വിവാദങ്ങളുയര്‍ത്തി വിശ്വാസികളുടെ മനസ്സ് വിഷമിപ്പിക്കരുത്- കുഞ്ഞാലിക്കുട്ടി
മലപ്പുറം: സർക്കാരിനെ ഇകഴ്ത്താനായി ഖുർആനെ പോലും രാഷ്ട്രീയക്കളിക്ക് പ്രതിപക്ഷം ആയുധമാക്കുന്നുവെന്ന് പരാമർശിച്ചുകൊണ്ടുളള സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനത്തോട് പ്രതികരിച്ച് മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. കേസിൽ നിന്ന് രക്ഷപ്പെടുന്നതിനായി സി.പി.എം. ഇക്കാര്യം വിവാദമാക്കാൻ ശ്രമിക്കുകയാണെന്നും അതുകൊണ്ട് പ്രയോജനമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
'ഖുർആൻ വിഷയം സംബന്ധിച്ച് പല മതനേതാക്കളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്. ആരും അത് ഇഷ്ടപ്പെടുന്നില്ല. അത് വിശ്വാസികളുടെ മനസ്സ് വേദനിപ്പിച്ചു. ഓരോ മതവിശ്വാസികളുടെയും വിശുദ്ധ ഗ്രന്ഥങ്ങൾ ഈ നാട്ടിൽ നിർബാധം കൊണ്ടുനടക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം ഉണ്ട്. അത് ഇന്നലെ അധികാരത്തിൽ വന്ന കേരള സർക്കാർ കൊടുത്ത സൗജന്യമല്ല. ഇന്ത്യൻ ഭരണഘടന എല്ലാ മതവിഭാഗങ്ങൾക്കും നൽകുന്ന സ്വാതന്ത്ര്യമാണത്. കേസിൽനിന്ന് രക്ഷപ്പെടാനായി ഇക്കാര്യം വിവാദമാക്കുന്നതിൽ കാര്യമില്ല. ഞങ്ങളുന്നയിക്കുന്ന ആരോപണം വേറെയാണ്. അതിനാണ് കൃത്യമായി മറുപടി നൽകേണ്ടത്. അധികാര സ്ഥാനത്ത് നിന്ന് മാറിനിന്ന് അന്വേഷണത്തിന് വിധേയനാകണം. അല്ലാതെ സക്കാത്തും റമദാൻ കിറ്റ് ഖുർആൻ എന്നുപറഞ്ഞ് വിശ്വാസികളുടെ മനസ്സ് വേദനിപ്പിക്കുകയല്ല വേണ്ടത്.' കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബി.ജെ.പിക്ക് മുതലെടുക്കാൻ അവസരം കൊടുക്കുന്നത് ഇത് വിവാദമാക്കുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്നത്തെ സാഹചര്യത്തിൽ ബി.ജെ.പിക്ക് പല അജണ്ടയുമുണ്ട്. ഞങ്ങൾക്കത് അറിയാം. ശ്രദ്ധിക്കേണ്ടത് വിവാദമുണ്ടാക്കി തടിയൂരാൻ ശ്രമിക്കുന്നവരാണ്. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി യു.ഡി.എഫ്. തിരുവനന്തപുരത്ത് വെള്ളിയാഴ്ച വൈകീട്ട് യോഗം ചേരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.