഴിമതിക്ക് കൂട്ടുനിന്നില്ല ;പഞ്ചായത്ത് സെക്രട്ടറിയായ വനിതയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയതായി പരാതി

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സിക്രട്ടറി അവധിയിലായതിനാല്‍ ചാര്‍ജ് വഹിക്കുന്ന അസി.സെക്രട്ടറി കൂടിയായ വനിതയെ അകാരണമായി ഇന്നലെ ഉച്ചക്ക് ഒന്നരയോടെ പഞ്ചായത്തംഗം ഓഫീസില്‍ കയറി വാതിലടക്കുകയും ഉള്ളില്‍ നിന്ന് കൊളുത്തിട്ട്‌മേശപ്പുറത്ത് അടിക്കുകയും ,മേശമേലുള്ള ഫയലുകള്‍ വാരിവലിച്ചെറിയുകയുംചീത്ത വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി.
ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്കും,പോലീസിനും പരാതി നല്‍കുമെന്ന് സിക്രട്ടറി പറഞ്ഞു. വിവാദമായ വലിയേറിപ്പാടത്തെ ചാലി നിര്‍മ്മാണം സംബന്ധിച്ച ഫയലില്‍ ഒപ്പുവെക്കാത്തതും, ചട്ടം മറികടന്ന് അഴിമതി നടത്തുന്നതിനായി ചില മെമ്പര്‍മാര്‍ കാട്ടിക്കൂട്ടുന്ന ചെയ്തികള്‍ക്ക് കുട പിടിക്കാത്തതുമാണ് ഈ സിക്രട്ടറിക്കെതിരെ തിരിയാന്‍ ഇടയാക്കിയതായി പറയുന്നത്.
്.പഞ്ചായത്ത് ഭരണസമിതിയിലെ ഒരു കൂട്ടം അംഗങ്ങളുടെ ചെയ്തികള്‍ വന്‍ വിവാദങ്ങള്‍ക്കിടവരുത്തിയിരുന്നു. വലിയോറപ്പാടത്ത് നീന്തല്‍കുളം നിര്‍മ്മിക്കാനെടുത്ത തീരുമാനം വന്‍ വിവാദമാണുയര്‍ത്തിയത് നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവില്‍ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ചാലിത്തോട് ആഴത്തില്‍ കീറി മണ്ണെടുത്ത് മണ്ണ് ഓട്ടുകമ്പനിക്ക് വില് കാനെടുത്ത തീരുമാനവും വിവാദത്തിലായി,
ജിയോളജി, റവന്യൂ വകുപ്പുകളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഈ പ്രവൃത്തി തുടങ്ങിയത്.ഇതിനെതിരിലും വിവിധ സംഘടനകളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി – ഈ പ്രവൃത്തി എങ്ങനെയെങ്കിലും നടത്തണമെന്ന പഞ്ചായത്തംഗങ്ങളില്‍ ചിലരുടെനിര്‍ബന്ധ ബുധിക്ക് കൂട്ടുനില്കാത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ്.വനിതാ സിക്രട്ടറിക്കെതിരായ ഭീഷണി അരങ്ങേറിയത്.പഞ്ചായസിക്രട്ടറി നീണ്ട അവധി എടുത്ത് പോയതും ഇതിനാലാണെന്നറിയുന്നു.പഞ്ചായത്ത് കളിസ്ഥലത്താനായി നാട്ടുകാരില്‍ നിന്നും, വ്യക്തികളില്‍ നിന്നും പിരിവെടുത്ത്പാടം വിലക്കു വാങ്ങി മണ്ണിട്ടു നികത്തി ഗ്രൗണ്ട് നിര്‍മ്മിക്കാന്‍ ഒരുങ്ങിയതും വിവാദമായിരുന്നു. അതിനിടെ പഞ്ചായത്തു പ്രസിഡണ്ട് ചില അംഗങ്ങളുടെ തടങ്കല്‍ പാളയത്തിലാണെന്ന ആരോപണവും ശക്തമാവുകയാണ്.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������